കേരള സർവകലാശാലയിലെ പല വിഭാഗങ്ങളിലായി ജോലിചെയ്യുന്ന എട്ടുപേരാണ് മുഖരിയുടെ നൃത്താവിഷ്കാരത്തിൽ ചുവടുവയ്ക്കുന്നത്. 

ലോക്ക്ഡൗണ്‍ കാലത്ത് സമയം പോകാനായി ഇഷ്ടമുള്ള കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് എല്ലാവരും. പാചകം, നൃത്തം, പാട്ട് , അഭിനയം അങ്ങനെ അവരവരുടെ കഴിവുകളെ തിരിച്ചറിയാനുള്ള സമയമായാണ് പലരും ഈ ലോക്ക്ഡൗണ്‍ കാലത്തെ കാണുന്നത്. വിനോദത്തിനായി ചെയ്യുന്ന ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുമുണ്ട്. 

 ലോക്ക്ഡൗണിന്‍റെ ഏകാന്തതയെ തങ്ങളുടെ സർഗ്ഗശേഷിയുടെ ബലത്തിൽ മറികടക്കാനൊരുങ്ങി കേരള സർവകലാശാലയിലെ വനിതാ ജീവനക്കാരിൽ ചിലർ ഒന്നിച്ചപ്പോൾ രൂപം കൊണ്ട കൂട്ടായ്മയാണ് 'മുഖരി'. ലോക്ക്ഡൗൺ ചട്ടങ്ങൾ പാലിച്ചുകൊണ്ട്, അവരവരുടെ വീടുകളിൽ ഇരുന്ന് റെക്കോർഡ് ചെയ്ത വീഡിയോകൾ സംയോജിപ്പിച്ചുകൊണ്ട് അവർ തയ്യാറാക്കിയ ഒരു റെട്രോ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

'കടവത്ത് തോണി അടുത്തപ്പോൾ...' എന്ന ഗാനത്തിനാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. ജൂൺ മൂന്നിനാണ് യൂട്യൂബിൽ വീഡിയോ റിലീസ് ചെയ്തത്. കേരള സർവകലാശാലയിലെ പല വിഭാഗങ്ങളിലായി ജോലിചെയ്യുന്ന എട്ടുപേരാണ് മുഖരിയുടെ നൃത്താവിഷ്കാരത്തിൽ ചുവടുവയ്ക്കുന്നത്. 

ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തിൽ അവർ തയ്യാറാക്കി മെയ് 3 -ന് യൂട്യൂബിൽ റിലീസ് ചെയ്ത 'വണ്ണാത്തിപ്പുഴയുടെ' എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരവും ശ്രദ്ധേയമായിരുന്നു. മുറപ്പെണ്ണ് എന്ന ചിത്രത്തിന് വേണ്ടി ചിദംബരനാഥിന്റെ സംഗീതത്തിൽ ഭാസ്കരൻമാഷുടെ വരികൾക്ക് എസ് ജാനകിയും ശാന്താ പി നായരും ചേർന്ന് ശബ്ദം നൽകിയ ഈ സുന്ദരഗാനത്തിനൊപ്പിച്ച് ചുവടുവെച്ചാണ് 'മുഖരി'യിലെ മിടുക്കികൾ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്ന ഈ വീഡിയോ കാണാം...

Also Read: 'കൊവിഡാന്‍സ്'; വൈറലായി ക്വറന്റൈന്‍ കേന്ദ്രത്തിലെ പാട്ടും ഡാന്‍സും...