Asianet News MalayalamAsianet News Malayalam

'അവർ ഹാപ്പിയാണ്'; ഇന്ത്യയിൽ നിന്നുള്ള അഞ്ച് പെൺകുട്ടികളെ ദത്തെടുത്ത് യുഎസ് യുവതി

പ്രതീക്ഷ കെെവിടാതെ അവർ വീണ്ടും കാത്തിരുന്നു. ഒരു ദിവസം ഇന്ത്യയിലെ ദത്തെടുക്കല്‍ ഏജന്‍സിയില്‍ നിന്ന്  ഒരു ഫോണ്‍ കോള്‍ വന്നു. ഇന്ത്യയില്‍ നിന്ന് കുഞ്ഞിനെ ദത്തെടുക്കാന്‍ തടസ്സങ്ങളൊന്നും ഇല്ലെന്ന്  അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളായിരുന്നു അത്. 

US woman adopts five girls from India
Author
USA, First Published Oct 13, 2021, 9:00 AM IST

ഇന്ത്യക്കാരായ അഞ്ച് പെൺകുട്ടികളെ ദത്തെടുത്ത് (Adopted) യുഎസ് യുവതി(US Woman). ക്രിസ്റ്റൻ ഗ്രേ വില്യംസ് എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടിയിരിക്കുന്നത്. 39-ാമത്തെ വയസിലാണ് കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയത്.

അമ്മയാവുക എന്നത് മനസിൽ എപ്പോഴും ഉണ്ടായിരുന്ന ആ​ഗ്രഹമായിരുന്നു. പങ്കാളി ഇല്ലാതിരുന്നതിനാൽ ഇത് നഷ്ടപ്പെടരുതെന്നും ആഗ്രഹിച്ചു. അനാഥാലയത്തിൽ കഴിയുന്നതിനെക്കാൾ കുട്ടികൾ വീട്ടിൽ സന്തോഷത്തോടെയാകും കഴിയുക എന്നും അവർ പറഞ്ഞു.

ഹ്യൂമൻസ് ഓഫ് ബോംബയ്ക്ക് (Humans of Bombay) നൽകിയ അഭിമുഖത്തിലാണ് ക്രിസ്റ്റൻ ഇക്കാര്യം വ്യക്തമാക്കിയത്. സിംഗിൾ മദർ ആയിരുന്നതിനാൽ കുട്ടികളെ ദത്തെടുക്കുന്ന കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നു. യുഎസിന് പുറമെയുള്ള രാജ്യങ്ങളിലേക്ക് അവരുടെ അന്വേഷണം നീണ്ടു.

ദത്തെടുക്കൽ നടപടിയ്ക്കായി നേപ്പാളിലേക്ക് അപേക്ഷ നൽകി കാത്തിരുന്നു. 28000 ഡോളർ പണവും കൈമാറി. എന്നാൽ, യു.എസ് ഡിപാർട്‌മെന്റ് ഓഫ് സ്റ്റേറ്റ് നേപ്പാളിൽ നിന്നുള്ള ദത്തെടുക്കൽ നടപടി തടയുകയാണ് ചെയ്തത്. പണം പോയത് അല്ലായിരുന്നു പ്രശ്നം, കുഞ്ഞിനെ ലഭിക്കാതിരുന്നതായിരുന്നു ഏറെ വിഷമിപ്പിച്ചതെന്നും ക്രിസ്റ്റൻ പറഞ്ഞു.

പ്രതീക്ഷ കെെവിടാതെ അവർ വീണ്ടും കാത്തിരുന്നു. ഒരു ദിവസം ഇന്ത്യയിലെ ദത്തെടുക്കൽ ഏജൻസിയിൽ നിന്ന്  ഒരു ഫോൺ കോൾ വന്നു. ഇന്ത്യയിൽ നിന്ന് കുഞ്ഞിനെ ദത്തെടുക്കാൻ തടസ്സങ്ങളൊന്നും ഇല്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോളായിരുന്നു അത്. എന്നാൽ, ഒരു നിബന്ധന ഉണ്ടായിരുന്നു. പ്രത്യേക പരിഗണന ആവശ്യമുള്ള കുഞ്ഞിനെ മാത്രമെ ദത്തു നൽകൂ എന്നതായിരുന്നു അവരുടെ തീരുമാനം.

ആ ഫോൺ വന്ന ശേഷം ഏറെ സന്തോഷമായിരുന്നു. തൊട്ടുപിന്നാലെ മറ്റൊരു ഫോൺകോൾ കൂടി അവരെ തേടിയെത്തി. അത് അവരുടെ അമ്മയായിരുന്നു. താൻ ഭിന്നശേഷിക്കാരിയായ ഒരു കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നുവെന്ന് അമ്മയോട് ക്രിസ്റ്റൻ പറഞ്ഞു. 

രണ്ടാഴ്ച്ച കഴിഞ്ഞാണ് കുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അറിഞ്ഞത്. മുന്നി എന്നാണ് കുട്ടിയുടെ പേര്. പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ഒരു കുട്ടിയാണവൾ. മുന്നിയുടെ പെരുമാറ്റരീതിയിൽ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നാൽ, മുന്നിയുടെ മുഖത്തെ ആ ചെറു പുഞ്ചിരി തന്നെ ആകർഷിച്ചിരുന്നുവെന്നും അങ്ങനെ അവളെ ദത്തെടുക്കാനും തീരുമാനിച്ചുവെന്നും ക്രിസ്റ്റൻ പറഞ്ഞു. 

2013 ലാണ് മുന്നി കെെകളിലെത്തുന്നത്. ഒരു വാലന്റൈൻസ് ദിനമായിരുന്നു അത്. മുന്നി വളർന്നപ്പോൾ അവൾക്കൊരു കൂട്ട് വേണമെന്ന് തോന്നി. അങ്ങനെയാണ് രണ്ടാമത്തെ കുട്ടിയെ ദത്തെടുക്കാനും തീരുമാനിച്ചതെന്നും അവർ പറയുന്നു.

അങ്ങനെ ഒരു ഏജന്റ് വിളിക്കുകയും 22 മാസം പ്രായമുള്ള ഒരു കുട്ടിയുണ്ടെന്നും അറിയിച്ചു. എന്നൽ, കുഞ്ഞിന് മൂക്കില്ലെന്നും ക്രിസ്റ്റൻനോട് ഏജന്റ് പറഞ്ഞു. ഒരു വർഷത്തിനു ശേഷം അവൾക്ക് രൂപ എന്ന് പേരിട്ട ആ കുട്ടിയും  യു.എസിലേക്ക് കൊണ്ട് പോയി. 

ആദ്യമൊക്കെ രൂപയ്ക്ക് പെട്ടെന്നുള്ള മാറ്റം ഉൾക്കൊള്ളാനായില്ല. അവൾ എന്നും കരയുമായിരുന്നു. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ അവൾ കരയുന്നതെന്ന് ശങ്കിച്ചുവെന്നും ക്രിസ്റ്റൻ പറഞ്ഞു. പിന്നീട്  മുന്നിയും രൂപയും നല്ലൊരു സൃഹൃത്തുക്കളായി. ഇപ്പോൾ അവർ സന്തോഷത്തിലാണ്. 

രണ്ട് കൊല്ലത്തിനുള്ളിൽ മോഹിനിയെന്നും സൊനാലി എന്നും പേരുള്ള രണ്ടു കുട്ടികളെക്കൂടി ദത്തെടുത്തു. ദിവസങ്ങൾ കഴിയുന്തോറും ചെലവുകൾ കൂടി കൂടി വന്നു. കുട്ടികളെ പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങി.

കുട്ടികളോടുള്ള ഇഷ്ടകാരണം ഡൗൺസിൻഡ്രോം ബാധിച്ച ഒരു കുഞ്ഞിനെ കൂടി ശ്രദ്ധിക്കാൻ തുടങ്ങി അവർ. അങ്ങനെ 2020ൽ നിഗ്ധ എന്ന ഒരു പെൺകുട്ടി കൂടി എത്തി. നിഗ്ധ പുതിയ സാഹചര്യവുമായി ഇണങ്ങി വരുന്നതേയുള്ളൂവെന്ന് ക്രിസ്റ്റൻ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്റ്റനയ്ക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ചത്. 

Follow Us:
Download App:
  • android
  • ios