'ബോംബെ' സിനിമയുടെ സംവിധായകൻ മണിരത്നം ഉൾപ്പെടെയുള്ളവരോടൊപ്പം ബേക്കൽ കോട്ട സന്ദർശിച്ച മന്ത്രി, പഴയ സിനിമാ ലൊക്കേഷനുകൾ ജനങ്ങളിലേക്ക് എത്തിച്ച് ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞു. 

കാസർകോഡ്: സിനിമ ടൂറിസം പദ്ധതികൾ കേരളത്തിന്റെ ടൂറിസം പ്രവത്തങ്ങൾക്ക് മുതൽക്കൂട്ടാകുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. 1995ൽ പുറത്തിറങ്ങിയ ‘ബോംബെ’ സിനിമയുടെ സംവിധായകൻ മണിരത്‌നം, നായിക മനീഷ കൊയ്രാള, ഛായാഗ്രഹൻ രാജീവ്‌ മേനോൻ എന്നിവർക്കൊപ്പം ബേക്കൽ കോട്ട സന്ദർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിൽ സിനിമ ടൂറിസം പദ്ധതി ആവിഷ്കരിക്കുന്നത് വഴി പഴയ സിനിമ ലൊക്കേഷനുകൾ ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി ടൂറിസം സാധ്യതകൾ മെച്ചപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് 30 വർഷങ്ങൾക്കിപ്പുറം ഇങ്ങനെയൊരു കൂടികാഴ്ച സംഘടിപ്പിച്ചത്. ഇതുവഴി ബേക്കലിലെ മാത്രമല്ല കേരളത്തിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് കരുത്തു നൽകുമെന്നും മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു.

30 വർഷങ്ങൾക്കിപ്പുറം ഒരിക്കൽക്കൂടി പ്രിയപ്പെട്ട സിനിമയുടെ ലൊക്കേഷനിൽ പ്രിയപ്പെട്ട സഹപ്രവർത്തകർക്കൊപ്പം പങ്കുചേരാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് മൂവരും. ‌സി എച്ച് കുഞ്ഞമ്പു എം എൽ എ, ബേക്കൽ റിസോർട്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഷിജിൻ പറമ്പത്ത്, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

‘ബോംബെ’യിലെ പ്രശസ്തമായ ‘ഉയിരേ’ ഗാനത്തിന്റെ രംഗങ്ങൾ ചിത്രീകരിച്ച ബേക്കൽ കോട്ടയെ വീണ്ടും സിനിമാ പ്രേക്ഷകർക്കിടയിൽ പരിചയപ്പെടുത്തുന്നതിനോടൊപ്പം, പ്രദേശത്തെ സിനിമ–ടൂറിസം സാധ്യതകൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബേക്കൽ റിസോർട്‌സ് ഡെവലപ്മെന്റ് കോർപ്പറേഷനും (ബി ആർ ഡി സി) കേരള ടൂറിസം വകുപ്പും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ബി ആർ ഡി സി യുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് കൂടിയാണ് വിഖ്യാത ചലച്ചിത്രപ്രതിഭകളുടെ സംഗമം നടന്നത്.