Asianet News MalayalamAsianet News Malayalam

ബിരുദപഠനമുപേക്ഷിക്കേണ്ടി വന്നു, പ്രതീക്ഷിക്കാതെ കൃഷിയിലേക്ക്, ഇന്ന് കൃഷിയിലൂടെ കോടികൾ...

കോളിഫ്‌ളവർ, കാബേജ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ പരമ്പരാഗത കൃഷിരീതികൾക്കൊപ്പം കർഷകർക്ക് വിത്തുകളും തൈകളും വിൽക്കാൻ അദ്ദേഹം ഗോബിൻപുര നഴ്‌സറി സ്ഥാപിച്ചു.

Gurbir Sing earns crores from farming
Author
Amritsar, First Published Oct 30, 2021, 9:14 AM IST

പഞ്ചാബിലെ അമൃത്‌സറിലെ(Amritsar, Punjab) ഭോർഷി രജപുത ഗ്രാമത്തിൽ നിന്നുള്ള ഗുർബീർ സിംഗിന്റെ(Gurbir Singh) കുടുംബം പരമ്പരാഗതമായി കർഷകരായിരുന്നു. എന്നാൽ, കൃഷിക്ക് പുറത്തുള്ള തൊഴിൽ അവസരങ്ങൾ തേടാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നിരുന്നാലും, ആ ദുരന്തം സംഭവിക്കുമ്പോൾ അദ്ദേഹത്തിന് 19 വയസ്സായിരുന്നു.

ആ സമയത്ത് ഗുർബീർ ഒരു ബിരുദ വിദ്യാർത്ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹത്തിൻറെ പിതാവ് ഒരു അപകടത്തിൽ മരിക്കുന്നത്. വീട്ടിലാണെങ്കിൽ നിറയെ കടങ്ങളും. രണ്ടായിരത്തിലാണ് ഇത് നടക്കുന്നത്. മൂന്ന് സഹോദരങ്ങളിൽ മൂത്തവൻ ഗുർബീർ ആയതുകൊണ്ട് തന്നെ കടമകൾ അദ്ദേഹത്തിന് നിറവേറ്റേണ്ടി വന്നു. അങ്ങനെ അദ്ദേഹം പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞു. എന്നാലിന്ന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം കൃഷിയിലെ ചില തന്ത്രങ്ങളാൽ വിജയം കൈവരിക്കുകയും കോടികളുണ്ടാക്കുകയും ചെയ്യുന്നു.

രണ്ടര ഏക്കർ കുടുംബഫാമിൽ പരമ്പരാഗത പച്ചക്കറി കൃഷിയുമായിട്ടാണ് അദ്ദേഹം തുടങ്ങിയത്. എന്നാൽ, നൂതനമായ കൃഷിരീതികൾക്ക് പേരുകേട്ട പഞ്ചാബ് അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റിയിൽ അദ്ദേഹം പെട്ടെന്ന് ആകൃഷ്ടനായി. അവർ കർഷകരെ പല തരത്തിൽ സഹായിക്കുന്നു. “സർവകലാശാലയിലെ ഫാം അഡ്വൈസറി സർവീസ് സ്കീമിന്റെ തലവനായ ഡോക്ടർ നരീന്ദർപാൽ സിംഗ് എന്നയാളെ ഞാൻ കണ്ടു. അവരുടെ ഹൈബ്രിഡ് മുളക് വിത്തുകളെ കുറിച്ച് അവിടെ വെച്ച് ഞാൻ മനസ്സിലാക്കി" അദ്ദേഹം പറയുന്നു.

സങ്കരയിനം വിത്തുകളുടെ സവിശേഷതകൾ തന്നെ ആകർഷിച്ചതായി അദ്ദേഹം പറയുന്നു. മുളകിന് കീടങ്ങൾ, ഫംഗസ്, മറ്റ് രോഗങ്ങൾ എന്നിവയിൽ നിന്നുള്ള ആക്രമണ സാധ്യത കുറവാണ്. കൂടാതെ ഏറെക്കാലം നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതിനുശേഷം, ഗുണമേന്മയുള്ള ഹൈബ്രിഡ് മുളക് ഉത്പാദിപ്പിക്കുന്ന കലയിൽ ഗുർബീർ പ്രാവീണ്യം നേടി. "ഞാൻ സൈറ്റോപ്ലാസ്മിക് മെയിൽ സ്റ്റെർലിറ്റി മെത്തേഡാണ് സ്വീകരിച്ചത്'' അദ്ദേഹം വിശദീകരിക്കുന്നു. കൂടാതെ കോളിഫ്‌ളവർ, കാബേജ്, തക്കാളി, മറ്റ് പച്ചക്കറികൾ എന്നിവയുടെ പരമ്പരാഗത കൃഷിരീതികൾക്കൊപ്പം കർഷകർക്ക് വിത്തുകളും തൈകളും വിൽക്കാൻ അദ്ദേഹം ഗോബിൻപുര നഴ്‌സറി സ്ഥാപിച്ചു.

“ഇന്ന്, എല്ലാ പച്ചക്കറികൾക്കുമായി നഴ്സറിയിൽ 18 ഏക്കർ തോട്ടമുണ്ട്. ഇത് എനിക്ക് കോടികളുടെ വിറ്റുവരവ് നൽകുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു, “വർഷങ്ങളുടെ സ്ഥിരതയാർന്ന ഉൽപ്പാദനവും ഗുണനിലവാരം നിലനിർത്തുന്നതുമാണ് എന്റെ വരുമാനം പലമടങ്ങ് വർദ്ധിപ്പിക്കാൻ സഹായിച്ചത്. കർഷകർ വിത്തുകളുടെ ഗുണനിലവാരം തിരിച്ചറിയുകയും അതിന്റെ ഗുണം നേടുകയും ചെയ്തു. കർഷകർ നൽകിയ നേട്ടങ്ങൾ വിപണിയിൽ എന്റെ വിശ്വാസ്യത വളർത്തി. ഗുണനിലവാരമുള്ള വിത്തുകൾ വളർത്തുന്നതിനുള്ള എന്റെ സത്യസന്ധവും ആത്മാർത്ഥവുമായ ശ്രമങ്ങളെ കർഷകർ അഭിനന്ദിക്കുകയും ചെയ്തു“ എന്നും അദ്ദേഹം പറയുന്നു.

രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ യാത്രയിൽ നിരവധി വെല്ലുവിളികൾ നേരിട്ടെങ്കിലും തന്റെ ഫാം 25 ഏക്കറിലേക്ക് വ്യാപിച്ചതായി ഗുർബീർ പറയുന്നു. “ഏത് തൊഴിലിന്റെയും ഭാഗമാണ് വെല്ലുവിളികൾ. എല്ലാ ബിസിനസ്സുകൾക്കും നഷ്ടവും ലാഭവും ഒപ്പമുണ്ട്, പക്ഷേ എല്ലാവർക്കും അതിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. സമ്മർദ്ദത്തിൻകീഴിൽ വെല്ലുവിളികളെ നേരിടാനാവില്ല. കഠിനാധ്വാനം, ആത്മാർത്ഥത, കൃഷിയോടുള്ള അഭിനിവേശം എന്നിവയ്ക്ക് മാത്രമേ നിങ്ങളെ ബുദ്ധിമുട്ടുള്ള സമയങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കൂ” അദ്ദേഹം പറയുന്നു.

ഗ്രാമങ്ങളിലെ യുവാക്കളോടുള്ള ഒരു അഭ്യർത്ഥനയിൽ അദ്ദേഹം പറയുന്നു, “പല യുവാക്കളും തങ്ങളുടെ കാർഷിക പാരമ്പര്യം ഉപേക്ഷിച്ച് മികച്ച ജോലിക്കും വരുമാനത്തിനും വേണ്ടി നഗരങ്ങളിലേക്ക് കുടിയേറുകയാണ്. എന്നാൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നത് കൃഷിയാണ്, കൃഷിയിലുള്ള വിശ്വാസം നാം കൈവിടരുത്” അദ്ദേഹം പറയുന്നു.

 

(കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ)

Follow Us:
Download App:
  • android
  • ios