Asianet News MalayalamAsianet News Malayalam

'സാത്താന്റെ ആപ്പിള്‍' എന്നറിയപ്പെടുന്ന ചെടി, മാൻഡ്രേക്; വേരുകള്‍ക്ക് മനുഷ്യരൂപവുമായി സാദ്യശ്യം

റോസാപ്പൂവിനെപ്പോലെ മൃദുവായതും ഓവല്‍ ആകൃതിയിലുള്ളതുമായ ഇലകളും വെളുപ്പോ മഞ്ഞ കലര്‍ന്ന പച്ചനിറത്തിലോ പര്‍പ്പിള്‍ നിറത്തിലോ ഉള്ള ബെല്‍ ആകൃതിയിലുള്ള പൂക്കളുമാണ് സാത്താന്‍ ചെടിയുടെ പ്രത്യേകത. വലുപ്പമുള്ളതും മാംസളമായതുമായ ഓറഞ്ച് നിറത്തിലുള്ള പഴങ്ങളുമുണ്ട്. 

mandrake plant stories
Author
Thiruvananthapuram, First Published Dec 15, 2020, 8:55 AM IST

ഹാരിപോട്ടര്‍ സീരീസുകളിലും ബൈബിളിലും ഇടംനേടിയ ഒരു പ്രത്യേകതരം ചെടിയാണ് മാന്‍ഡ്രേക്. ഒരുകാലത്ത് നിരവധി ഉപയോഗങ്ങളുണ്ടായിരുന്ന ഈ ചെടിയെപ്പറ്റി ഇന്ന് പലരും കേട്ടിട്ടുപോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. മാന്‍ഡ്രഗോറ ഒഫീസിനാറം എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് പറയപ്പെടുന്നു. 'സാത്താന്റെ ആപ്പിള്‍' എന്ന് വിളിപ്പേരുള്ള ഈ ചെടിയെ ചെകുത്താനുമായി ബന്ധപ്പെടുത്തിയാണ് ഐതിഹ്യകഥകളില്‍ അവതരിപ്പിച്ചിട്ടുള്ളത്. 

പുരാതന റോമിലെയും ഗ്രീസിലെയും ആളുകള്‍ ഈ ചെടിക്ക് അസാധാരണമായ ശക്തിയുള്ളതായും തിന്മയുടെ ഭാഗത്ത് നിലകൊള്ളുന്നതായും വിശ്വസിച്ചിരുന്നു. ചെടിയുടെ വേരുകള്‍ മനുഷ്യരുടെ രൂപത്തോട് സാമ്യമുള്ളതായിരുന്നു. പുരാതന കാലത്ത് സ്ത്രീകള്‍ ഗര്‍ഭിണികളാകാനായി കുഞ്ഞുങ്ങളുടെ ആകൃതിയിലുള്ള വേരുകള്‍ തലയിണയ്ക്കടിയില്‍ സൂക്ഷിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.

ഔഷധമായി ഉപയോഗിച്ചിരുന്നുവെന്ന് പറയപ്പെടുമ്പോഴും പല രാജ്യങ്ങളിലും ഈ ചെടിയുടെ വില്‍പ്പന നിരോധിച്ചിരുന്നു. മെഡിറ്റനേറിയന്‍ പ്രദേശങ്ങളില്‍ കാണപ്പെട്ടിരുന്ന ഈ ചെടിക്ക് വലിയ വേരുകളും വിഷാംശമുള്ള പഴങ്ങളുമുണ്ടായിരുന്നു. ക്രിസ്തുവിന് മുമ്പ് 4000 -മാണ്ടില്‍ ബൈബിളില്‍ മാന്‍ഡ്രേക്ക് ചെടിയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. പുരാതനഗ്രീക്കില്‍ മയക്കം വരുത്താനുപകരിക്കുന്ന വസ്തുവായി ഈ ചെടി ഉപയോഗിച്ചിരുന്നു. ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയ്‌ക്കെല്ലാം പരിഹാരം നല്‍കിയ ഔഷധമായും പുരാതനകാലത്ത് സാത്താന്‍ ചെടി ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. 

mandrake plant stories

റോസാപ്പൂവിനെപ്പോലെ മൃദുവായതും ഓവല്‍ ആകൃതിയിലുള്ളതുമായ ഇലകളും വെളുപ്പോ മഞ്ഞ കലര്‍ന്ന പച്ചനിറത്തിലോ പര്‍പ്പിള്‍ നിറത്തിലോ ഉള്ള ബെല്‍ ആകൃതിയിലുള്ള പൂക്കളുമാണ് സാത്താന്‍ ചെടിയുടെ പ്രത്യേകത. വലുപ്പമുള്ളതും മാംസളമായതുമായ  പഴങ്ങളുമുണ്ട്. ചൂടുള്ള കാലാവസ്ഥയില്‍ വളരുന്ന ഈ ചെടി തണുത്തതും ഈര്‍പ്പമുള്ളതുമായ സ്ഥലത്ത് അതിജീവിക്കാന്‍ പ്രയാസമാണ്. എന്നിരുന്നാലും ഔഷധാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഇനങ്ങള്‍ വീട്ടിനകത്തും ഗ്രീന്‍ഹൗസിലും വളര്‍ത്താറുണ്ട്. ഭാവി പ്രവചിക്കാനും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുന്ന പടയാളികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്താനുമെല്ലാം പുരാതന ഗ്രീസുകാര്‍ ഈ ചെടിയെ കൂട്ടുപിടിച്ചിരുന്നു. 

ഈ ചെടിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകള്‍ ശരീരത്തിന് ഹാനികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു. കാഴ്ചശക്തി മങ്ങാനും തലകറക്കവും വയറുവേദനയും ഛര്‍ദിയും വയറിളക്കവുമുണ്ടാകാനും കാരണമാകാവുന്ന ഘടകങ്ങളാണ് ഇവ. വളരെ കൂടുതല്‍ അളവില്‍ ശരീരത്തിലെത്തിയാല്‍ ഹൃദയമിടിപ്പ് പതുക്കെയാകാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. 

വേരുകളില്‍ നിന്നാണ് എളുപ്പത്തില്‍ പുതിയ ചെടികളുണ്ടാക്കുന്നത്. ഏകദേശം മൂന്നോ നാലോ വര്‍ഷങ്ങള്‍ പ്രായമുള്ള ചെടികളില്‍ നിന്നും തണുപ്പുകാലത്ത് ആരോഗ്യമുള്ള വേരുകള്‍ കുഴിച്ചെടുത്താണ് നട്ടുവളര്‍ത്താന്‍ ഉപയോഗിച്ചിരുന്നത്. പഴങ്ങള്‍ ഹാനികരമാണെങ്കിലും നല്ല ഭംഗിയുള്ള പൂക്കളുണ്ടാകുന്നതിനാല്‍ ഈ ചെടി നട്ടുവളര്‍ത്തുന്നവരുണ്ട്. 

Follow Us:
Download App:
  • android
  • ios