'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക'; ബോര്‍ഡും തൂക്കി സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് വലിപ്പിച്ച് ഉടമ!
വാങ്ങി ഒരാഴ്‍ചയ്ക്ക് ഉള്ളില്‍ സ്‌കൂട്ടറിന് തകരാര്‍. അവഗണിച്ച് കമ്പനി. സ്‍കൂട്ടര്‍ കഴുതയെക്കൊണ്ട് കെട്ടിവലിപ്പിച്ച് ഉടമ
വാഹന നിർമ്മാതാക്കൾക്കെതിരെയും മറ്റും പ്രതിഷേധം രേഖപ്പെടുത്താൻ നൂതനമായ മാർഗങ്ങളുമായിട്ടാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനത മുന്നോട്ടു വരുന്നത്. ഇത്തരത്തില്‍ വേറിട്ട ഒരു പ്രതിഷേധമാണ് ഇപ്പോള്‍ വാഹനലോകത്തെയും സോഷ്യല്‍ മീഡിയയിലെയും ചര്‍ച്ചാവിഷയം. ഒരു കഴുതയെ ഉപയോഗിച്ച് തന്റെ സ്‌കൂട്ടര്‍ കെട്ടിവലിച്ചാണ് ഒരു ഒല സ്‍കൂട്ടര്‍ ഉടമ തന്റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത് എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങ്ങി ഒരാഴ്‍ചയ്ക്ക് ഉള്ളില്‍ സ്‌കൂട്ടറിന് തകരാര്‍ സംഭവിച്ചിട്ടും സര്‍വീസ് ചെയ്യാനോ സ്‌കൂട്ടര്‍ മാറ്റി നല്‍കാനോ നിര്‍മാതാക്കളായ ഒല തയാറാവാത്തതാണ് മഹാരാഷ്‍ട്രക്കാരനായി സച്ചിന്‍ ഗിറ്റെ എന്ന ഉടമയെ വേറിട്ട പ്രതിഷേധവുമായി നിരത്തുകളില്‍ ഇറങ്ങാന്‍ പ്രേരിപ്പിച്ചത്. 'ഈ തട്ടിപ്പ് കമ്പനിയെ സൂക്ഷിക്കുക', 'ഒല ഇരുചക്രവാഹനങ്ങൾ വാങ്ങരുത്' എന്നെഴുതിയ ബാനര്‍ സഹിതമാണ് സ്‍കൂട്ടറിനെ കഴുതയെക്കൊണ്ട് ഇദ്ദേഹം കെട്ടിവലിപ്പിച്ചത് എന്നും കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Ola : തീപിടിക്കുന്ന സംഭവം; ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ച് ഒല
മഹാരാഷ്ട്രയിലെ ബീഡ് ജില്ലക്കാരനായ സച്ചിന്‍ 2021 സെപ്റ്റംബറിൽ ആണ് ഒലയുടെ ഇലക്ട്രിക് സ്‍കൂട്ടറിന് ഓര്‍ഡര്‍ നല്‍കിയത് എന്ന് 91 മൊബൈല്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 20,000 രൂപ നൽകിയാണ് വാഹനം ബുക്ക് ചെയ്‍ത്ത. 2022 ജനുവരിയിൽ, വാഹനത്തിന്റെ മുഴുവൻ പേയ്‌മെന്റും ഒല ഇലക്ട്രിക് പൂർത്തിയാക്കി. തുടർന്ന് മാർച്ച് 24-ന് ഒല ഇലക്ട്രിക് വാഹനം ഡെലിവറി ചെയ്‍തു. എന്നാല്‍ ഉടമയെ ഞെട്ടിച്ച് ഒരാഴ്‍ചയ്ക്കകം വാഹനം പ്രശ്‍നങ്ങള്‍ കാണിച്ചു തുടങ്ങി.
ഇത് പരിഹരിക്കുന്നതിനായി സച്ചിന്‍ കമ്പനിയുടെ കസ്റ്റമർ കെയറിനെ വിളിക്കുകയും ഒരു മെക്കാനിക്ക് എത്തുകയും ചെയ്‍തു. എന്നാല്‍, തകരാര്‍ പൂര്‍ണമായി പരിഹരിക്കാന്‍ സാധിച്ചില്ല. പിന്നീട് പല തവണ കസ്റ്റമര്‍ കെയറില്‍ വിളിച്ചു. അപ്പോഴൊക്കെ അവ്യക്തമായ മറുപടികളാണ് ലഭിച്ചിരുന്നതെന്നാണ് സച്ചിന്‍ ആരോപിക്കുന്നത്. പിന്നീട് അദ്ദേഹം പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. വാഹനത്തിലെ തകരാറും കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും ചൂണ്ടിക്കാട്ടി സച്ചിന്‍ ഒല ഇക്ട്രിക്കിനെതിരേ കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നണ് റിപ്പോര്‍ട്ട്.
ഈ ന്യൂജന്‍ വാഹനങ്ങളെ തീ വിഴുങ്ങുന്നത് പതിവാകുന്നു, ഇരുളടയുമോ ഈ കമ്പനികളുടെ ഭാവി?
വില്‍പ്പനയിലും സര്‍വ്വീസിലും ഒന്നും ഒല ഇലക്ട്രിക് പരമ്പരാഗത മോഡൽ പിന്തുടരുന്നില്ല എന്നതാണ് ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടത്. അവർക്ക് പരമ്പരാഗത സര്‍വ്വീസ് സെന്ററുകളോ ഡീലര്‍ഷിപ്പുകളോ ഇല്ല. സേവനം, അറ്റകുറ്റപ്പണികൾ തുടങ്ങി എല്ലാത്തിനും ഉടമ കസ്റ്റമര്‍കെയറില്‍ വിളിക്കേണ്ടതുണ്ട്. അവർ ഉടമയ്ക്കായി ഒരു അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യും. സ്‍കൂട്ടർ വാങ്ങുമ്പോൾ,കമ്പനി അത് ഉപഭോക്താവിന്റെ വാതിൽപ്പടിയിൽ എത്തിക്കുന്നു. സ്‌കൂട്ടറിന് അപകടത്തിൽ കേടുപാടുകൾ സംഭവിച്ചാൽ ഒരു ടെക്‌നീഷ്യൻ വീട്ടിലെത്തി സ്‌കൂട്ടർ ബോഡി ഷോപ്പിൽ കൊണ്ടുപോയി ശരിയാക്കി തിരികെ നൽകും. എന്നാൽ സച്ചിന്‍റെ സ്‍കൂട്ടറിന്‍റെ തകരാർ പരിഹരിക്കാൻ മെക്കാനിക്കിന് കഴിഞ്ഞില്ല എന്നുവേണം കരുതാന്‍.
അതേസമയം കഴുതയെ ഉപയോഗിച്ച് ഉടമകള്‍ വാഹനം കെട്ടിവലിക്കുന്നത് രാജ്യത്ത് ഇതാദ്യമല്ല. മുൻകാലങ്ങളിൽ, സ്‌കോഡ ഒക്ടാവിയ, എംജി ഹെക്ടർ, ബിഎംഡബ്ല്യു എക്‌സ്1, മെഴ്‌സിഡസ് ബെൻസ് ഇ-ക്ലാസ്, ജാഗ്വാർ എക്‌സ്‌എഫ്, ടൊയോട്ട അർബൻ ക്രൂയിസർ, ഫോര്‍ഡ് എന്‍ഡവര്‍, തുടങ്ങിയ വാഹന ഉടമകളും ഇത്തരം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
EV Fire : ഈ സ്‍കൂട്ടറുകളിലെ തീപിടിത്തം, ഫോറന്‍സിക് അന്വേഷണത്തിന് കേന്ദ്രം, കമ്പനികള്‍ കുടുങ്ങും
ഒല ഇലക്ട്രിക് സ്‍കൂട്ടർ പ്രശ്‍നങ്ങൾ
ഇന്ത്യന്‍ വാഹന വിപണിയില്‍ വലിയ വിപ്ലവത്തിന്റെ തുടക്കമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന്‍റെ വരവിനെ പലരും വിശേഷിപ്പിച്ചിരുന്നത്. ലക്ഷകണക്കിന് ബുക്കിംഗുകള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ നേടി വാഹനം തരംഗമായിരുന്നു. എന്നാല്‍, നിരത്തിലെത്തിയതോടെ ഒല അതുവരെ ഉണ്ടാക്കിയെടുത്ത എല്ലാ ജനപ്രീതിയും തകിടം മറിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഫ്റ്റ്‌വെയര്‍ പ്രശ്‌നം, തീപിടിത്തം തുടങ്ങി ഒല ഇലക്ട്രിക്കിന്റെ എസ്1 പ്രോ സ്‍കൂട്ടറുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‍നങ്ങൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്. ബോഡി വർക്കിലെ വലിയ പാനൽ വിടവുകൾ, അലറുന്ന ശബ്‍ദങ്ങൾ, ഹെഡ്‌ലാമ്പ് പ്രശ്‌നങ്ങൾ, പൊരുത്തമില്ലാത്ത റൈഡിംഗ് റേഞ്ച് മുതലായവ ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്‍തിട്ടുണ്ട്.
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചു, അച്ഛനും മകൾക്കും ദാരുണാന്ത്യം
ഫോർവേഡ് മോഡിൽ ആയിരുന്നിട്ടും സ്‌കൂട്ടർ തനിയെ റിവേഴ്‍സ് ഓടിയതും വാര്‍ത്തയായിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് ഒരാൾക്കും പരിക്കേറ്റു. സാധാരണയായി, റിവേഴ്സ് മോഡ് ഒരു നിശ്ചിത വേഗതയിൽ പരിമിതപ്പെടുത്തിയിരിക്കുന്നു. എന്നാൽ സ്‍കൂട്ടർ ആ വേഗ പരിധിയും ലംഘിച്ചു. ചക്രം പിന്നിലേക്ക് കറങ്ങുമ്പോൾ സ്‍കൂട്ടർ മണിക്കൂറിൽ 100 കിലോമീറ്ററിലധികം വേഗത്തിലാകുന്നതായി റിപ്പോർട്ടുകളുണ്ട്. പൂനെയിലെ ലോഹെഗാവിലും ഒരു ഒല സ്‍കൂട്ടറിന് തീപിടിച്ചിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓലയുടെ സ്‍കൂട്ടറാണ് കത്തിയത്. എന്തുകൊണ്ടാണ് ഇത് സംഭവിച്ചതെന്ന് കണ്ടെത്താൻ ഒല ഇലക്ട്രിക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വണ്ടി നിന്നു കത്തിയാല്‍..! ചെയ്യേണ്ടതും ചെയ്യരുതാത്തതും!
ഓല ഇലക്ട്രിക്കിന്‍റെ തിരിച്ചുവിളി
അടുത്തിടെ, ഒല ഇലക്ട്രിക് 1,441 യൂണിറ്റ് എസ് 1 പ്രോ ഇലക്ട്രിക് സ്‌കൂട്ടറുകൾ തിരികെ വിളിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. സ്‌കൂട്ടറിന് തീപിടിച്ച അതേ ബാച്ചിലുള്ള വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. വിശദമായ പരിശോധനയുടെ ഭാഗമായ ഒരു മുൻകൂർ നടപടിയാണിത് എന്നാണ് ഒല പറയുന്നത്.
വീണ്ടും ഇവി അപകടം, സ്‍കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്ക്