തടവില്‍ കിടന്ന വണ്ടിക്കമ്പനി മുതലാളി മുങ്ങിയത് പെട്ടിയില്‍ കിടന്ന്!
ഹോളിവുഡ് സിനിമകളെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ഈ 'രക്ഷാദൗത്യം'
അഴിമതിക്കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന നിസാന്‍ കമ്പനിയുടെ മുന്‍ മേധാവി കാര്‍ലോസ് ഘോന് ജപ്പാനെ വെട്ടിച്ച് ലെബനനിലേക്ക് കടന്നത് സിനിമാ സ്റ്റൈലില്‍. 100 ദിവസം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി പൊലീസ് കാവലിൽ വീട്ടുതടങ്കലിലായിരുന്ന ഘോന് കഴിഞ്ഞദിവസമാണ് സുരക്ഷാ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടത്.
സാമ്പത്തിക ക്രമക്കേടുകളുടെ പേരിൽ രണ്ടു കേസുകളിൽ പ്രതിയായ ഘോന്റെ വീടിന് അതിശക്തമായ പൊലീസ് കാവലുണ്ടായിരുന്നു. എന്നാല്‍ രണ്ട് രാജ്യങ്ങളിലെ പൊലീസിന്റെയും സുരക്ഷാ ഏജന്‍സികളുടെയും കണ്ണുവെട്ടിച്ച ഘോന് രണ്ടു വിമാനങ്ങള്‍ കയറിയാണ് ജപ്പാനില്‍ നിന്നും ലബനനിലേക്ക് കടന്നത്. കനത്തസുരക്ഷയെ മറികടന്ന് ഘോന് വിമാനത്താവളത്തില്‍ എത്തിയ രീതിയാണ് രസകരം.
ഹോളിവുഡ് സിനിമകളെ അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു ഈ 'രക്ഷാദൗത്യം' എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ഗായകസംഘത്തിന്റെ സംഗീതോപകരണങ്ങൾ വയ്ക്കുന്ന പെട്ടിയിൽ കിടന്നാണത്രെ ഘോൻ വീട്ടില്‍ നിന്നും പുറത്തുവന്നത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 29 നു രാത്രി ഘോൻ താമസിക്കുന്ന വീട്ടില്‍ ഒരു ഗായകസംഘം കച്ചേരി നടത്താനെത്തി. കച്ചേരിയുടെ ഒടുവിൽ അഞ്ചരയടി മാത്രം ഉയരമുള്ള 65കാരനായ ഘോൻ സംഗീതോപകരണങ്ങൾ വയ്ക്കുന്ന വലിയ പെട്ടിയിൽ കയറിക്കിടന്നു. ആ പെട്ടി വഴി വീടിനു പുറത്തെത്തി. തുടര്‍ന്ന് ജപ്പാനിലെ തിരക്കു കുറഞ്ഞ ഒരു വിമാനത്താവളത്തിലെത്തി. അവിടെ നിന്നും രാത്രി 11 ന് സ്വകാര്യ ജെറ്റിൽ തുർക്കിയിലെ ഇസ്താംബൂളിലെത്തി. ഫ്രഞ്ച് പാസ്പോർട്ട് ഉപയോഗിച്ചായിരുന്നു ഈ യാത്ര. ഇസ്താംബൂളില്‍ നിന്നും പിന്നീട് മറ്റൊരു വിമാനത്തില്‍ ലബനനിലും എത്തി.
ജപ്പാന്റെയും തുര്‍ക്കിയുടെയും സുരക്ഷാ കണ്ണുകള്‍ക്ക് ഘോനിന്റെ പൊടി പോലും കാണാന്‍ കഴിഞ്ഞില്ലെന്നതാണ് രസകരം. ഘോന്റെ ഭാര്യ കാരളും അവരുടെ സഹോദരന്മാരുമായിരുന്നു ഈ രക്ഷാ പരിപാടിയുടെ ആസൂത്രകര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കമാൻഡോ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ചില മുൻ പൊലീസുകാരും ഈ രക്ഷാദൗത്യത്തിന്റെ ഭാഗമായതായാണ് സൂചന. എന്നാല്‍ പെട്ടിയില്‍ ഒളിച്ചിരുന്നാണ് ഘോന് ജപ്പാനില്‍ നിന്നു കടന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഘോന്റെ ഭാര്യ കാരള്‍ പറഞ്ഞു. അതേസമയം ലെബനനിലെ വീട്ടില്‍ ഭാര്യയുമൊത്ത് ഘോന് പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ചിത്രം പുറത്തു വന്നു.
ജപ്പാന്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ കടന്ന് ലെബനനിലെത്താന്‍ ഘോനിനു ഒറ്റയ്ക്കു കഴിയില്ലെന്നും അധികൃതരുടെയും പൊലീസിന്റെയും സഹായം അദ്ദേഹത്തിന് ഉറപ്പായും ലഭിച്ചിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും 4 പൈലറ്റുമാര്‍ ഉള്‍പ്പെടെ 7 പേരെ തുര്‍ക്കി പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. അതേ സമയം ഘോനെ ബെയ്റൂട്ട് വിമാനത്തവാളത്തില്‍ ലബനീസ് പ്രസിഡന്റ് നേരിട്ടെത്തി സ്വീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീൽ, ലബനൻ, ഫ്രാൻസ് രാജ്യങ്ങളുടെ പാസ്പോർട്ടുള്ള ഘോനെ സ്വന്തക്കാരനായാണ് ലബനീസ് ഭരണകൂടം കാണുന്നത്. ലബനനില്‍ വന്‍ നിക്ഷേപമുള്ളതും കുറ്റവാളികളുടെ കൈമാറ്റം സംബന്ധിച്ച് ജപ്പാനും ലബനനുമായി കരാർ ഇല്ലാത്തതും ഘോനു രക്ഷയായി. മാത്രമല്ല ഫ്രാന്‍സിലെത്തിയാല്‍ ഘോനിനെ ജപ്പാനു കൈമാറില്ലെന്നു ഫ്രഞ്ച് അധികൃതരും വ്യക്തമാക്കി. ഇതിനിടെ ഘോനിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെബനന് ഇന്റര്‍പോള്‍ നോട്ടിസ് അയച്ചു.
അതിബുദ്ധിമാനെന്നാണ് ബിസിനസ് ലോകത്ത് കാർലോസ് ഘോന് അറിയപ്പെടുന്നത്. ലബനീസ് മാതാപിതാക്കൾക്കു ബ്രസീലിൽ ജനിച്ച ഘോൻ ആറാം വയസിൽ ലബനനിലെത്തി. സ്കൂൾ വിദ്യാഭ്യാസം മുഴുവൻ അവിടെയായിരുന്നു. പിന്നീടു ഫ്രാൻസില്‍ കോളജ് പഠനം. ജാപ്പനീസ് കാര്‍ കമ്പനി നിസാന്‍, ടയര്‍ കമ്പനി മിഷലിന്, ഫ്രഞ്ച് കാര്‍ കമ്പനി റെനോ എന്നിവയെ പ്രതിസന്ധികളില്‍ കരകയറ്റിയത് ഘോനായിരുന്നു. നിസാനെ തകർച്ചയിൽനിന്നു രക്ഷിച്ചതും റെനോ, മിത്സുബിഷി
എന്നീ കമ്പനികളുമായി സഖ്യമുണ്ടാക്കിയതുമൊക്കെ ഘോനെ ബിസിനസ് ലോകത്ത് വീരനായകനാക്കിയിരുന്നു.
നികുതി വെട്ടിപ്പും ധനാപഹരണവും ആരോപിച്ച് 2018 ലാണ് ഘോന് അറസ്റ്റിലായത്. എന്നാല്‍ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നാണ് ഘോന് ആവര്‍ത്തിക്കുന്നത്. 24 മണിക്കൂറും പോലീസ് കാവലിലും നിരീക്ഷണത്തിലും കഴിയണമെന്ന വ്യവസ്ഥയോടെ ടോക്കിയോ കോടതി നല്കിയ ജാമ്യത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം. യാത്രകളും വിലക്കിയിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുന്നതും ഘോനിനെ അസ്വസ്ഥനാക്കിയിരുന്നു.