പല കാറുകളും ബുള്ളറ്റ് ആഘാതത്തിൽ നശിപ്പിക്കപ്പെട്ട നിലയിലാണ്. ആഘോഷം നടന്ന സ്ഥലത്ത് നിന്ന് 260 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ എമർജൻസി സർവീസ് അറിയിച്ചു. അവിടെ തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കാറുകളുടെ നിരകൾ ആക്രമണത്തിന്റെ വ്യാപ്തിക്ക് ഭീകരമായ സാക്ഷ്യം നൽകുന്നു. 

പേക്ഷിക്കപ്പെട്ട നൂറുകണക്കിന് കാറുകള്‍, പ്രേതസിനിമ പോലെ ഭയാനകം ഹമാസ് ആദ്യം പ്രത്യക്ഷപ്പെട്ട ഇടം!
ഹമാസ് തോക്കുധാരികൾ 260 പേരെ കൊലപ്പെടുത്തുകയും നിരവധി പേരെ ബന്ദികളാക്കുകയും ചെയ്‌ത ഇസ്രായേലി സംഗീതോത്സവം നടന്ന പ്രദേശം ഇപ്പോള്‍ ഒരു പ്രേതസിനിമയ്ക്ക് സമാനമാണെന്ന് റിപ്പോര്‍ട്ട്. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെടാനുള്ള പോരാട്ടത്തിൽ ആളുകള്‍ ഉപേക്ഷിച്ച നൂറുകണക്കിന് കാറുകൾ ഉള്‍പ്പെടെ തകര്‍ന്നു കിടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇവിടെ നിന്നും പുറത്തുവരുന്നത്. 

ഗാസ മുനമ്പിന് സമീപത്തുള്ള റെയിമില്‍ നടന്ന യൂണിവേഴ്‌സോ പാരലെല്ലോ ഫെസ്റ്റിവലില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ഫെസ്റ്റിവല്‍ വേദിക്ക് നേരെ ശനിയാഴ്ചയാണ് ഹമാസിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ 6.30 നാണ് റോക്കറ്റ് ആക്രമണം നടക്കുന്നത്. തുടര്‍ന്ന് തോക്കുധാരികളായ ഒരു സംഘം സംഗീത പരിപാടിയിലേക്ക് എത്തി ആക്രമം നടത്തുകയായിരുന്നു. 

പല കാറുകളും ബുള്ളറ്റ് ആഘാതത്തിൽ നശിപ്പിക്കപ്പെട്ട നിലയിലാണ്. ആഘോഷം നടന്ന സ്ഥലത്ത് നിന്ന് 260 മൃതദേഹങ്ങൾ കണ്ടെടുത്തതായി ഇസ്രായേൽ എമർജൻസി സർവീസ് അറിയിച്ചു. അവിടെ തകർന്നതും ഉപേക്ഷിക്കപ്പെട്ടതുമായ കാറുകളുടെ നിരകൾ ആക്രമണത്തിന്റെ വ്യാപ്തിക്ക് ഭീകരമായ സാക്ഷ്യം നൽകുന്നു. ഏറ്റവും കാര്യക്ഷമമായ സൈനിക, സുരക്ഷാ സേവനങ്ങളെക്കുറിച്ച് പണ്ടേ അഭിമാനിച്ചിരുന്ന ഒരു രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ കുറഞ്ഞത് 700 ഇസ്രായേലികൾ കൊല്ലപ്പെടുകയും നൂറിലധികം ആളുകളെ ഗാസയിലേക്ക് തട്ടിക്കൊണ്ടുപോകുകയും ചെയ്തു.

ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന് ശേഷം എടുത്ത ഡ്രോൺ ഫൂട്ടേജുകളിൽ നിരവധി കാറുകൾ റോഡരികിൽ ഉപേക്ഷിക്കപ്പെട്ടതായി കാണാം. ഗാസയ്ക്ക് സമീപമുള്ള കിബ്ബട്ട്സ് റീമിന് സമീപത്ത നിന്നാണ് ഹമാസ് ആക്രമണം ആരംഭിച്ചത്. ആയിരക്കണക്കിന് യുവജനങ്ങൾ പങ്കെടുത്ത പരിപാടിയായിരുന്നു മരുഭൂമിയില്‍ നടന്നത്. ഗാസയിൽ നിന്നുള്ള വൻ റോക്കറ്റ് ബാരേജുകളുടെ മറവിൽ ശനിയാഴ്ച പുലർച്ചെ ഗാസയുടെ അതിർത്തി വേലി ഭേദിച്ച ഫലസ്തീൻ തോക്കുധാരികളുടെ ആദ്യ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഇവിടം. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട പലരും കനത്ത ആഘാതത്തിലാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതൊരു കൂട്ടക്കൊലയാണെന്ന് മണിക്കൂറുകളോളം വയലിൽ ഒളിച്ചിരുന്ന് രക്ഷപ്പെട്ട 26 കാരനായ അരിക് നാനി പറഞ്ഞു. തന്റെ ജന്മദിനം ആഘോഷിക്കാൻ നൃത്ത പാർട്ടിക്ക് എത്തിയതായിരുന്നു ഇദ്ദേഹം. 

“കലാഷ്‌നിക്കോവ് ഓട്ടോമാറ്റിക് റൈഫിളിനൊപ്പം റോഡിൽ മോട്ടോർസൈക്കിളുകളില്‍ അവർ ഉണ്ടായിരുന്നു. അവർ ജനങ്ങളെ ഓടിച്ചിട്ടു വെടിവയ്ക്കാൻ തുടങ്ങി.." കൂട്ടാളികളോടൊപ്പം അതിവേഗ കാറിൽ രക്ഷപ്പെട്ട എലാദ് ഹക്കിം പറഞ്ഞു. “ഞാൻ ഗാസ അതിർത്തിയിലാണ് താമസിക്കുന്നത്, ഞാൻ എന്റെ ജീവിതത്തിൽ പല അക്രമങ്ങളും കണ്ടിട്ടുണ്ട്, പക്ഷേ എനിക്ക് ഒരിക്കലും ഇത് ഇത്ര അടുത്ത് അനുഭവപ്പെട്ടിട്ടില്ല” 23 കാരിയായ സോഹർ മാരിവ് പറഞ്ഞു. തനിക്ക് കാറിൽ നിന്ന് ചാടേണ്ടി വന്നുവെന്നും വെടിയേറ്റ് കാറിന് ഇരുവശത്തുനിന്നും തീപിടിച്ചുവെന്നും അദ്ദേഹം പറയുന്നു.

പാർട്ടിയിൽ നിന്ന് ബന്ദികളാക്കിയവരിൽ ചിലരെ ആഹ്ലാദഭരിതരായ തോക്കുധാരികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്ന ഫൂട്ടേജുകളിൽ കാണാം. പരിപാടി നടക്കുന്ന നെഗേവ് മരുഭൂമിയിലേക്ക് തോക്കുധാരികൾ പാരാഗ്ലൈഡറുകളിൽ ഇറങ്ങുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം. മറ്റുള്ളവർ റോഡുമാർഗമാണ് വന്നത്. കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പലരേയും തടഞ്ഞു നിര്‍ത്തി വെടിവെച്ചതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പരിപാടിക്കെത്തിയ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.