Asianet News MalayalamAsianet News Malayalam

Car Fire : "നിങ്ങളുടെ കാർ കത്താന്‍ സാധ്യത, തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യുക.."ഉടമകളോട് ഈ വണ്ടിക്കമ്പനികള്‍!

വാഹനം ഓടിക്കുമ്പോഴോ പാർക്ക് ചെയ്യുമ്പോഴോ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, വാഹനം ഓഫാക്കിയാലും വാഹനങ്ങൾ മറ്റുള്ളവരിൽ നിന്ന് അകലെ പാർക്ക് ചെയ്യണം

Hyundai and Kia recalls nearly 475000 vehicles over fire risk and asks owners to park outside
Author
USA, First Published Feb 9, 2022, 12:25 PM IST

ചിത്രം - പ്രതീകാത്മകം

തീപിടിത്ത സാധ്യത ഉള്ളതിനാല്‍ ഈ കാറുകളെ തുറസായ സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് ഉടമകളോട് നിര്‍ദ്ദേശിച്ച് രണ്ട് വണ്ടിക്കമ്പനികള്‍. ദക്ഷിണ കൊറിയൻ (South Korea) കാർ നിർമ്മാതാക്കളായ ഹ്യൂണ്ടായിയും (Hyundai) അതിന്‍റെ അനുബന്ധ കമ്പനിയായ കിയയും (kia) ആണ് അമേരിക്കയിലെ (USA) 484,000 വാഹനങ്ങളുടെ ഉടമകളോട് ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഹൈഡ്രോളിക് ഇലക്ട്രോണിക് കൺട്രോൾ യൂണിറ്റ് (എച്ച്ഇസിയു) മൊഡ്യൂൾ തകരാറിലായതിനാൽ ഈ വാഹനങ്ങളെ തിരിച്ചുവിളിച്ച് അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ തീപിടുത്തത്തിന് സാധ്യതയുണ്ടെന്നും അതുകൊണ്ടാണ് യുഎസിൽ ഹ്യുണ്ടായിയും കിയയും വാഹനങ്ങൾക്കായി പ്രത്യേകം തിരിച്ചുവിളി നടത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

കഴിഞ്ഞ ആറ് വർഷത്തില്‍ ഏറെയായി ഇരു വാഹന നിർമ്മാതാക്കളെയും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം.  ഈ തകരാർ വൈദ്യുത ക്ഷോഭത്തിന് കാരണമായേക്കാം എന്നും അതിന്റെ ഫലമായി എഞ്ചിൻ കമ്പാർട്ടുമെന്റിൽ തീപിടുത്തമുണ്ടാകാം എന്നുമാണ് കമ്പനികള്‍ പറയുന്നത്. തിരിച്ചുവിളിക്കുന്ന വാഹനങ്ങളില്‍ തീപിടിത്തം പരിഹരിക്കുന്നതിനായി കമ്പനികളുടെ ഡീലർമാർ സർക്യൂട്ട് ബോർഡിനായി പുതിയ ഫ്യൂസ് സ്ഥാപിക്കും.

2014-2016 മോഡല്‍ കിയ സ്‌പോർട്ടേജ്, 2016-2018 മോഡല്‍ കിയ കെ900, 2016-2018 മോഡല്‍ ഹ്യുണ്ടായ് സാന്‍റാ ഫെ എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഇതിൽ 126,747 കിയ വാഹനങ്ങളും 357,830 ഹ്യുണ്ടായ് വാഹനങ്ങളും ഉൾപ്പെടുന്നു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഈ പ്രശ്‍നത്തെത്തുടർന്ന് മൊത്തം 11 തീപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

യുഎസ് സുരക്ഷാ ഏജൻസിയായ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (NHTSA) ഈ വാഹനങ്ങളുടെ ഉടമകളോട് വാഹന നിർമ്മാതാക്കളുടെ ഉപദേശം പാലിക്കാൻ അഭ്യർത്ഥിച്ചു. "ആന്റി-ലോക്ക് ബ്രേക്ക് സിസ്റ്റത്തിലെ ഒരു ഇലക്ട്രിക്കൽ ഘടകത്തിന് ആന്തരിക ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ട് അനുഭവപ്പെട്ടേക്കാമെന്ന് നിർമ്മാതാക്കൾ വിശ്വസിക്കുന്നു. വാഹനം ഓടിക്കുമ്പോഴോ പാർക്ക് ചെയ്യുമ്പോഴോ തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, വാഹനം ഓഫാക്കിയാലും വാഹനങ്ങൾ മറ്റുള്ളവരിൽ നിന്ന് അകലെ പാർക്ക് ചെയ്യണം.." യുഎസ് സുരക്ഷാ ഏജൻസി പറയുന്നു. അതേസമയം ഇത് ആദ്യമായല്ല ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ മോഡലുകള്‍ തീപിടുത്ത സാധ്യതകളെ തുടര്‍ന്ന് തിരിച്ചുവിളിക്കുന്നത്. 

എഞ്ചിൻ തീപിടിത്തം, ഈ വണ്ടിക്കമ്പനികള്‍ക്കെതിരെ അന്വേഷണം ഊർജ്ജിതം
ഹ്യുണ്ടായ്, കിയ വാഹനങ്ങളുടെ എഞ്ചിൻ തീപിടിച്ച സംഭവങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി യുഎസ് ഏജൻസി . ഹ്യുണ്ടായിയുടെയും കിയയുടെയും എഞ്ചിൻ തീപിടുത്ത പ്രശ്‌നങ്ങളിൽ തിരിച്ചുവിളിക്കലിനും ഒന്നിലധികം സൂക്ഷ്മപരിശോധനകൾക്കും ശേഷം, നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ (എൻഎച്ച്‌ടി‌എസ്‌എ) രണ്ട് കമ്പനികൾക്കായി ഒരു എഞ്ചിനീയറിംഗ് വിശകലനം തുടങ്ങിയതായി റോയിട്ടേഴ്‍സിനെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. ചില മോഡലുകളിലെ എഞ്ചിൻ തീ പ്രശ്‌നവുമായി ബന്ധപ്പെട്ട വാഹന നിർമ്മാതാക്കളുടെ തിരിച്ചുവിളിക്കൽ ശ്രമങ്ങൾ ഈ അന്വേഷണത്തില്‍ പരിശോധിക്കും എന്നാണ് റിപ്പോർട്ട്.

ആറ് വർഷത്തിലേറെയായി ഇരു വാഹന നിർമ്മാതാക്കളെയും അലട്ടുകയാണ് എൻജിൻ തീപിടുത്തത്തിന്റെ പ്രശ്‍നം.   കമ്പനികൾ നടത്തിയ തിരിച്ചുവിളികളുടെ ഫലപ്രാപ്‍തി വിലയിരുത്തുന്ന ഏകദേശം മൂന്ന് ദശലക്ഷം വാഹനങ്ങളെ ഈ വിശകലനം ഉൾക്കൊള്ളുമെന്ന്  നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‍മിനിസ്ട്രേഷൻ (എൻഎച്ച്‌ടി‌എസ്‌എ) അറിയിച്ചു. എഞ്ചിൻ തകരാർ മൂലം ഉണ്ടായേക്കാവുന്ന 161  തീപിടുത്തങ്ങളുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ഏജൻസി അറിയിച്ചു. 2010-2015 കിയ സോളിനൊപ്പം 2011 മുതല്‍ 2014 വരെ പുറത്തിറങ്ങിയ കിയ ഒപ്റ്റിമയും സോറന്‍റോയും ഉൾപ്പെടുത്തി 2019-ൽ ആണ് എൻഎച്ച്‌ടി‌എസ്‌എ ഒരു അന്വേഷണം ആരംഭിച്ചത്. ഇത് 2011 മുതല്‍ 2014 വരെ വിപണിയില്‍ എത്തിയ ഹ്യുണ്ടായ് സൊണാറ്റ, സാന്താ ഫെ എന്നിവയും കണക്കിലെടുക്കുന്നു. ക്രാഷ് അല്ലാത്ത തീപിടുത്തങ്ങളുടെ സംഭവങ്ങളും അന്വേഷണത്തില്‍ പരിശോധിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എഞ്ചിൻ തീപിടിത്ത പ്രശ്‍നം സംബന്ധിച്ച അന്വേഷണത്തില്‍ ഏജൻസിയുമായി പൂർണ്ണമായി സഹകരിക്കുമെന്ന് ഹ്യുണ്ടായും കിയയും പ്രഖ്യാപിച്ചു. എഞ്ചിൻ തകരാർ കാരണം 1.6 ദശലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ബ്രാൻഡുകൾ പരാജയപ്പെട്ടുവെന്ന് റെഗുലേറ്റർമാർ പ്രസ്താവിച്ചതിനെത്തുടർന്ന് കഴിഞ്ഞ വർഷം, രണ്ട് കമ്പനികളും ഏകദേശം 210 മില്യൺ ഡോളർ നൽകാൻ സമ്മതിച്ചു. 

എഞ്ചിൻ തകരാറുമായി ബന്ധപ്പെട്ട് പരിക്കുകളും മരണങ്ങളും സംബന്ധിച്ച് പരസ്പരവിരുദ്ധമായ വസ്‍തുകള്‍ ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍. അന്വേഷണം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും എപ്പോൾ അന്വേഷണം പൂർത്തിയാക്കുമെന്ന് ഏജൻസി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പൂർത്തിയാക്കാൻ സമയമെടുക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

Follow Us:
Download App:
  • android
  • ios