കൊവിഡ് മറയാക്കി നിയമലംഘനം വേണ്ട; ഇന്ന് മുതല്‍ 'ഹൈടെക്' വാഹനപരിശോധന
ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും
തൃശൂര്‍: സംസ്ഥാനത്ത് ഇ പോസ് യന്ത്രം ഉപയോഗിച്ചുളള പൊലീസിൻറെ വാഹനപരിശോധനയക്ക് ഇന്ന് തുടക്കം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രേഖകള്‍ നേരിട്ട് പരിശോധിക്കാതെ നിയമലംഘനങ്ങളുടെ ഫോട്ടോ സഹിതമാണ് കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.
പൊലീസില്‍ കറൻസി രഹിത പ്രവര്‍ത്തനത്തിലേക്കുള്ള ആദ്യ പടിയായാണ് ഇ പോസ് സംവിധാനം കൊണ്ടു വന്നത്. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ പൊലീസ് പിടിച്ചുവെന്ന് കരുതുക. എന്നാല്‍, പിഴയടക്കാനുളള 500 രൂപ കയ്യിലില്ലെങ്കില്‍ എന്തുചെയ്യും? നേരെ എടിഎം കാര്‍ഡെടുത്ത് വീശിയാല്‍ മാത്രം ഇനി മതിയാകും.
നിയമലംഘനങ്ങള്‍ നടത്തുന്ന വാഹന ഉടമകളെ കൊണ്ട് പിഴയടപ്പിക്കാനുളള ഇ പോസ് യന്ത്രം കേരള പൊലീസിന്‍റെ കയ്യിലുമെത്തി. യന്ത്രത്തില്‍ വാഹനത്തിന്‍റെ നമ്പര്‍ അടിച്ചുകൊടുത്താല്‍ വാഹന ഉടമയെ കുറിച്ച് ആവശ്യമായ വിവരങ്ങളെല്ലാം കിട്ടും. ഇതിനു മുമ്പ് നടത്തിയ സമാനമായ നിയമലംഘനങ്ങളും എളുപ്പത്തില്‍ പൊലീസിന് ലഭിക്കും.
കയ്യില്‍ എടിഎം കാര്‍ഡില്ലാത്ത നിയമലംഘകര്‍ക്ക് പൈസ നേരിട്ടും അടക്കാം.ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം ,തൃശൂര്‍ എന്നീ നഗരങ്ങളിലാണ് ഇത് നടപ്പാക്കുന്നത്. ഓരോ നഗരത്തിനും 100 വീതം യന്ത്രങ്ങളാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പടിപടിയായി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പൊലീസിൻറെ തീരുമാനം.