ഇന്ത്യയിലെ 'രാജൗരി', 'മാമുൻ' എന്നീ വ്യോമതാവളങ്ങൾ തകർത്തെന്ന പാക് സൈനിക ഉദ്യോഗസ്ഥന്റെ അവകാശവാദം വലിയ പരിഹാസത്തിന് ഇടയാക്കുന്നു. യഥാർത്ഥത്തിൽ ഇന്ത്യയിൽ ഇങ്ങനെയൊരു വ്യോമതാവളങ്ങൾ നിലവിലില്ല എന്നതാണ് സത്യം. ലക്ഷ്യം തെറ്റി കൃഷിയിടങ്ങളിലും തടാകങ്ങളിലും പതിച്ച പാക് മിസൈലുകളുടെ യാഥാർത്ഥ്യമാണ് ഈ ഉള്ളടക്കം വെളിപ്പെടുത്തുന്നത്.
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നിലനിന്നിരുന്ന കടുത്ത സൈനിക സംഘർഷങ്ങൾക്കിടയിൽ പാകിസ്ഥാൻ നടത്തിയ 'ഓപ്പറേഷൻ ബുനിയൻ ഉൾ മർസൂസ്' സൈനിക നീക്കത്തെക്കുറിച്ച് പാക് സൈനിക ഉദ്യോഗസ്ഥൻ നടത്തിയ വെളിപ്പെടുത്തൽ വൈറൽ. വലിയ പരിഹാസങ്ങൾക്കാണ് ഈ വെളിപ്പെടുത്തൽ കാരണമായിട്ടുള്ളത്. ഇന്ത്യൻ നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ഡ്രോൺ-മിസൈൽ ആക്രമണങ്ങളിൽ ഇന്ത്യയുടെ 'രാജൗരി എയർബേസ്', 'മാമുൻ എയർബേസ്' എന്നീ രണ്ട് പ്രധാന വ്യോമസേനാ താവളങ്ങൾ തങ്ങളുടെ 'ഫതഹ്-1' ഗൈഡഡ് റോക്കറ്റുകൾ വിജയകരമായി തകർത്തുവെന്നായിരുന്നു പാക് ഉദ്യോഗസ്ഥന്‍റെ അവകാശവാദം.

ഒരു പ്രാദേശിക പാകിസ്ഥാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, ഫതഹ്-1 ഓപ്പറേഷന്റെ ഭാഗമായിരുന്ന ക്യാപ്റ്റൻ മുനീബ് സമൽ ആണ് തങ്ങൾക്ക് ലഭിച്ച രണ്ട് ലക്ഷ്യങ്ങളും വിജയകരമായി ഭേദിച്ചുവെന്ന് ഗൗരവത്തോടെ അവകാശപ്പെട്ടത്. എന്നാൽ, യാഥാർത്ഥ്യത്തിൽ പാക് ഉദ്യോഗസ്ഥൻ പറഞ്ഞ അങ്ങനെയുള്ള രണ്ട് വ്യോമസേനാ താവളങ്ങൾ ഇന്ത്യയിൽ നിലവിലില്ല എന്നുള്ളതാണ് സത്യം. ജമ്മു കശ്മീരിലെ ഒരു ജില്ലയായ രാജൗരിയിൽ ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ ഒരു ഔദ്യോഗിക എയർബേസ് ഇല്ല. പഞ്ചാബിലെ പഠാൻകോട്ടിന് സമീപമുള്ള ഒരു മിലിട്ടറി കന്‍റോൺമെന്‍റ് പ്രദേശം മാത്രമാണ് മാമുൻ. മിസൈൽ വിക്ഷേപണ സമയത്ത് പ്രദേശത്ത് സാധാരണക്കാരായ ജനങ്ങൾ തടിച്ചുകൂടിയതിനെക്കുറിച്ച് അവതാരകൻ ചോദിച്ചപ്പോൾ, ജനങ്ങളുടെ സാന്നിധ്യം സൈനികരുടെ 'ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ'സഹായിച്ചുവെന്ന വിചിത്രമായ വാദവും ഈ ഉദ്യോഗസ്ഥൻ ഉന്നയിച്ചു.
ഈ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത പരിഹാസവുമായി ഇന്ത്യൻ നെറ്റിസൺസ് രംഗത്തെത്തി. "ഇന്ത്യൻ വ്യോമസേനയും ഗൂഗിൾ മാപ്പും പുരാവസ്തു ഗവേഷകരും ചേർന്ന് പാകിസ്ഥാൻ തകർത്ത ആ 'ഇതിഹാസ വ്യോമതാവളങ്ങൾ' കണ്ടെത്താൻ സംയുക്ത തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്, ആർക്കെങ്കിലും ലൊക്കേഷൻ അറിയാമെങ്കിൽ അയച്ചുതരണം" എന്ന് ഒരാൾ എക്സിൽ കുറിച്ചപ്പോൾ, "ഫതഹ്-1 മിസൈലുകൾ രാജൗരിയിലും മാമുനിലും അടിച്ചത് എത്ര കടുത്തതാണെന്നുവെച്ചാൽ ആ എയർബേസുകൾ ഭൂമുഖത്തുനിന്ന് തന്നെ ഇല്ലാതായി. അടുത്ത ലക്ഷ്യം കടലിൽ മുങ്ങിപ്പോയ അറ്റ്ലാന്റിസ് നഗരമാണോ?" എന്നാണ് മറ്റൊരാൾ പരിഹസിച്ചത്.
ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നീക്കത്തിന് മറുപടിയായാണ് പാകിസ്ഥാൻ ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച് അക്രമണം നടത്തിയത്. ഉധംപൂർ, പഠാൻകോട്ട്, ആദംപൂർ എയർബേസുകൾ തങ്ങൾ തകർത്തുവെന്നായിരുന്നു അന്ന് പാകിസ്ഥാൻ ഔദ്യോഗികമായി അവകാശപ്പെട്ടിരുന്നത്. എന്നാൽ ആക്രമണത്തിന് പിന്നാലെ ഹരിയാനയിലെ സിർസ, പഞ്ചാബിലെ ജലന്ധർ, രാജസ്ഥാനിലെ ബാർമർ തുടങ്ങിയ ഉൾനാടൻ ഗ്രാമങ്ങളിലെ കൃഷിയിടങ്ങളിൽ നിന്നാണ് പാകിസ്ഥാന്റെ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
പിന്നീട് 2025 സെപ്റ്റംബറിൽ ശ്രീനഗറിലെ പ്രശസ്തമായ ദാൽ തടാകത്തിൽ നിന്നും ഒരു പാക് ഫതഹ്-1 മിസൈലിന്റെ അവശിഷ്ടങ്ങൾ മീൻപിടുത്തക്കാർ കണ്ടെടുത്തിരുന്നു. ഇതിന് പുറമെ ഇന്ത്യയുടെ തന്ത്രപ്രധാനമായ കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ വിക്ഷേപിച്ച മാരകമായ 'ഫതഹ്-II' (Fatah-II) ഉപരിതല-ഉപരിതല മിസൈൽ ഹരിയാനയിലെ സിർസയിൽ വെച്ച് ഇന്ത്യയുടെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ലക്ഷ്യം തെറ്റി ഗ്രാമങ്ങളിലും തടാകങ്ങളിലും വീണ മിസൈലുകളെയാണ് താവളങ്ങൾ തകർത്തുവെന്ന് പറഞ്ഞ് പാക് സൈന്യം സ്വയം നാണംകെടുന്നത്.


