ലണ്ടനിൽ നിന്ന് മോഷ്‍ടിച്ച കാര്‍ പാക്കിസ്ഥാനിലെ സൈനികവസതി പ്രദേശത്ത് നിന്ന് പൊക്കി ബ്രിട്ടീഷ് രഹസ്യ ഏജൻസി!
ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് ലണ്ടനില്‍ നിന്നും മോഷണം പോയത്
ലണ്ടനിൽ നിന്ന് മോഷ്‍ടിച്ച ആഡംബര കാർ പാകിസ്ഥാനിലെ കറാച്ചിയിൽ കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ റെയിഡിൽ കണ്ടെടുത്തു. ഏകദേശം ആറു കോടി രൂപ വിലയുള്ള ബെന്റലി മുള്‍സാനാണ് ലണ്ടനില്‍ നിന്നും മോഷണം പോയത്. ഉടമ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് വാഹനം പാക്കിസ്ഥാനിൽ ഉണ്ടെന്നു കണ്ടെത്തിയത്.
വാഹനം കവര്‍ന്ന മോഷ്‍ടാക്കള്‍ ഈ കാർ ബ്രിട്ടനില്‍ നിന്നും പാക്കിസ്ഥാന്‍ വരെ എത്തിക്കുന്നതില്‍ വരെ വിജയിച്ചു എന്നു ചുരുക്കം. എന്നാല്‍ ചെറിയൊരു അബദ്ധമാണ് മോഷ്‍ടാക്കളെ കുടുക്കുന്നതിലേക്ക് നയിച്ചത്. കാര്‍ വിദഗ്ധമായി മോഷ്ടിക്കുകയും പാക്കിസ്ഥാനിലേക്ക് കടത്തുകയുമൊക്കെ ചെയ്‌തെങ്കിലും കാറിലുണ്ടായിരുന്ന ട്രാക്കിങ് ഉപകരണം കണ്ടെത്താന്‍ മോഷ്‍ടാക്കള്‍ക്കു സാധിച്ചിരുന്നില്ല. ഇതാണ് വളരെയെളുപ്പത്തില്‍ കാര്‍ തിരിച്ചു പിടിക്കാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്.
"നാളെയെന്നതില്ല നമ്മളിന്നുതന്നെ നേടണം.." പോരടിച്ച് ഇന്നോവ, കാര്‍ണിവല്‍ മുതലാളിമാര്‍!
യുകെ രഹസ്യാന്വേഷണ ഏജൻസി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കളക്ടറേറ്റ് ഓഫ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (സിസിഇ) റെയ്ഡ് നടത്തി വാഹനം പിടിച്ചെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകള്‍. ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസി കറാച്ചിയിലെ സിസിഇക്ക് വിവരങ്ങൾ നൽകിയതായി പാകിസ്ഥാൻ ആസ്ഥാനമായുള്ള പേപ്പർ ബിസിനസ് റെക്കോർഡർ റിപ്പോർട്ട് ചെയ്യുന്നു.
കറാച്ചിയിലെ ഡിഫെന്‍സ് ഹൗസിങ് അതോറിറ്റിയുടെ വീടുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തു നിന്നാണ് കാർ കണ്ടെത്തിയത്. ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാക്ക് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ കാര്‍ പാക്കിസ്ഥാനിലെ മുന്‍ സൈനികര്‍ക്കു വേണ്ടി പണി കഴിപ്പിച്ച വീടുകളുള്ള ഡിഎച്ച്എ പ്രദേശത്ത് കണ്ടെത്തുകയായിരുന്നു. കറാച്ചിയിലെ ആഡംബര വസതികള്‍ നിരവധിയുള്ള മേഖലയാണ് ഈ പ്രദേശം. പട്ടാളക്കാര്‍ക്കുവേണ്ടി പണിത വീടുകളാണെങ്കിലും ഇവിടം നിലവില്‍ രാജ്യത്തെ വമ്പന്‍ സമ്പന്നരുടെ കോളനിയാണ്.
കീശ നിറയെ എടിഎം കാര്‍ഡുകള്‍, ഗൂഗിള്‍ പേ; കള്ളന്മാര്‍ പോലും ഞെട്ടുന്ന ട്രിക്കുകളുമായി എംവിഡി!
ബെന്റ്‌ലി മുള്‍സാന്റെ ഷാസി നമ്പര്‍ പരിശോധിച്ചാണ് അധികൃതര്‍ ഇത് മോഷ്‍ടിക്കപ്പെട്ട വാഹനം തന്നെയാണ് എന്ന് ഉറപ്പിച്ചത്. കാറിന് പാക്കിസ്ഥാനി നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിരുന്നെങ്കിലും രജിസ്‌ട്രേഷന്‍ രേഖകളും മറ്റും വ്യാജമാണെന്നു കണ്ടെത്തിയിട്ടുണ്ട്. വാഹനം കൈവശം വച്ചിരുന്ന പാക്കിസ്ഥാനി ഇത് മോഷ്ടിച്ച വാഹനമാണെന്നു സമ്മതിച്ചുവെന്നാണ് പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. കാറിന്റെ രേഖകളെല്ലാം ശരിയാക്കി നല്‍കാമെന്നു തനിക്ക് കാര്‍ വിറ്റയാള്‍ ഉറപ്പു നല്‍കിയിരുന്നെന്നും ഇയാള്‍ പറയുന്നു.
തിരിച്ചു പിടിച്ച ശേഷം വാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്നതിന്റെ ചിത്രം കറാച്ചി അലേര്‍ട്ട്‌സ് ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ട്വീറ്റ് ചെയ്‌ത വീഡിയോയിൽ, ഒരു വീടിന്റെ പൂമുഖത്ത് പാർക്ക് ചെയ്‌ത ചാരനിറത്തിലുള്ള ബെന്റ്‌ലിയെ കാർ നീക്കുന്നത് കാണാം.