കേന്ദ്രത്തിന് കയ്യടിച്ച് മാരുതി മുതലാളിയും, പരീക്ഷണം വാഗണാറില്‍!
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എക്‌സിബിഷനിലാണ് മാരുതി സുസുക്കി തങ്ങളുടെ വാഗൺആർ ഹാച്ച്ബാക്ക് ഫ്ലെക്‌സ്-ഫ്യുവൽ കാറായി പ്രദർശിപ്പിച്ചത്.
ബിഎസ് 6 അനുയോജ്യമായ ഫ്ലെക്സ്-ഇന്ധന കാറായി വാഗൺആറിനെ പ്രദർശിപ്പിച്ച് മാരുതി സുസുക്കി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് (സിയാം) കഴിഞ്ഞ ദിവസം സംഘടിപ്പിച്ച എക്‌സിബിഷനിലാണ് മാരുതി സുസുക്കി തങ്ങളുടെ വാഗൺആർ ഹാച്ച്ബാക്ക് ഫ്ലെക്‌സ്-ഫ്യുവൽ കാറായി പ്രദർശിപ്പിച്ചത്. മാസ് സെഗ്‌മെന്റ് വാഹനത്തിന്റെ പ്രോട്ടോടൈപ്പ് മോഡൽ ബിഎസ് 6 ഫേസ്-2 എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുമെന്നും കാർബണൈസ് ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമാകുമെന്നും കമ്പനി പറയുന്നു.
എഥനോൾ ടെക്‌നോളജി എക്‌സിബിഷനിൽ പ്രദർശിപ്പിച്ച വാഗൺആർ മാരുതി സുസുക്കി പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണ് . കോർപ്പറേറ്റ് ആവറേജ് ഫ്യുവൽ ഇക്കോണമി (CAFE) മാനദണ്ഡങ്ങൾക്ക് കീഴിൽ കൂടുതൽ താങ്ങാനാവുന്നതും വൃത്തിയുള്ളതുമായ എത്തനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുക എന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് മാരുതി സുസുക്കിയുടെ പുതിയ നീക്കം.
ഇന്നോവ മുതലാളിക്ക് പിന്നാലെ കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ആക്ടിവ മുതലാളിയും!
എക്‌സിബിഷനിൽ പ്രദർശിപ്പിച്ച വാഗൺആർ ഫ്ലെക്‌സ്-ഫ്യുവൽ കാറിന് എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു നവീകരിച്ച എഞ്ചിൻ ഉണ്ട്. കോൾഡ് സ്റ്റാർട്ട് അസിസ്റ്റിനുള്ള ഹീറ്റഡ് ഫ്യുവൽ റെയിൽ, എത്തനോൾ ശതമാനം കണ്ടെത്തുന്നതിനുള്ള എത്തനോൾ സെൻസർ എന്നിങ്ങനെയുള്ള പുതിയ ഇന്ധന സംവിധാന സാങ്കേതികവിദ്യകളുമായാണ് എഞ്ചിൻ വരുന്നത്. ഉയർന്ന എത്തനോൾ മിശ്രിതങ്ങളുമായി (E20-E85) പൊരുത്തപ്പെടാൻ ഇത് സഹായിക്കും. എഞ്ചിന്റെയും കാറിന്റെയും ഈട് ഉറപ്പാക്കാൻ എഞ്ചിൻ മാനേജ്‌മെന്റ് സിസ്റ്റം, ഫ്യൂവൽ പമ്പ്, ഫ്യൂവൽ ഇൻജക്‌റ്റർ, മറ്റ് മെക്കാനിക്കൽ ഘടകങ്ങൾ എന്നിവയും മാരുതി നവീകരിച്ചു.
2025-ഓടെ കോംപാക്റ്റ് സെഗ്‌മെന്റിനായി തങ്ങളുടെ ആദ്യത്തെ ഫ്ലെക്‌സ്-ഇന്ധന വാഹനം അവതരിപ്പിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചു. വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം ഇന്ത്യാ ഗവൺമെന്റിന്റെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന എത്തനോൾ ഇന്ധനത്തെ അടിസ്ഥാനമാക്കിയുള്ള വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ പ്രോട്ടോടൈപ്പ് വാഹനം, പരമ്പരാഗത ഗ്യാസോലിൻ വാഗൺ ആർ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാര്‍ബണ്‍ പുറന്തള്ളല്‍ 79 ശതമാനം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എണ്ണവിലയെ പേടിക്കേണ്ട, ഇത്തരം എഞ്ചിനുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
മലിനീകരണം കുറയ്ക്കാനുള്ള ശ്രമത്തിൽ ശുദ്ധമായ ഇന്ധനത്തിലേക്ക് മാറാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്‍കരിയുടെയും ശ്രമിങ്ങള്‍. ഇതിനിടെ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ച് ഫ്ലെക്സ്-ഇന്ധന സാങ്കേതികവിദ്യയെ വരും ദിവസങ്ങളിൽ വിലയിരുത്താൻ മാരുതി പദ്ധതിയിടുന്നുണ്ട്.
എന്താണ് ഫ്ലെക്സ് ഫ്യുവല്‍ എഞ്ചിന്‍?
ഫ്ലെക്സ് എഞ്ചിൻ എന്നാല്‍ ഒന്നിൽ കൂടുതൽ ഇന്ധനത്തിലോ മിശ്രിത ഇന്ധനത്തിലോ പ്രവർത്തിക്കാൻ കഴിയുന്ന എഞ്ചിനാണ് ഫ്ലക്സ് എഞ്ചിനുകൾ. പെട്രോളും എഥനോളും വിവിധ അനുപാതത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഫ്ലെക്‌സ് ഫ്യുവല്‍ എഞ്ചിനുകളില്‍ ഉള്ളത്. നിലവില്‍ കിട്ടുന്ന പെട്രോളില്‍ എട്ടു ശതമാനത്തോളം ഏഥനോളുണ്ട്. ഇത് 50 ശതമാനം വരെ കൂട്ടാന്‍ സാധിക്കും. സാധാരണഗതിയിൽ പെട്രോൾ, എഥനോൾ അല്ലെങ്കിൽ മെഥനോൾ എന്നിവയുടെ മിശ്രിതമാണ് ഇവയിൽ ഉപയോഗിക്കുന്നത്. ഏത് മിശ്രിതത്തിനും അനുയോജ്യമായി സ്വയം ക്രമീകരിക്കാൻ കഴിയുന്ന എഞ്ചിനുമാണിത്. ആധുനിക വാഹനങ്ങളിലുള്ള ഫ്യൂവൽ കോമ്പോസിഷൻ സെൻസർ, ഇ.സി.യു പ്രോഗ്രാമിങ് പോലുള്ള പരിഷ്‍കാരങ്ങളാണ് ഇത് സാധ്യമാക്കുന്നത്.
ഇന്ത്യയിൽ പെട്രോളിനൊപ്പം എഥനോളാണ് മിക്‌സ് ചെയ്യുന്നത്. പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് കുറഞ്ഞ വിലയാണ് എഥനോളിനുള്ളത്. ഒരു ലിറ്റർ പെട്രോളിന് 100 രൂപയ്ക്ക് മുകളിലും ഡീസലിന് 90 രൂപയ്ക്ക് മുകളിലുമാണ് നിലവിലെ വില. എന്നാൽ, എഥനോളിന് ലിറ്ററിന് 62.65 രൂപ മാത്രമാണ് വില. അതുകൊണ്ട് തന്നെ എഥനോൾ ഇന്ധനമായി ഉപയോഗിക്കുകയോ എഥനോൾ ചേർന്ന പെട്രോൾ ഉപയോഗിക്കുകയോ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ ഇന്ധനച്ചെലലവിൽ കാര്യമായ കുറവുണ്ടാകും എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്.
കേന്ദ്രത്തിന്‍റെ മനസറിഞ്ഞ് ഇന്നോവ മുതലാളി, രാജ്യത്തെ ആദ്യ വാഹനം എത്തി!