വിടില്ല ഞാൻ, റോബിനെ വെട്ടാൻ കളം അറിഞ്ഞ് കളിക്കാൻ കെഎസ്ആർടിസി! പുതിയ സർവീസ്  

തിരുവനന്തപുരം: ഗതാഗത വകുപ്പിനെയാകെ വെല്ലുവിളിച്ച് സർവീസ് നടത്തുന്ന റോബിൻ ബസിനെ പൂട്ടാൻ പുതിയ ബദൽ സർവീസുമായി കെഎസ്ആർടിസി. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പുതിയ ബസ് സർവീസ് നാളെ നാലരക്ക് തുടങ്ങുമെന്നാണ് കെഎസ്ആർടിസി അറിയിച്ചു. സമാന റൂട്ടിൽ എസി ലോ ഫ്ലോർ ബസാണ് ഓടുക. അതേസമയം, കോടതി പറയും വരെ സർവീസ് തുടരുമെന്ന നിലപാടിലാണ് റോബിൻ ബസുടമ. നാളെയും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തും. 37500 രൂപ ഇതുവരെ പിഴ വന്നു. നാലിടത്ത് നിർത്തി പരിശോധനയും ഒരിടത്ത് അല്ലാതെയും പരിശോധന നടത്തി. ഇതിനു പുറമെ മറ്റു ചലാനുകളും വരാനുണ്ടെന്നും അദ്ദേഹം പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ നിന്ന് പുറപ്പെട്ട ബസ് 200 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നു. പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപയാണ് ആദ്യ പിഴ ചുമത്തിയത്. എന്നാൽ ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും ബസ് തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അങ്കമാലിയിലും സംഘടിച്ചെത്തിയ നാട്ടുകാര്‍ എംവിഡി ഉദ്യോഗസ്ഥരെ കൂവി വിളിച്ചിരുന്നു.

Read more:  'വിരട്ടാന്‍ നോക്കണ്ട', എംവിഡിയെ വെല്ലുവിളിച്ച് റോബിൻ ബസ്; നാളെയും കോയമ്പത്തൂരിലേക്ക് സർവീസ് നടത്തുമെന്ന് ബസുടമ

ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞ ദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. നിയമലംഘനം ചൂണ്ടിക്കാട്ടി മുമ്പ് രണ്ട് തവണ ബസ് എംവിഡി പിടികൂടിയിരുന്നു. പിന്നീട് കോടതി കയറിയാണ് ബസ് പുറത്തിറക്കിയത്. എന്നാല്‍ ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. സാധുതയുള്ള സ്റ്റേജ് ക്യാരേജ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്ന് പ്രത്യേകം യാത്രക്കൂലി ഈടാക്കി സ്റ്റേജ് ക്യാരേജായി ഓടിയതിനുള്ള പിഴയായാണ് 7500 രൂപ ചുമത്തുന്നതെന്ന് എംവിഡി നല്‍കിയ ചെലാനില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അതേസമയം, യാത്ര തുടരുന്ന റോബിൻ ബസ് വാളയാർ ബോഡർ കടന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം