ബൂം ബാരിയറില്‍ തട്ടി; ബിജെപി എംപിയുടെ കാറിനു നേരെ തോക്ക് ചൂണ്ടി സുരക്ഷാ സേന
സുരക്ഷാ സ്‌പൈക്കുകളില്‍ കയറിയിറങ്ങിയ കാറിന്റെ ടയറുകൾ പിളര്‍ന്നു
ദില്ലി: പാര്‍ലമെന്‍റ് സമുച്ചയത്തിന്‍റെ പ്രവേശന കവാടത്തിലെ 'ബൂം ബാരിയറി'ല്‍ ബിജെപി എംപിയുടെ കാര്‍ തട്ടി. ബിജെപി എംപി വിനോദ് കുമാർ സോങ്കറിന്റെ കാറാണ് അബദ്ധത്തില്‍ ഇതില്‍ തട്ടിയത്. കാർ ബാരിയറിൽ തട്ടിയതോടെ ഗേറ്റിലെ സ്പൈക്കുകൾ ഉയര്‍ന്നു. തുടര്‍ന്ന് സുരക്ഷാ സൈനികര്‍ ഗേറ്റ് വളഞ്ഞു. എംപിയുടെ കാറിന് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക് ചൂണ്ടി നിലയുറപ്പിച്ചു.
ഇന്ന് പുലർച്ചെയാണ് സംഭവം. പാർലമെന്റ് സമുച്ചയത്തിലെ ഗേറ്റ് നമ്പർ 1 ലെ 'ബൂം ബാരിയറി'ലാണ് അബദ്ധത്തിൽ എംപിയുടെ കാര്‍ തട്ടിയത്. സുരക്ഷാ സ്‌പൈക്കുകളില്‍ കയറിയിറങ്ങിയ കാറിന്റെ ടയറുകൾ പിളര്‍ന്നെന്നും കാറിന് കേടുപാടുകൾ സംഭവിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇത് സുരക്ഷാ വീഴ്ചയായി കണക്കാക്കുന്ന ഈ സാഹചര്യമാണ്. ഇതോടെ പ്രോട്ടോക്കോൾ അനുസരിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ആയുധങ്ങളുമായി ഗേറ്റ് വളഞ്ഞു. കാർ എംപി വിനോദ് സോങ്കറിന്റേതാണെന്ന് അപ്പോഴേക്കും വ്യക്തമായി.
2019 ഫെബ്രുവരിയിലും സമാനമായ സുരക്ഷാ ഭീതിയുണ്ടായിരുന്നു. സൻസാദ് ഭവനിലെ പ്രവേശന കവാടത്തിലെ ബാരിക്കേഡില്‍ മണിപ്പൂരിൽ നിന്നുള്ള കോൺഗ്രസ് എം പിയുടെ കാര്‍ ഇടിച്ചായിരുന്നു ഈ സംഭവം. 2018 ഡിസംബറിൽ ഒരു സ്വകാര്യ ടാക്സി പാർലമെന്റിൽ സുരക്ഷാ ഭീഷണി ഉയർത്തിയിരുന്നു.
ഉത്തർപ്രദേശിലെ കൌഷമ്പിയിൽ നിന്നുള്ള ബി.ജെ.പി എം.പിയാണ് വിനോദ് കുമാർ സോങ്കർ. ബി.ജെ.പിയുടെ എസ്.സി മോർച്ചയുടെ ദേശീയ പ്രസിഡന്റും പാർലമെന്ററി എത്തിക്‌സ് സമിതിയുടെ ചെയർപേഴ്‌സണും കൂടിയാണ് അദ്ദേഹം.