ഗൂഗിള്‍ മാപ്പ് ചതിച്ചു, കോട്ടയത്ത് ടൊയോട്ട ഫോര്‍ച്യൂണര്‍ തോട്ടില്‍ വീണു!
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിയ വിനോദസഞ്ചാരികളുടെ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് തോട്ടിലേക്ക് ഓടിയിറങ്ങിയത്
ഗൂഗിള്‍ മാപ്പിനെ അന്ധമായി വിശ്വസിച്ച് വണ്ടി ഓടിക്കുന്നതുമൂലം സംഭവിക്കുന്ന അപകടങ്ങള്‍ രാജ്യത്ത് അടുത്തകാലത്തായി വ്യാപകമാകുകയാണ്. ഇപ്പോഴിതാ ടൊയോട്ട ഫോർച്യൂണറിൽ കേരളം സന്ദർശിക്കാനെത്തിയ ഒരു കൂട്ടം വിനോദസഞ്ചാരികൾ ഇത്തരത്തില്‍ തോട്ടിലേക്ക് പതിച്ച വാര്‍ത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം കുറുപ്പന്തറയിലാണ് സംഭവം. കുറപ്പന്തറ – കല്ലറ റോഡിൽ കുറുപ്പന്തറ കടവ് തോട്ടിലേക്കാണ് കാർ വീണത്.
Car Railway Track : പാളത്തില്‍ കുടുങ്ങി സെല്‍റ്റോസ്, ഗൂഗിള്‍ മാപ്പ് ചതിച്ചെന്ന് ഡ്രൈവര്‍
കർണാടകയിൽ നിന്ന് കേരളത്തിലേക്ക് എത്തിയതായിരുന്നു വിനോദസഞ്ചാരികളുടെ കുടുംബം. മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്നു ഇവർ. ലക്ഷ്യസ്ഥാനത്ത് എത്താനുള്ള വഴികൾക്കായി അവർ ഗൂഗിൾ മാപ്പ് പിന്തുടരുകയായിരുന്നു. വാഹനം കുറുപ്പന്തറ കടവിൽ എത്തിയപ്പോൾ നേരെ പോകാൻ മാപ്പ് നിർദേശിച്ചു. എന്നാൽ, ഡ്രൈവർ നിർദേശം പാലിച്ചതോടെ കാർ തോട്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഡ്രൈവറെ തടയാൻ നാട്ടുകാർ നിലവിളിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് മഴ പെയ്തതിനാൽ തോട്ടിൽ വെള്ളം നിറഞ്ഞിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. സംഭവം കണ്ടു നിന്ന നാട്ടുകാർ ഓടിയെത്തി വാതിൽ തുറന്ന് കാറിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് ടൊയോട്ട ഫോർച്യൂണറും രക്ഷപ്പെടുത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും കുടുങ്ങി. ഒടുവില്‍ ലോറി വിളിച്ച് എസ്‌യുവിയെ രക്ഷപ്പെടുത്തുകയായിരുന്നു നാട്ടുകാര്‍.
ഗൂഗിൾ മാപ്പ് ചതിച്ചു, കുത്തുകയറ്റത്തില്‍ കുടുങ്ങി കൂറ്റന്‍ ലോറി!
പിന്നാലെ വന്ന മറ്റൊരു കാർ അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടതായും നാട്ടുകാർ പറഞ്ഞു. കുമരകം– കമ്പം– തേനി മിനി ഹൈവേയുടെ ഭാഗമായ ഈ റോഡിലൂടെ ആലപ്പുഴയിലേക്കും മറ്റും വിനോദ സഞ്ചാരികളുമായി എത്തുന്ന റോഡ് പരിചിതമല്ലാത്ത ഡ്രൈവർമാർക്ക് ദിശ തെറ്റുന്നതും തോട്ടിലേക്ക് വാഹനം ഓടിയിറങ്ങുന്നതും പതിവാണെന്നും നാട്ടുകാര്‍ പറയുന്നു. ഏതാനും മാസം മുമ്പ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഈ ഭാഗത്ത് തോട്ടിൽ പതിച്ചിരുന്നു. തോട്ടിലൂടെ ഒഴുകിയ യാത്രക്കാരെ നാട്ടുകാരാണ് അന്നും രക്ഷപ്പെടുത്തിയത്. കുറുപ്പന്തറ ഭാഗത്തു നിന്നു കല്ലറ വഴി ആലപ്പുഴയിലേക്കും കുമരകത്തേക്കും മറ്റും പോകുന്നതിനായി എത്തുന്ന വാഹനങ്ങൾ കൊടുംവളവ് അറിയാതെ നേരെ മുന്നോട്ടോടി തോട്ടിലേക്ക് ഇറങ്ങുന്നതാണ് അപകടത്തിനു കാരണം.
എളുപ്പവഴി ചോദിച്ചു, കൂറ്റന്‍ ട്രക്കുകളെ ഗൂഗിൾ മാപ്പ് ഇവിടെത്തിച്ചു, പിന്നെ സംഭവിച്ചത്..
തുറസായി കിടക്കുന്ന പൊതു സ്ഥലത്തിന്‍റെ അരികിലൂടെയാണ് തോട് ഒഴുകുന്നത്. പൊതു സ്ഥലത്തിന്റെ ഒരു വശത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. ഈ വ്യാപാര സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ വരികയും തോട്ടിൽ വാഹനങ്ങൾ ഇറക്കി കഴുകുകയും മറ്റും ചെയ്യുന്ന സ്ഥലമായതിനാൽ ഈ ഭാഗം മതില്‍ കെട്ടി അടയ്ക്കാനുമാവില്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ഗ്രാമപഞ്ചായത്ത് ഇവിടെ ചങ്ങല സ്ഥാപിച്ചിട്ടുണ്ട്.
കൂടുന്ന അപകടങ്ങള്‍
അതേസമയം ഗൂഗിള്‍ മാപ്പിനെ അന്ധമായി വിശ്വസിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ രാജ്യത്ത് കൂടി വരികയാണ്. കഴിഞ്ഞ വർഷം ഗൂഗിൾ മാപ്പിനെ പിന്തുടർന്ന് ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചിരുന്നു. മരിച്ച 34 കാരനായ സതീഷ് ഗുലെ അഹമ്മദ്‌നഗറിലെ അകോലെ ടൗണിൽ ഗൂഗിൾ മാപ്പിനെ പിന്തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുലർച്ചെ 1.45ഓടെയാണ് സംഭവം. റൂട്ട് അറിയാത്തതിനാൽ ഗൂഗിൾ മാപ്പ് ഓണാക്കിയായിരുന്നു സതീഷ് ഗുലെ വണ്ടി ഓടിച്ചിരുന്നത്. എന്നാല്‍, പിംപൽഗാവ് അണക്കെട്ടിൽ നിന്ന് അധികൃതർ വെള്ളം തുറന്നുവിട്ടതിന് ശേഷം ഏകദേശം നാല് മാസത്തോളം വെള്ളത്തിനടിയിൽ തുടരുന്ന പാലം ഉൾപ്പെടുന്ന ഒരു വഴിയാണ് നാവിഗേഷൻ കാണിച്ചിരുന്നത്. ഗൂഗിൾ മാപ്പില്‍ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാത്തതിനാൽ മുന്നറിയിപ്പ് ഇല്ലായിരുന്നു. കൂടാതെ മുന്നറിയിപ്പ് നൽകാൻ പൊതുമരാമത്ത് വകുപ്പ് പാലത്തിൽ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിരുന്നുമില്ല. നാലുമാസമായി പാലം വെള്ളത്തിനടിയിലായ വിവരം നാട്ടുകാർക്ക് അറിയാമായിരുന്നതിനാൽ ഇവർ പാലം ഉപയോഗിക്കുന്നില്ലെങ്കിലും മറ്റുള്ളവർക്ക് അത്തരത്തിലുള്ള ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതായിരുന്നു അപകടത്തിലേക്ക് നയിച്ചത്.
ഗൂഗ്ള്‍ മാപ്പ് വഴി തെറ്റിച്ചു; ലോറി മറിഞ്ഞ് ക്ലീനര്‍ മരിച്ചു, ഡ്രൈവര്‍ക്ക് പരിക്ക്
മറ്റൊരു സംഭവത്തില്‍ ഗൂഗിൾ മാപ്പിനെ പിന്തുടർന്ന ഒരു ടാറ്റ ഹാരിയര്‍ ഉടമ കാട്ടിൽ കുടുങ്ങിയതും വാര്‍ത്തായിരുന്നു. നാവിഗേഷനായി അദ്ദേഹം ഗൂഗിൾ മാപ്പിന്റെ സഹായം സ്വീകരിച്ച് രാവിലെ ഒമ്പത് മണിക്ക് പൂനെയിൽ നിന്ന് യാത്ര ആരംഭിച്ചു. അന്ന് രാത്രി നാഗ്‍പൂരിൽ തങ്ങാൻ അദ്ദേഹം പദ്ധതിയിട്ടു. രാത്രി 11 മണിക്ക് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് , ഗൂഗിൾ മാപ്പ് കാണിച്ചു. അങ്ങനെ ഗൂഗിൾ മാപ്പ് കാണിച്ച റൂട്ടിലൂടെ സഞ്ചരിച്ച ടാറ്റാ ഹാരിയര്‍ അമരാവതിക്ക് സമീപമുള്ള പ്രധാന റോഡിൽ നിന്നും വ്യതിചലിച്ചു. അപ്പോഴേക്കും 14 മണിക്കൂർ ഡ്രൈവ് ചെയ്‍തു കഴിഞ്ഞിരുന്ന ഡ്രൈവര്‍ അധികം ആലോചിക്കാതെ ബദൽ റൂട്ട് പിന്തുടർന്നു. എന്നിരുന്നാലും, ഇരുണ്ടതും ഇടുങ്ങിയതുമായ പാത നല്ല നിലയിലല്ലെന്ന് അദ്ദേഹം പെട്ടെന്ന് കണ്ടെത്തി, പക്ഷേ അദ്ദേഹം ഗൂഗിൾ മാപ്പിൽ വിശ്വാസം നിലനിർത്തി മുന്നോട്ട് പോയപ്പോള്‍ കാട്ടില്‍ അകപ്പെടുകയായിരുന്നു.
ഗൂഗിള്‍ മാപ്പിന്‍റെ ചതി, കണ്ടത്തിലോടി കാര്‍, കിട്ടിയത് എട്ടിന്‍റെ പണി, രക്ഷകനായത് ട്രാക്ടര്‍!