ഈ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന വാര്‍ത്തയുടെ അമ്പരപ്പിലാണ് ഇപ്പോഴും രാജ്യത്തെ വാഹനലോകം.  എന്തിനാണ് ഈ നിരോധമെന്നത് ഇപ്പോഴും പലരും സംശയിക്കുന്നുണ്ടാകും.

150 സിസിക്ക് താഴെയുള്ള എല്ലാ ബൈക്കുകളും സ്‍കൂട്ടറുകളും നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്ന വാര്‍ത്തയുടെ അമ്പരപ്പിലാണ് ഇപ്പോഴും രാജ്യത്തെ വാഹന ലോകം. എന്തിനാണ് ഈ നിരോധമെന്നത് ഇപ്പോഴും പലരും സംശയിക്കുന്നുണ്ടാകും.

പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് നിരോധന നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. 150 സിസിയും അതിനു താഴെയുള്ള പെട്രോള്‍ എഞ്ചിനുകളുള്ള എല്ലാ ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പനയും നിര്‍മ്മാണവും 2025 ഏപ്രില്‍ ഒന്നുമുതല്‍ നിരോധിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മലിനീകരണ നിയന്ത്രണത്തിനുള്ള ബി എസ് 6 നിയമം നടപ്പിലാകുന്നതിനു പിന്നാലെയാണ് പുതിയ നീക്കവും. 

നിരോധനത്തിലുള്ള കരട് ബില്‍ തയ്യാറായെന്നും ഇരുചക്രവാഹനങ്ങള്‍ക്കൊപ്പം പെട്രോള്‍, ഡീസല്‍ ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ 2023 ഏപ്രിലിന് മുമ്പ് നിരോധിക്കണമെന്നാണ് കരട് ബില്ലിലുള്ളതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ ഇരുചക്ര വാഹന കമ്പോളത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള സെഗ്മന്‍റാണ് 150 സിസിക്ക് താഴെയുള്ളത്. അതുകൊണ്ടു തന്നെ രാജ്യത്തെ വാഹന ചരിത്രത്തില്‍ നിര്‍ണായകമായ നാഴികക്കല്ലാവും ഈ നീക്കം. ഹീറോയും ഹോണ്ടയും ഉള്‍പ്പെടെയുള്ള ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ക്ക് വന്‍തിരിച്ചടിയുമാവും.

അതിനാല്‍ തന്നെ നിരോധനം നടപ്പിലാകുമോ എന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ കരട് ബില്‍ നിയമമാകുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളെന്നതായിരുന്നു ഒന്നാം മോദി സര്‍ക്കാരിന്‍റെയും പദ്ധതി. അതിനായി വലിയ പ്രോത്സാഹനമാണ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്. മാത്രമല്ല ബിഎസ് 4ല്‍ നിന്നും 5ന് പകരം നേരെ ബിഎസ് 6ലേക്ക് ചുവടുവയ്ക്കുന്നതും മലിനീകരണ നിയന്ത്രണത്തിലുള്ള സര്‍ക്കാരിന്‍റെ താല്‍പര്യം വ്യക്തമാക്കുന്നതാണ്. അപ്പോള്‍ ഈ നിരോധനം നടപ്പിലാകുന്ന കാലം വിദൂരമല്ലെന്ന് ചുരുക്കം. 150 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ക്കു പകരം ഇലക്ട്രിക്ക് സ്‍കൂട്ടറുകളും ബൈക്കുകളും ഓട്ടോറിക്ഷകളും നിരത്തിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം.