നഷ്‍ടം കോടികള്‍, പരസ്യമില്ലെങ്കില്‍ കെഎസ്ആര്‍ടിസി പാടുപെടും!
ബസുകളിൽ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കായാല്‍ കെഎസ്ആർടിസിക്ക് വന്‍ നഷ്‍ടം
തിരുവനന്തപുരം: കെഎസ്ആർടിസിയുടേത് ഉൾപ്പെടെയുള്ള വാഹനങ്ങളിൽ പരസ്യങ്ങളും ചിത്രങ്ങളും എഴുത്തുകളും പാടില്ലെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കായാല്‍ കെഎസ്ആര്‍ടിസിക്ക് പ്രതിവര്‍ഷം 20 കോടി രൂപയെന്ന് റിപ്പോര്‍ട്ട്.
കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ നിന്ന് 15.5 കോടി രൂപയും ലോ ഫോലര്‍ ഉള്‍പ്പെടെയുള്ള കെയുആര്‍ടിസിയുടെ ബസുകളില്‍ നിന്നും 4.5 കോടി രൂപയുമാണ് പ്രതിവര്‍ഷം വരുമാനമായി ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കോടതി ഉത്തരവോടെ ഇതാണ് നഷ്‍ടമാകുക.
പരസ്യം പതിക്കുന്നതിനുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്കാണ്. നിലവില്‍ മൂന്ന് ഏജന്‍സികളുമായിട്ടാണ് കെഎസ്ആര്‍ടിസിക്ക് കരാര്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷമാണ് പുതിയ കരാറുകളില്‍ ഒപ്പിട്ടത്. സാമ്പത്തിക പ്രതിസന്ധികളില്‍ ചെറിയ ആശ്വാസമാണ് ഈ പരസ്യങ്ങളെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.
എന്നാല്‍ മറ്റു വാഹന ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലുള്ള പരസ്യം പാടില്ലെന്നും പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ട് പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.
മറ്റൊരു ഹർജിയുടെ വാദത്തിനിടയിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം. ദേശീയപാതയോരങ്ങളില്‍ ഇത്തരം ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിട്ടും പലയിടങ്ങളിലും ഇവ സ്ഥാപിച്ചിട്ടുള്ളതിനാല്‍ കേന്ദ്ര റോഡ് ഗതാഗതമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. കെഎസ്ആർടിസി, കെയുആർടിസി ബസുകൾ ദേശീയപാതയിൽ ഓടുന്നതിനാൽ പരസ്യങ്ങൾ അനുവദിക്കാനാകില്ലെന്നുമാണ് കോടതി വ്യക്തമാക്കിയത്.