മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തീപിടുത്ത സാധ്യത കാരണം തിരിച്ചുവിളിച്ചു. എസ് ക്ലാസ്, ജിഎൽസി എസ്‌യുവി, എഎംജി എസ്എൽ 55, ഇക്യുഎസ് ഇലക്ട്രിക് സെഡാൻ തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.

ർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ അടുത്തിടെ ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു. ഈ വാഹനങ്ങളിലെ തീപിടുത്ത സാധ്യതയാണ് ഇതിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. എസ് ക്ലാസ്, ജിഎൽസി എസ്‌യുവി, എഎംജി എസ്എൽ 55, ഇക്യുഎസ് ഇലക്ട്രിക് സെഡാൻ തുടങ്ങിയ ഉയർന്ന നിലവാരമുള്ള കാറുകൾ തിരിച്ചുവിളിച്ച വാഹനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. തീപിടുത്ത സാധ്യത ഉണ്ടാക്കിയേക്കാവുന്ന സാങ്കേതിക തകരാറുകൾ ഈ കാറുകളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ എഞ്ചിൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ സിസ്റ്റവുമായി ബന്ധപ്പെട്ടതാകാം എന്നും കമ്പനി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ തകരാറുകൾ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് പരിഹരിക്കുക എന്നതാണ് തിരിച്ചുവിളിക്കലിന്റെ ലക്ഷ്യം. ഇതുവഴി വാഹന ഉടമകളുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയും. കമ്പനി രജിസ്റ്റർ ചെയ്ത സർവീസ് സെന്ററുകൾ വഴി ബാധിച്ച എല്ലാ വാഹനങ്ങളും പരിശോധിക്കുകയും ആവശ്യമെങ്കിൽ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയോ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുകയോ ചെയ്യും. ഇത് ഉപഭോക്താക്കൾക്ക് പൂർണ്ണമായും സൗജന്യമായിരിക്കും. അതായത്, കാറിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ, നിങ്ങൾ യാതൊരു ഫീസും നൽകേണ്ടതില്ല.

തങ്ങളുടെ കാർ തിരിച്ചുവിളിക്കപ്പെടുന്ന വിഭാഗത്തിൽ പെടുന്നുണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കാൻ കാറിന്റെ VIN നമ്പർ പരിശോധിക്കണമെന്ന് കമ്പനി ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു. കാറിൽ നിന്ന് അസാധാരണമായ ദുർഗന്ധമോ പുകയോ അനുഭവപ്പെട്ടാൽ, ഉടൻ തന്നെ വാഹനം ഓഫ് ചെയ്ത് സർവീസ് സെന്‍ററിൽ നിന്നും സഹായം തേടുക. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കുകയും ഡീഫ്രോസ്റ്റ് മോഡ് ഉപയോഗിക്കുകയും ചെയ്യുക.

ആഡംബരത്തിനും സുഖസൗകര്യങ്ങൾക്കും പേരുകേട്ടതാണ് മെഴ്‌സിഡസ്-ബെൻസ് എസ് ക്ലാസ് കാറുകൾ. അതേസമയം ജിഎൽസി പ്രായോഗികവും സ്റ്റൈലിഷുമായ ഒരു കോംപാക്റ്റ് എസ്‌യുവിയാണ്. SL 55 ഉയർന്ന പ്രകടനമുള്ള ഒരു സ്‌പോർട്‌സ് കാറാണ്. നിരവധി നൂതന സവിശേഷതകളുള്ള ഒരു അഡ്വാൻസ്‍ഡ് ഇലക്ട്രിക് സെഡാനാണ് ഇക്യുഎസ്. ഈ മോഡലുകളിൽ ഏതെങ്കിലും നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, ഉടൻ തന്നെ നിങ്ങളുടെ അടുത്തുള്ള മെഴ്‌സിഡസ് ബെൻസ് ഡീലർഷിപ്പുമായോ സർവീസ് സെന്ററുമായോ ബന്ധപ്പെടണം. അതേസമയം ഇപ്പോഴത്തേത് ഉൾപ്പെടെ ഈ വർഷം ഇതുവരെ ബ്രാൻഡിന് ആറ് സ്വമേധയാ തിരിച്ചുവിളിക്കലുകൾ ഉണ്ടായിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.