ദില്ലി: കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാറിനുള്ളില്‍ കുടുങ്ങിയ രണ്ട് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ബന്ധുസഹോദരങ്ങളായ അഞ്ച് വയസുകാരന്‍ സോനു, ആറു വയസുകാരന്‍ രാജ് എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്. ദില്ലിയിലെ രന്‍ഹ്വാല മേഖലയിലാണ് സംഭവം.

കളിക്കുന്നതിനിടയില്‍ ഒമ്പത് മണിക്കൂറോളമാണ് കുട്ടികള്‍ കാറിനുള്ളില്‍ കുടങ്ങിയത്. മരിച്ച ഒരു കുട്ടിയുടെ പിതാവിന്റെതാണ് കാര്‍. കുട്ടികളുടെ ശരീരം പൊള്ളലേറ്റ നിലയിലായിരുന്നു. 

കാര്‍ പാര്‍ക്ക് ചെയ്ത ശേഷം ലോക്ക് ചെയ്യാതെയായിരുന്ന പിതാവ് വീട്ടിലേക്ക് കയറിയത്. എന്നാല്‍ വീട്ടില്‍ നിന്ന് ഓട്ടോമാറ്റിക് കീ റിമോട്ട് ഉപയോഗിച്ച് കാര്‍ ലോക്ക് ചെയ്തു. ലോക്ക് ചെയ്യുന്നതിന് മുമ്പ് തന്നെ രണ്ട് കുട്ടികളും കാറില്‍ കയറി കളിക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ കാര്‍ ലോക്ക് ചെയ്തതാണ് അപകടം വിളിച്ചുവരുത്തിയത്.

കുട്ടികളെ കാണാതായതോടെ രക്ഷിതാക്കള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടുര്‍ന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതാണോ എന്ന സംശയത്തില്‍ അന്വേഷണം തുടങ്ങി. എന്നാല്‍ തിരച്ചിലിനിടയില്‍ കുട്ടികളെ കാറില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോകരുത്

കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി രക്ഷിതാക്കള്‍ പുറത്തേക്കു പോകുന്നതും ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവത്തിന്‍റെ ഗൗരവം പല രക്ഷിതാക്കള്‍ക്കും അറിയില്ലെന്നു തന്നെയാണ് വര്‍ദ്ധിച്ചു വരുന്ന ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇത്തരം അപകടങ്ങളില്‍ നിന്നും ദുബായില്‍ മാത്രം പൊലീസ് രക്ഷിച്ച കുട്ടികളുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്.

ഈ വർഷം തുടക്കം മുതൽ ഇതുവരെ ഇത്തരത്തിൽ വാഹനങ്ങളിൽ കുടുങ്ങിപ്പോയ 79 കുട്ടികളെ രക്ഷിച്ചുവെന്ന് ദുബായി പൊലീസിന്‍റെ സെർച്ച് ആന്റ് റസ്ക്യൂ വിഭാഗം വ്യക്തമാക്കുന്നു.

കുഞ്ഞുങ്ങളെ വാഹനങ്ങളിൽ തനിച്ചാക്കി വാഹനം പൂട്ടി പുറത്തുപോകുമ്പോൾ കാറിനുള്ളില്‍ ആവശ്യമായ ഓക്സിജൻ ലഭിക്കില്ല. മാത്രമല്ല പൂട്ടിയിട്ട ഒരു കാറിനുള്ളില്‍ 10 മിനിട്ടിനുള്ളില്‍ 20 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് ഉണ്ടാകുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഇത് 40 ഡിഗ്രി ആയി ഉയരും. പുറത്തെ ചൂട് 70 ഡിഗ്രി ഫാരന്‍ ഹീറ്റിന് മുകളിലാണെങ്കില്‍ തന്നെ മനുഷ്യ ശരീരത്തിന് അപകടകരമാണ്. അപ്പോള്‍ മുതിര്‍ന്നവരുടെ ശരീരത്തേക്കാള്‍ മൂന്നുമുതല്‍ അഞ്ചിരട്ടിവരെ വേഗതയില്‍ ശരീരം ചൂടാകുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാകാന്‍ അധികം സമയം വേണ്ടെന്നു ചുരുക്കം. ചൂടുമൂലമുണ്ടാകുന്ന സ്ട്രോക്ക് തലച്ചോറിനെ തകരാറിലാക്കിയാണ് ഇത്തരം ശിശുമരണങ്ങളിലധികവും സംഭവിക്കുന്നത്.

മാത്രമല്ല വാഹനത്തിനകത്ത് കുട്ടികളെ ഒറ്റയ്ക്കിരുത്തി പോകുമ്പോൾ, അബദ്ധത്തിൽ വാഹനം സ്റ്റാർട്ട് ആയാലുള്ള അപകട സാധ്യതയുമുണ്ട്. ഇത് വന്‍ദുരന്തത്തിന് ഇടയാക്കും. അപ്പോള്‍ അബദ്ധത്തില്‍ വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്കിരുത്തി പുറത്തു പോകുന്ന രക്ഷിതാക്കള്‍ രണ്ടുവട്ടം ചിന്തിക്കുക. നിങ്ങളുടെ കുഞ്ഞിന്‍റെ വിലപ്പെട്ട ജീവനൊപ്പം അനേകരുടെ ജീവനും കൂടിയാവും നിങ്ങള്‍ അപകടത്തിലാക്കുന്നത്.