ഇന്ത്യൻ വിപണിയിൽ ടാറ്റ പഞ്ച് ഇവിക്ക് വൻ ഡിമാൻഡ്. വർധിച്ച ആവശ്യകത കാരണം ചില ഉപഭോക്താക്കൾക്ക് വാഹനം ലഭിക്കാൻ 8 മാസം വരെ കാത്തിരിക്കേണ്ടി വരുന്നു. ഉത്പാദനം വർധിപ്പിച്ചിട്ടും ഡിമാൻഡ് കുതിച്ചുയരുന്നതാണ് ഈ നീണ്ട കാത്തിരിപ്പിന് പ്രധാന കാരണം.
ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യം അതിവേഗം വർധിക്കുകയാണ്. ഇതിന്റെ ഏറ്റവും വലിയ നേട്ടം ലഭിക്കുന്ന വാഹന നിർമാതാക്കളിലൊന്നാണ് ടാറ്റ മോട്ടോഴ്‌സ്. എന്നാൽ വർധിച്ച ഡിമാൻഡിനനുസരിച്ച് വാഹനങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം ചില മോഡലുകൾക്ക് തിരിച്ചടിയാകുകയാണ്. ടാറ്റ പഞ്ച് ഇവി ബുക്ക് ചെയ്ത ചില ഉപഭോക്താക്കൾക്ക് എട്ട് മാസത്തിലധികം കാത്തിരിക്കേണ്ടി വരുന്നതായാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപ്പാദനം കമ്പനി വർധിപ്പിച്ചിട്ടും ഡിമാൻഡ് അതിവേഗം ഉയരുന്നതാണ് പ്രധാന കാരണം.
ഇലക്ട്രിക് വാഹനങ്ങൾക്ക് 3.5 മടങ്ങ് ഡിമാൻഡ്
ടാറ്റ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടർ ശൈലേഷ് ചന്ദ്രയുടെ അഭിപ്രായത്തിൽ ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ഡിമാൻഡ് ഏകദേശം 3 മുതൽ 3.5 മടങ്ങ് വരെ വർധിച്ചിട്ടുണ്ട്. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 34,000ത്തിലധികം ഇലക്ട്രിക് വാഹനങ്ങളാണ് ടാറ്റ വിറ്റത്. കമ്പനിയുടെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ത്രൈമാസ ഇലക്ട്രിക് വാഹന വിൽപ്പനയാണിത്. കഴിഞ്ഞ വർഷത്തെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 112 ശതമാനം വളർച്ചയും രേഖപ്പെടുത്തി. ഈ കാലയളവിൽ ടാറ്റയുടെ മൊത്തം പാസഞ്ചർ കാർ വിൽപ്പനയുടെ ഏകദേശം 19 ശതമാനം ഇലക്ട്രിക് വാഹനങ്ങളായിരുന്നു. സിഎൻജി വാഹനങ്ങൾക്ക് ഏകദേശം 27 ശതമാനം വിഹിതമുണ്ടായിരുന്നു.
പഞ്ച് ഇവിക്ക് വൻ ഡിമാൻഡ്
ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള മോഡലുകളിലൊന്നാണ് പഞ്ച് ഇവി. കൂടുതൽ താങ്ങാനാകുന്ന വിലയിൽ ഇലക്ട്രിക് എസ്‌യുവി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2026ൽ പുതുക്കിയ രൂപകൽപ്പനയോടെ മോഡൽ അവതരിപ്പിച്ചിരുന്നു. പുതിയ മോഡലിന് ലഭിക്കുന്ന ശക്തമായ പ്രതികരണം വാഹനത്തിന്റെ വിതരണത്തിലും പ്രതിഫലിക്കുന്നുണ്ട്. നിലവിൽ ₹9.69 ലക്ഷം മുതലാണ് പഞ്ച് ഇവിയുടെ എക്സ്-ഷോറൂം വില.
40 കിലോവാട്ട് ബാറ്ററിയും 468 കിലോമീറ്റർ റേഞ്ചും
പുതിയ പഞ്ച് ഇവി 30 കിലോവാട്ട്, 40 കിലോവാട്ട് ബാറ്ററി ഓപ്ഷനുകളിൽ ലഭ്യമാണ്. 40 കിലോവാട്ട് ബാറ്ററിയുള്ള പതിപ്പിന് 468 കിലോമീറ്റർ വരെ സർട്ടിഫൈഡ് റേഞ്ച് ലഭിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 26 മിനിറ്റ് മതിയാകുമെന്നും കമ്പനി പറയുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപ്പാദന ശേഷി പ്രതിമാസം ഏകദേശം 9,000 യൂണിറ്റിൽ നിന്ന് 15,000ത്തിലധികമായി ടാറ്റ ഉയർത്തിയിട്ടുണ്ട്. ആവശ്യകത അനുസരിച്ച് ഉൽപ്പാദന ശേഷി ഇനിയും വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു.
ജൂലൈയിൽ വിൽപ്പന 15,000 കടന്നു
ജൂണിൽ മാത്രം ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ മൊത്തം വിൽപ്പന 14,800 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടി വളർച്ചയാണിത്. ജൂലൈയിൽ ഇലക്ട്രിക് വാഹന വിൽപ്പന 15,000 യൂണിറ്റിനും മുകളിലെത്തി. മുഴുവൻ സാമ്പത്തിക വർഷത്തിലും ഇലക്ട്രിക് വാഹന വിൽപ്പന 70 ശതമാനത്തിലധികം വർധിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.
എട്ട് മാസം വരെ കാത്തിരിക്കേണ്ടി വരും
ടാറ്റയെ സംബന്ധിച്ചിടത്തോളം ശക്തമായ ഡിമാൻഡ് വലിയ നേട്ടമാണെങ്കിലും ഉപഭോക്താക്കൾക്ക് നീണ്ട കാത്തിരിപ്പ് ഒരു പ്രശ്നമായി മാറുകയാണ്. ഓഗസ്റ്റിൽ പഞ്ച് ഇവി ബുക്ക് ചെയ്യുന്ന ചില ഉപഭോക്താക്കൾക്ക് 2027 വരെ വാഹനത്തിനായി കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ കാത്തിരിപ്പ് കാലയളവ് എല്ലാ ഉപഭോക്താക്കൾക്കും ഒരുപോലെയായിരിക്കില്ല. തിരഞ്ഞെടുക്കുന്ന വേരിയന്റ്, നഗരം, വാഹനത്തിന്റെ ലഭ്യത, ഡെലിവറി അലോക്കേഷൻ തുടങ്ങിയ കാര്യങ്ങളെ ആശ്രയിച്ചായിരിക്കും കാത്തിരിപ്പ് സമയം.
വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം ശ്രദ്ധിക്കാം
നീണ്ട കാത്തിരിപ്പിനിടെ വാഹനത്തിന്റെ വിലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവിലുള്ള ഫിനാൻസ് ഓഫറുകളും ഡിസ്കൗണ്ടുകളും പിന്നീട് ലഭിക്കണമെന്നില്ല. അതിനിടെ പുതിയ ഇലക്ട്രിക് മോഡലുകൾ വിപണിയിലെത്താനും സാധ്യതയുണ്ട്. എംജി, മഹീന്ദ്ര, ഹ്യുണ്ടായി, കിയ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികളും ഇലക്ട്രിക് വാഹന ശ്രേണി വിപുലീകരിക്കുന്ന സാഹചര്യത്തിൽ കോംപാക്ട് ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകുകയാണ്.
വലിയ ബാറ്ററി പാക്കുകൾ, വേഗത്തിലുള്ള ചാർജിങ്, കൂടുതൽ റേഞ്ച് തുടങ്ങിയ സൗകര്യങ്ങൾ കുറഞ്ഞ വിലയുള്ള ഇലക്ട്രിക് വാഹനങ്ങളിൽ പോലും ലഭ്യമായതോടെ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകളാണ് ഒരുങ്ങുന്നത്. അതിനാൽ പഞ്ച് ഇവിക്ക് 8 മാസം വരെ കാത്തിരിക്കേണ്ട സാഹചര്യമുള്ളവർക്ക് മറ്റ് മോഡലുകളും താരതമ്യം ചെയ്ത ശേഷം തീരുമാനമെടുക്കുന്നത് പരിഗണിക്കാം.

