പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചാൽ കർശന നടപടി; ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് നിതീഷ് കുമാർ
മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പട്ന: സംസ്ഥാനത്ത് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ചതായി കണ്ടെത്തിയാൽ അവരെ ഉടനടി ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജീവിതത്തിൽ ഒരിക്കലും മദ്യപിക്കില്ലെന്ന് ഓരോ പൊലീസ് ഉദ്യോഗസ്ഥനും പ്രതിജ്ഞ എടുക്കണമെന്നും നിതീഷ് കുമാർ ആവശ്യപ്പെട്ടു. എക്സൈസ് വകുപ്പിന്റെ പ്രവർത്തനം അവലോകനം ചെയ്യുന്നതിന് വേണ്ടിയുളള യോഗത്തിൽ അധ്യക്ഷനായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മദ്യനിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്താകെയുള്ള പൊലീസ് ഉദ്യോഗസ്ഥർ മദ്യത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പ്രതിജ്ഞയെടുക്കേണ്ടത് അത്യാവശ്യമാണ്. ആരെങ്കിലും , ഇത് ലംഘിച്ചാൽ അവർക്കെതിരെ കർശനമായ അച്ചടക്ക നടപടിയും ജോലിയിൽ നിന്ന് പുറത്താക്കലും നേരിടേണ്ടി വരും. ബീഹാറിൽ ഏകദേശം 80,000 ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മദ്യം ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ ചെയ്യുകില്ലെന്ന് ഓരോ വർഷവും ഇവർ പ്രതിജ്ഞയെടുക്കാറുണ്ട്.