കുറ്റ്യാടിയിൽ പത്തേക്കറിൽ പ്ലേ പാര്‍ക്ക്. ആയിരത്തിലധികം മരങ്ങള്‍, ലക്ഷക്കണക്കിന് ചെടികള്‍, ഫ്രീസ്റ്റൈൽ സ്ലൈഡുകള്‍..

കുട്ടികൾക്കായുള്ള 'ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കാ'യ ആക്റ്റീവ് പ്ലാനറ്റ് കുറ്റ്യാടിയിൽ. പത്തേക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കിൽ എല്ലാ പ്രായക്കാർക്കും വിനോദത്തിനുള്ള അവസരമുണ്ട്.

വ്യവസായി നിസാർ അബ്ദുള്ളയാണ് പാർക്കിന്‍റെ സ്ഥാപകൻ. അതിമനോഹരമായ മലഞ്ചെരുവിൽ കുറ്റ്യാടിയുടെ വിശാലമായ ദൃശ്യഭംഗി കൂടി സമ്മാനിക്കുന്ന സ്ഥലത്താണ് ആക്റ്റീവ് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്.

Where adventure and nature meet | India's first Active Play Park | ACTIVE PLANET | FUNDAY : EVERYDAY

രണ്ടരലക്ഷം സ്‌ക്വയർ ഫീറ്റിൽ ആയിരത്തിലധികം മരങ്ങളും 2.3 ലക്ഷം ചെടികളും അരലക്ഷം പൂച്ചെടികളുമാണ് പാർക്കിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒപ്പം പതിനായിരം സ്‌ക്വയർ ഫീറ്റിൽ ഒരു വെർട്ടിക്കൽ ഗാർഡനും സ്ഥാപിച്ചിട്ടുണ്ട്.

അഞ്ച് മുതൽ 14 വയസുവരെയുള്ള കുട്ടികൾക്കായുള്ള കളിസ്ഥലങ്ങളും വിനോദ പരിപാടികളുമാണ് പാർക്കിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് ഉല്ലസിച്ച് സമയം ചെലവഴിക്കാൻ നാല്പതിലേറെ ഫ്രീസ്റ്റൈൽ സ്ലൈഡുകളും ആക്റ്റീവ് പ്ലാനറ്റിലുണ്ട്. 

കുട്ടികൾക്കൊപ്പമെത്തുന്നവർക്കായി കലാസാംസ്‌കാരിക വിരുന്നുകളും പാർക്കിൽ ഉണ്ടാകും. സായാഹ്നങ്ങളിൽ, പ്രത്യേകിച്ച് വാരാന്ത്യങ്ങളിലെ വൈകുന്നേരങ്ങളിൽ കലാ, സാംസ്‌കാരിക സംഘങ്ങളുടെ പ്രകടനവും ഉണ്ടാകും.

ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നുള്ള കലാകാരന്മാര്‍ കേരളത്തിലെ തനത് കലാകാരന്മാര്‍ക്കൊപ്പം പാര്‍ക്കിൽ പരിപാടികള്‍ അവതരിപ്പിക്കും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള രുചി വൈവിധ്യങ്ങൾ ഒന്നിക്കുന്ന ഫുഡ്‌ കോർട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ ട്രക്കുകൾ തുടങ്ങിയവയും ഉടൻ സജ്ജമാകും.

ജോലിത്തിരക്ക് കാരണം വീട്ടിലും ഓഫീസിലുമൊക്കെ അടഞ്ഞിരിക്കുന്ന മനുഷ്യരെ പുറത്തേക്ക് ഇറങ്ങാനും നല്ല അന്തരീക്ഷത്തിൽ സമയം ചെലവഴിക്കാനും പ്രേരിപ്പിക്കാനാണ് ആക്റ്റീവ് പ്ലാനറ്റ് ശ്രമിക്കുന്നതെന്ന് ആക്റ്റീവ് പ്ലാനറ്റ് എംഡി നിസാർ അബ്ദുള്ള പറഞ്ഞു.

"കുട്ടികൾക്കുള്ള കളിസ്ഥലം മാത്രമല്ല, കോഴിക്കോട് നഗരത്തിനാകെ ശുദ്ധവായു നൽകുന്ന ശ്വാസകോശമായി മാറാനാണ് ആക്റ്റീവ് പ്ലാനറ്റ് ശ്രമിക്കുക. വിദേശരാജ്യങ്ങളിൽ ഇത്തരം പാർക്കുകൾ രൂപകൽപന ചെയ്ത പരിചയസമ്പത്തുള്ള എഞ്ചിനീയർമാരാണ് ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ, വർഷങ്ങൾ നീണ്ട പ്രയത്നത്തിലൂടെയാണ് ഈ പാർക്ക് യാഥാർഥ്യമായത്." നിസാർ അബ്ദുള്ള വിശദീകരിച്ചു.

രാവിലെ പാർക്കിനുള്ളിലെ എണ്ണമറ്റ വിനോദ പരിപാടികളിൽ അഞ്ച് മണിക്കൂർ ചെലവഴിക്കാൻ 300 രൂപ മാത്രം നൽകിയാൽ മതി. ഉച്ചമുതൽ രാത്രി വരെയുള്ള സെഷനുകളിൽ പങ്കെടുക്കാൻ 400 രൂപ നൽകണം. വാരാന്ത്യങ്ങളിൽ രാവിലെയുള്ള സെഷന് 350 രൂപയും പിന്നീടങ്ങോട്ട് 450 രൂപയുമാണ് നിരക്ക്. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സൗജന്യപ്രവേശനവും പ്രത്യേക ഇളവുകളും നൽകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്.