അമിതഭാരം കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ജി.എല്‍.പി-1 മരുന്നുകള്‍ കഴിക്കുന്നവര്‍ക്കിടയില്‍ ചോക്ലേറ്റ് ഉപയോഗം കൂടുന്നതായി പ്രമുഖ ചോക്ലേറ്റ് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തുന്നു. ഈ മരുന്നുകള്‍ക്ക് മദ്യം, പുകവലി തുടങ്ങിയ ലഹരി ശീലങ്ങളെ നിയന്ത്രിക്കാന്‍ കഴിയുമെന്നും പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

അമിതഭാരം കുറയ്ക്കാനായി ലോകമെമ്പാടും ആളുകള്‍ ഉപയോഗിക്കുന്ന 'ജി.എല്‍.പി-1' വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ വിപണിയില്‍ പുതിയ വഴിത്തിരിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മധുരപലഹാരങ്ങള്‍ ഉപേക്ഷിക്കുമെന്ന മുന്‍ധാരണകളെ തിരുത്തിക്കൊണ്ട്, ഇവര്‍ കൂടുതല്‍ ചോക്ലേറ്റ് കഴിക്കുന്നുണ്ടെന്നാണ് പ്രമുഖ സ്വിസ് ചോക്ലേറ്റ് നിര്‍മ്മാതാക്കളായ ലിന്‍ഡ് വെളിപ്പെടുത്തുന്നത്.

ചോക്ലേറ്റ് വിപണിയില്‍ മുന്നേറ്റം

ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ക്കിടയില്‍ ചോക്ലേറ്റ് വില്‍പന ഇടിയുമെന്ന് നേരത്തെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇതിനെ ശരിവെക്കുന്ന കണക്കുകളല്ല ഇപ്പോള്‍ പുറത്തുവരുന്നത്. അമേരിക്കയിലെ ഏകദേശം 15 ശതമാനം വീടുകളിലാണ് ഒസെമ്പിക്, മൗഞ്ചാരോ തുടങ്ങിയ ജി.എല്‍.പി-1 മരുന്നുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ രാജ്യത്തെ ആകെ ചോക്ലേറ്റ് വില്‍പനയുടെ 17.5 ശതമാനവും നടക്കുന്നത് ഈ വീടുകളിലാണെന്ന് വിപണി ഗവേഷക സ്ഥാപനമായ 'സിര്‍ക്കാന'യുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ പ്രീമിയം ചോക്ലേറ്റുകളുടെ വില്‍പനയില്‍ 17 ശതമാനത്തോളം വര്‍ധനവുണ്ടായി. ഭാവിയില്‍ കുത്തിവെപ്പിന് പകരം കഴിക്കാവുന്ന ഗുളിക രൂപത്തിലുള്ള മരുന്നുകള്‍ കൂടി വരുന്നതോടെ യുവാക്കളും പുരുഷന്മാരും ഉള്‍പ്പെടെ കൂടുതല്‍ ആളുകള്‍ ഈ ചികിത്സയുടെ ഭാഗമാകുമെന്നും ഇത് ചോക്ലേറ്റ് വിപണിക്ക് ഗുണകരമാകും എന്നുമാണ് കമ്പനിയുടെ വിലയിരുത്തല്‍.

ലഹരിക്ക് തടയിടാന്‍ 'വെയ്റ്റ് ലോസ്' മരുന്നുകള്‍

മറ്റൊരു വിപ്ലവകരമായ കണ്ടെത്തല്‍ പുറത്തുവിട്ടിരിക്കുന്നത് പ്രശസ്ത മെഡിക്കല്‍ ജേണലായ ബി.എം.ജെ ആണ്. അമിതഭാരത്തിനും പ്രമേഹത്തിനുമായി ഉപയോഗിക്കുന്ന ഇതേ മരുന്നുകള്‍ക്ക് ലഹരി ശീലങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടെന്നാണ് അമേരിക്കന്‍ സൈനികരില്‍ നടത്തിയ പഠനം തെളിയിക്കുന്നത്. ഒസെമ്പിക്, മൗഞ്ചാരോ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുന്നവരില്‍ മദ്യം, നിക്കോട്ടിന്‍ (സിഗരറ്റ്), കഞ്ചാവ്, കൊക്കെയ്ന്‍ തുടങ്ങിയവയോടുള്ള അമിത ആസക്തി കുറയുന്നതായി കണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.