ഒരു മിനിറ്റിൽ 100 ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റെക്കോർഡിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ശിവപ്രമോദ്.

ർഷങ്ങൾ നീണ്ട കഠിനപരിശ്രമവും പ്രതിസന്ധികളെ അവ​ഗണിച്ചുള്ള പരിശീലനവുമാണ് തിരുവനന്തപുരം സ്വദേശിയായ എസ് ശിവപ്രമോദിന് ഗിന്നസ് ബുക്കിൽ ഇരട്ട നേട്ടം സമ്മാനിച്ചത്. ഗിന്നസ് ലോകറെക്കോർഡിൽ വ്യക്തിഗത ഇനത്തിൽ രണ്ടാമതും ഇടം പിടിച്ചിരിക്കുകയാണ് ഐഎസ്ആർഒ ജീവനക്കാരൻ കൂടിയായ എസ്.ശിവപ്രമോദ്. 2019 ലാണ് ശിവപ്രമോദ് ആദ്യ ഗിന്നസ് നേട്ടം കൈവരിച്ചത്. അന്ന് 3 മിനിറ്റിൽ 40 പൗണ്ട് വെയിറ്റ് പാക്ക് വെച്ചു കൊണ്ട് 109 നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് ആദ്യമായി ഗിന്നസ് ലോക റെക്കോർഡ് നേടിയത്. ആറ് വർഷങ്ങൾക്കിപ്പുറം ഒരു മിനിറ്റിൽ 100 ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്താണ് ശിവപ്രമോദ് രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് സ്വന്തം പേരിലാക്കിയത്. റെക്കോർഡിലേക്കുള്ള യാത്രയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവെയ്ക്കുകയാണ് ശിവപ്രമോദ്...

സാധാരണ പുഷ്അപ്പുകളിൽ നിന്ന് വ്യത്യസ്തമായി മുഷ്ടി ചുരുട്ടി നിലത്ത് കുത്തി എടുക്കുന്നതാണ് നക്കിൾ പുഷ്അപ്പ്. കുറച്ച് കൂടി വ്യത്യസ്തമായി കാലുകൾ 50 സെന്റിമീറ്ററിൽ കുറയാത്ത പ്രതലത്തിൽ ഉയർത്തി വെച്ച് കൊണ്ടും കൈകൾ മുഷ്ടി ചുരുട്ടി നിലത്ത്‌ വെച്ചാണ് ഡിക്ലെൻ നക്കിൾ പുഷ്അപ്പ് ചെയ്യുന്നതെന്ന് ശിവപ്രമോദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. ഗിന്നസ് റെക്കോർഡിൽ ഇരട്ട നേട്ടം കൈവരിക്കാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ടെന്നും ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്നും ശിവപ്രമോദ് പറയുന്നു.

മറികടന്നത് ഈജിപ്തുകാരന്റെ റെക്കോർഡ്

2025 ജനുവരിയിലാണ് റെക്കോർഡിലേക്കെത്തിയ പ്രകടനം ശിവപ്രമോദ് നടത്തിയത്. ഈജിപ്റ്റുകാരനായ മൊസ്തഫ വൽ അഹമ്മദ് 2024 ൽ സൃഷ്ടിച്ച ഒരു മിനിറ്റിൽ 90 ഡിക്ലെൻ നക്കിൾ പുഷ് അപ്പ് എന്ന റെക്കോർഡാണ് ശിവപ്രമോദ് മറികടന്നത്. വ്യക്തിഗത ഇനത്തിൽ ഫിറ്റ്നസ് വിഭാഗത്തിൽ ഇരട്ട ഗിന്നസ് റെക്കോർഡ് ലഭിക്കുന്ന തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യ വ്യക്തിയാണ് ശിവപ്രമോദെന്ന് ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് കേരളയുടെ (AGRH) സംസ്ഥാന കോഡിനേറ്റർ ഗിന്നസ് അശ്വിൻ വാഴുവേലിൽ, ജില്ലയിൽ നിന്നുള്ള ഗിന്നസ് റെക്കോർഡ് ജേതാക്കളായ ഗിന്നസ് വിമിൻ എം വിൻസെന്റ്, ഗിന്നസ് ശ്രീരാജ് എന്നിവർ പറയുന്നു.

ഐഎസ്ആർഒയിലെ ജോലിക്കിടയിലും മുടങ്ങാതെ പരിശീലനം

ഐഎസ്ആർഒ യിലെ ടെക്നിക്കൽ വിഭാഗത്തിൽ 7 വർഷമായി ജോലി ചെയ്തു വരികയാണ് ശിവപ്രമോദ്. ചാന്ദ്രയാൻ ടു, ചാന്ദ്രയാൻ ത്രീ എന്നിവയുടെ വിക്ഷേപണത്തിലും പങ്കാളിയായിരുന്നു. ചെറുപ്പം മുതലേ ഫിറ്റ്നസ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച ശിവപ്രമോദ് ജോലി തിരക്കിനിടയിലും ദിവസവും രാവിലെയും വൈകിട്ടും പരിശീലനം നടത്തുന്നുണ്ടായിരുന്നു. രണ്ടാമത്തെ ഗിന്നസ് റെക്കോർഡ് ചാന്ദ്രയാൻ ത്രീയുടെ വിജയത്തിനായി പരിശ്രമിച്ച എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നുവെന്ന് ശിവപ്രമോദ് പറയുന്നു. പ്രതിസന്ധികൾ പലതും ഉണ്ടായെങ്കിൽ ഉള്ളിലെ അടങ്ങാത്ത ആഗ്രഹമാണ് റെക്കോർഡ് എന്ന നേട്ടത്തിൽ എത്തിച്ചതെന്ന് ശിവപ്രമോദ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ് കേരളയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ കൂടിയാണ് ശിവപ്രമോദ്. ഫാസ്റ്റ് ഫുഡ്‌ അടക്കമുള്ളവയുടെ പിന്നാലെ വലുപ്പചെറുപ്പമില്ലാതെ തലമുറ പോകുമ്പോൾ ആരോഗ്യമെന്നത് കൈവിട്ടു പോവുകയാണെന്നും അതിനാൽ ഫിറ്റ്‌നസ് രംഗത്തേക്ക് കുട്ടികളും മുതിർന്നവരും കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും ശിവപ്രമോദ് പറയുന്നു.

കട്ട സപ്പോർട്ടുമായി കുടുംബം മുല്ലൂർ

 തലയ്ക്കോട് പറങ്കിമാവിള വീട്ടിൽ സഹദേവൻ, ഷീല ദമ്പതികളുടെ മകനാണ് ശിവപ്രമോദ്. ഭാര്യ എ ബി അഖില. ശിവപ്രസാദ് ആണ് സഹോദരൻ. ഗിന്നസ് റെക്കോർഡ് നേട്ടത്തിന് കുടുംബം നൽകിയ സപ്പോർട്ട് ഏറെ വലുതാണന്ന് ശിവപ്രമോദ് കൂട്ടിച്ചേർക്കുന്നു.

YouTube video player