അശ്വിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശ്വിന് സച്ചിന്‍ എക്സ് പോസ്റ്റിലൂടെ ആശംസ നേര്‍ന്നിരുന്നു.
ചെന്നൈ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ ഫോണിലെത്തി മിസ്ഡ് കോള്‍ ലിസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് ഇന്ത്യൻ താരം ആര്‍ അശ്വിന്‍. അശ്വിന്‍റെ പിതാവ് രവിചന്ദ്രന്‍ രണ്ട് തവണ അശ്വിനെ വിളിച്ചപ്പോള്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും മുന്‍ നായകന്‍ കപില്‍ ദേവുമാണ് അശ്വിന്‍ പങ്കുവെച്ച സ്ക്രീന്‍ ഷോട്ടിലുള്ളത്.
25 വര്‍ഷം മുമ്പ് ആരെങ്കിലും എനിക്കൊരു സ്മാര്‍ട് ഫോണുണ്ടാകുമെന്നും ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന നിലയില്‍ എന്‍റെ കരിയറിന്‍റെ അവസാന ദിവസത്തെ കോള്‍ ലോഗ് ഇങ്ങെന ആയിരിക്കുമെന്നും ആരെങ്കിലും പറഞ്ഞാൽ എനിക്കപ്പോള്‍ തന്നെ ഹൃദയാഘാതം ഉണ്ടാകുമായിരുന്നു. നന്ദി സച്ചിന്‍, കപില്‍ ദേവ് എന്നാണ് സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് അശ്വിന്‍ കുറിച്ചത്.
അശ്വിന്‍റെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ അശ്വിന് സച്ചിന്‍ എക്സ് പോസ്റ്റിലൂടെ ആശംസ നേര്‍ന്നിരുന്നു. അശ്വിന്‍ മനസും ഹൃദയവും കൊണ്ട് താങ്കള്‍ കളിയെ സമീപിച്ച രീതിയുടെ ആരാധകനായിരുന്നു ഞാന്‍ എക്കാലവും. കാരം ബോളിന് പെര്‍ഫെക്ഷന്‍ നല്‍കുന്നതുമുതല്‍ ബാറ്റിംഗില്‍ നിര്‍ണായക റണ്‍സ് സംഭാവന ചെയ്തുവരെ താങ്കള്‍ വിജയിക്കാനുള്ള മാര്‍ഗങ്ങള്‍ എപ്പോഴും തുറന്നെടുത്തു. ഭാവി വാഗ്ദാനത്തില്‍ നിന്ന് ഇന്ത്യയുടെ ഏറ്റവും മികച്ച മാച്ച് വിന്നറായുള്ള താങ്കളുടെ വളര്‍ച്ച അതിശയകരമായിരുന്നു. ഒരിക്കലും പരീക്ഷണങ്ങള്‍ക്കും പരുവപ്പെടലുകള്‍ക്കും മടികാണിക്കാത്തതാണ് താങ്കളുടെ മഹത്വം. ഞങ്ങളെയെല്ലാവരെയും താങ്കളുടെ മഹത്വം പ്രചോദിപ്പിക്കും. താങ്കളുടെ രണ്ടാം ഇന്നിംഗ്സിന് എല്ലാ ഭാവുകങ്ങളും എന്നായിരുന്നു സച്ചിന്‍റെ എക്സ് പോസ്റ്റ്.
ഓസ്ട്രേലിക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റ് സമനിലയായതിന് തൊട്ടുപിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരമിച്ച അശ്വിന് ഉചിതമായ യാത്രയയപ്പ അല്ല നല്‍കിയതെന്ന് കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു.
