രോഹിത് ശര്‍മ്മ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിരാട് കോലിയും വെള്ളക്കുപ്പായം അഴിക്കുന്നതായി അപ്രതീക്ഷിതമായി പ്രഖ്യാപിക്കുകയായിരുന്നു
ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് പലരെയും അമ്പരപ്പിച്ചിരുന്നു. വിരാടിനെ പോലൊരു താരത്തിന് ഇനിയും വര്‍ഷങ്ങളേറെ ക്രിക്കറ്റിന്‍റെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ കളിക്കാനുള്ള ഫിറ്റ്നസ് അവശേഷിക്കുന്നു എന്നതായിരുന്നു ഇതിന് കാരണം. ബാറ്റിംഗ് ഫോമിന്‍റെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോലി ഉഴലുകയായിരുന്നു എങ്കിലും അദേഹത്തിന്‍റെ വിരമിക്കല്‍ തീരുമാനം ഇപ്പോള്‍ വന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് കോലിയുടെ സുഹൃത്തും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസവുമായ എ ബി ഡിവില്ലിയേഴ്സ്.
'വിരാട് കോലി അദേഹത്തിന്‍റെ മനസിന് ഉചിതമായ തീരുമാനം കൈക്കൊണ്ടു എന്നാണ് എനിക്ക് തോന്നുന്നത്. വര്‍ഷങ്ങളായി ക്രിക്കറ്റിന് ഏറെ സംഭാവനകള്‍ ചെയ്ത താരമാണ് കോലി. ഭാഗ്യം കൊണ്ട് കോലിയെ ഇപ്പോഴും നമ്മള്‍ മൈതാനത്ത് കാണുന്നു. ടെസ്റ്റില്‍ കോലിയെ മിസ്സ് ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ റെഡ് ബോളില്‍ വലിയ ലെഗസി അവസാനിപ്പിച്ചാണ് കോലിയുടെ മടക്കം. യുവ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിന്‍റെ ഡ്രൈവിംഗ് സീറ്റ് ഏറ്റെടുക്കാനുള്ള അവസരമാണിത്. ശുഭ്‌മാന്‍ ഗില്ലിനാണ് ടെസ്റ്റ് ക്യാപ്റ്റന്‍സി ചുമതല. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിന് ടെസ്റ്റ് പരീക്ഷ കടുക്കും. എന്നാലും ഇന്ത്യന്‍ ടീമിന് വലിയ പ്രതിഭാ സമ്പത്തുണ്ട്. അതിനാല്‍ വളരെ സ്പെഷ്യലായ എന്തെങ്കിലും നേടാന്‍ ഇംഗ്ലണ്ടില്‍ ടീം ഇന്ത്യക്കായേക്കും'- എന്നും എബിഡി പറഞ്ഞു.
'ഇന്ത്യയില്‍ ധാരാളം പ്രതിഭകളുണ്ട്. ഐപിഎല്ലിന് ഇതില്‍ വലിയ റോളുണ്ട്. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ ഐപിഎല്‍ വലിയ പങ്കുവഹിക്കുന്നു. ഈ വര്‍ഷം ഐപിഎല്ലില്‍ വൈഭവ് സൂര്യവന്‍ഷിയെ പോലുള്ള പ്രതിഭകളെ നമ്മള്‍ കണ്ടു. അരങ്ങേറിയ ആദ്യ വര്‍ഷം തന്നെ അവന്‍ പക്വത തെളിയിച്ചു. ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ അടിത്തറയാണ്'- എ ബി ഡിവില്ലിയേഴ്സ് കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ ആര്‍സിബിയില്‍ സഹതാരങ്ങളായിരുന്നു വിരാട് കോലിയും എബിഡിയും.
ടീം ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന വിരാട് കോലി 123 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 46.85 ശരാശരിയില്‍ 30 സെഞ്ചുറികള്‍ ഉള്‍പ്പെടെ 9,230 റണ്‍സ് നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍, അദേഹം ഇന്ത്യയെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചിരുന്നു. 2018-19 ല്‍ ഓസ്ട്രേലിയയില്‍ ചരിത്രപരമായ പരമ്പര വിജയം കോലിക്ക് കീഴില്‍ ഇന്ത്യ നേടി. കോലിക്ക് പുറമെ രോഹിത് ശര്‍മ്മയും ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചു എന്നതിനാല്‍ ഇംഗ്ലണ്ട് പര്യടനം ഇന്ത്യന്‍ ടെസ്റ്റ് ടീമിന് പുത്തന്‍ പരീക്ഷയാകും. കോലിയും രോഹിത്തും കൂടി 190 ടെസ്റ്റിൽ ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. 42 സെഞ്ചുറികളോടെ 12,531 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്.


