ടി20 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ വീണ്ടും പൂജ്യത്തിന് പുറത്തായി. 

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെ അഭിഷേക് ബൗള്‍ഡാവുകയായിരുന്നു. ആര്യന്‍ ദത്തിനായിരുന്നു വിക്കറ്റ്. ലോകകപ്പില്‍ ഇതുവരെ അഭിഷേകിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ അമേരിക്കയ്‌ക്കെതിരെ ഗോള്‍ഡന്‍ ഡക്കായ താരത്തിന് രണ്ടാം മത്സരത്തില്‍, നമീബിയക്കെതിരെ വയറിലുണ്ടായ അസ്വസ്ഥതയെ തുടര്‍ന്ന് കളിക്കാന്‍ സാധിച്ചിരുന്നില്ല. പാകിസ്ഥാനെതിരെ തിരിച്ചെത്തിയ അഭിഷേക് നാലാം പന്തില്‍ തന്നെ മടങ്ങി. ഇപ്പോഴിതാ നെതരലന്‍ഡ്‌സിനെതിരേയും.

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ രണ്ട് വിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ്. അഭിഷേകിനെ കൂടാതെ സഹഓപ്പണര്‍ ഇഷാന്‍ കിഷന്റെ (എട്ട് പന്തില്‍ 17) വിക്കറ്റും നഷ്ടമായി. ദത്തിന്റെ തന്നെ പന്തില്‍ നിര്‍ഭാഗ്യവശാല്‍ ബൗള്‍ഡാവുകയായിരുന്നു താരം. കിഷന്റെ ദേഹത്ത് തട്ടിയ പന്ത് സ്റ്റംപിലേക്ക് ഉരുണ്ട് വീഴുകയായിരുന്നു. തിലക് വര്‍മ (26), സൂര്യകുമാര്‍ യാദവ് (7) എന്നിവരാണ് ക്രീസില്‍.

സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ രണ്ട് മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയിട്ടുണ്ട്. അക്‌സര്‍ പട്ടേലിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തി. കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിംഗും ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിംഗ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചകര്‍വര്‍ത്തി.

നെതര്‍ലന്‍ഡ്‌സ്: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സാക്ക് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലീന്‍, നോഹ ക്രോസ്.

ഇതിനോടകം തന്നെ സൂപ്പര്‍ 8 യോഗ്യത ഉറപ്പാക്കിയ ഇന്ത്യ, ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരമാണ് കളിക്കുന്നത്. അഭിഷേകിന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം നിര്‍ണായകമായിരുന്നു. അഭിഷേകിന് സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് മുമ്പ് ഫോമിലെത്തേണ്ടത് അനിവാര്യമായിരുന്നു.

YouTube video player