പാകിസ്ഥാന്റെ നടപടിയെ 'യുദ്ധക്കുറ്റം' എന്നാണ് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാൻ വിശേഷിപ്പിച്ചത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് റാഷിദ് ആക്രമണത്തിലെ പ്രതിഷേധം രേഖപ്പെടുത്തിയത്.

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ രൂക്ഷപ്രതികരണവുമായി അഫ്ഗാൻ ക്രിക്കറ്റ് താരങ്ങളായ റാഷിദ് ഖാനും മുഹമ്മദ് നബിയും അസ്മത്തുള്ള ഒമര്‍ സായിയും. തിങ്കളാഴ്ച രാത്രി കാബൂളിലെ ലഹരിവിമുക്ത കേന്ദ്രത്തിന് നേരെയായിരുന്നു പാക് സൈന്യത്തിന്‍റെ ബോംബാക്രമണം. സംഭവത്തിൽ 250-ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പാകിസ്ഥാന്റെ നടപടിയെ 'യുദ്ധക്കുറ്റം' എന്നാണ് അഫ്ഗാന്‍ നായകന്‍ റാഷിദ് ഖാൻ വിശേഷിപ്പിച്ചത്. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് റാഷിദ് ആക്രമണത്തിലെ പ്രതിഷേധം രേഖപ്പെടുത്തിയത്. കാബൂളിലെ സാധാരണക്കാർ കൊല്ലപ്പെട്ട വാർത്ത എന്നെ അങ്ങേയറ്റം വേദനിപ്പിക്കുന്നു. വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവ ലക്ഷ്യം വെക്കുന്നത്, അത് മനപ്പൂർവ്വമായാലും അബദ്ധത്തിലായാലും ഒരു യുദ്ധക്കുറ്റമാണ്. വിശുദ്ധ റമദാൻ മാസത്തിൽ മനുഷ്യജീവനോട് കാണിക്കുന്ന ഈ അവഗണന ഭയാനകമാണ്. ഐക്യരാഷ്ട്രസഭയും മനുഷ്യാവകാശ സംഘടനകളും ഈ ക്രൂരതയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും റാഷിദ് ഖാൻ ആവശ്യപ്പെട്ടു.

Scroll to load tweet…

ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുൻ ക്യാപ്റ്റൻ മുഹമ്മദ് നബി പ്രതികരിച്ചത്. ചികിത്സ തേടിയെത്തിയ യുവാക്കൾ പാക് സൈനിക ഭരണകൂടത്തിന്‍റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. റമദാനിലെ 28-ാം രാവിൽ അവരുടെ പ്രതീക്ഷകൾ അസ്തമിച്ചു, എന്ന് നബി കുറിച്ചു. ആശുപത്രിക്ക് പുറത്ത് മക്കളുടെ പേര് വിളിച്ച് കരയുന്ന അമ്മമാരുടെ അവസ്ഥ ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Scroll to load tweet…

അഫ്ഗാന്‍ താരം അസ്മത്തുള്ള ഒമര്‍ സായിയും ആക്രമണത്തെ ശക്തമായി അപലപിച്ചു. രാത്രി നേരത്തെ കാബൂളിൽ ശക്തമായ ഒരു സ്ഫോടനശബ്ദം ഞങ്ങൾ കേട്ടു. തൊട്ടുപിന്നാലെ, പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന ഒരു ആശുപത്രിയിൽ നിന്നും തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് കണ്ടു.റമദാൻ മാസത്തിൽ, ആളുകൾ നോമ്പ് തുറന്നതിന് തൊട്ടുപിന്നാലെയാണ് നിരപരാധികളായ ഒട്ടേറെ ജീവനുകൾ നഷ്ടപ്പെട്ടതും നിരവധി പേർക്ക് പരിക്കേറ്റതും. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട് ഇന്ന് രാത്രി വേദനിക്കുന്ന ഓരോ കുടുംബത്തോടൊപ്പവുമാണ് എന്‍റെ മനസ്സ്. കാബൂൾ ഇന്ന് ദുഃഖത്തിലാണ്. നീതിക്കും സമാധാനത്തിനുമായി നമുക്ക് പ്രാർത്ഥിക്കാമെന്ന് ഒമര്‍സായി എക്സ് പോസ്റ്റില്‍ കുറിച്ചു.

Scroll to load tweet…

സംഭവത്തിൽ ഐക്യരാഷ്ട്രസഭയുടെ പ്രത്യേക പ്രതിനിധി റിച്ചാർഡ് ബെന്നറ്റ് കടുത്ത ആശങ്ക രേഖപ്പെടുത്തി. സാധാരണക്കാരെയും ആശുപത്രികൾ പോലുള്ള പൊതുസൗകര്യങ്ങളെയും സംരക്ഷിക്കണമെന്നും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാൻ ഇരുരാജ്യങ്ങളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക