ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് സിംഗാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്.

ദില്ലി: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. ഡാര്‍വിഷ് റസൂലി 26ഉം, റാഷിദ് ഖാന്‍ 28ഉം മുഹമ്മദ് നബി 20ഉം റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ അഫ്ഗാന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി അര്‍ഷ്ദീപ് സിംഗാണ് ആദ്യ പ്രഹരമേല്‍പ്പിച്ചത്. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇബ്രാഹിം സര്‍ദ്രാനും സെദിഖുള്ള അടലും ചേര്‍ന്ന് അഫ്ഗാനെ 50 കടത്തി. സര്‍ദ്രാനെ മടക്കിയ നിതീഷ് റെഡ്ഡി അഫ്ഗാന്‍റെ കുതിപ്പ് തടഞ്ഞപ്പോള്‍ അടലിനെ(12) മടക്കിയ രവി ബിഷ്ണോയി അഫ്ഗാനെ തകര്‍ച്ചയിലാക്കി. പിന്നാലെ ഗുൽബാദിന്‍ നയ്ബിനെ(10) കൂടി പുറത്താക്കി നിതീഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

Scroll to load tweet…

മധ്യ ഓവറുകളില്‍ തകര്‍ത്തടിച്ച ഡാര്‍വിഷ് റസൂലിയും അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റാഷിദ് ഖാനും മുഹമ്മദ് നബിയും ചേര്‍ന്നാണ് അഫ്ഗാനെ പൊരുതാവുന്ന സ്കോറിലേക്ക് നയിച്ചത്. ഏഴാം വിക്കറ്റില്‍ നൈബും മുഹമ്മദ് നബിയും ചേര്‍ന്ന് 48 റണ്‍സ് കൂട്ടിച്ചേര്‍ത്ത് അഫ്ഗാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു. നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുന്നത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്ക് പകരം സ്പിന്നര്‍ രവി ബിഷ്ണോയ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക