അതേസമയം, പരമ്പര ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ പേസർ ജസ്പ്രീത് ബുംറ ഇതുവരെ മാച്ച് സിമുലേഷൻ പൂർത്തിയാക്കിയിട്ടില്ല.

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയ്ക്ക് മുമ്പ് ഇന്ത്യൻ ടീമിന് ആശ്വാസവാർത്ത. പരിക്കിൽ നിന്ന് പൂർണ്ണമുക്തനായ ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ മത്സരങ്ങൾക്ക് സജ്ജനാണെന്ന് ബെംഗളൂരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സ് വ്യക്തമാക്കി. സെപ്റ്റംബർ 13-നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

അതേസമയം, പരമ്പര ആരംഭിക്കാൻ നാല് ദിവസം മാത്രം ശേഷിക്കെ പേസർ ജസ്പ്രീത് ബുംറ ഇതുവരെ മാച്ച് സിമുലേഷൻ പൂർത്തിയാക്കിയിട്ടില്ല. സെപ്റ്റംബർ 9-ന് നടക്കുന്ന സിമുലേഷന് ശേഷമേ ബുംറയെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ബി.സി.സി.ഐ തീരുമാനമെടുക്കൂ. ബുംറയ്ക്ക് പുറമെ ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ ഫിറ്റ്നസ് ക്ലിയറൻസും ഇന്ത്യ കാത്തിരിക്കുകയാണ്. ഇരുവരും ഫിറ്റ്നസ് ടെസ്റ്റുകളും മാച്ച് സിമുലേഷനുകളും പൂർത്തിയാക്കിയെങ്കിലും പൂർണ്ണ ഫിറ്റ്നസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഇവരുടെയെല്ലാം അന്തിമ ഫിറ്റ്നസ് റിപ്പോർട്ട് സെപ്റ്റംബർ 9 സായാഹ്നത്തോടെ ലഭിക്കും. അടുത്തിടെ അയർലൻഡ്, ഇംഗ്ലണ്ട് പരമ്പരകളിലായി തുടർച്ചയായി ആറ് ടി20 മത്സരങ്ങളിൽ തോൽവി വഴങ്ങിയതോടെയാണ് അഫ്ഗാനിസ്ഥാനെതിരെ ശക്തമായ ടീമിനെത്തന്നെ അണിനിരത്താൻ സെലക്ടർമാർ തീരുമാനിച്ചത്. ഐ.പി.എല്ലിനിടെ കാലിനേറ്റ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനെ തുടർന്ന് ഹാർദിക് പാണ്ഡ്യ മാത്രമാണ് ടീമിൽ നിന്ന് പുറത്തുള്ള പ്രധാന താരം.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, ഹർഷിത് റാണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക