സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലുള്ള യുവനിര കിരീടം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മുംബൈ: ഇംഗ്ലണ്ടിലെ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഏഷ്യാ കപ്പ് ആരവത്തിലേക്ക്. ട്വന്റി 20 ഫോര്‍മാറ്റില്‍ അടുത്ത മാസമാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ട്വന്റി 20 ഫോര്‍മാറ്റില്‍ വെടിക്കെട്ട് പോരാട്ടങ്ങള്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സൂര്യകുമാര്‍ യാദവ് നായകനാകുന്ന യുവനിര ദുബായില്‍ കപ്പടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പാകിസ്ഥാനെതിരായ മത്സരത്തെ തുടര്‍ന്ന് വിവാദത്തിലായ ടൂര്‍ണമെന്റില്‍ സെപ്റ്റംപര്‍ പത്തിന് യുഎഇക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

14ന് ഇന്ത്യ-പാക് ബ്ലോക്ബസ്റ്റര്‍ പോരാട്ടം. നിലവില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ കളിക്കുന്ന എല്ലാവരും ഏഷ്യാ കപ്പ് ടീമിലെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഐപിഎലില്‍ 17 മത്സരങ്ങളില്‍നിന്ന് 604 റണ്‍സടിച്ച ശ്രേയസ് അയ്യര്‍ ടീമിലിടം പ്രതീക്ഷിക്കുന്നുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു സാംസണ്‍ - അഭിഷേഖ് ശര്‍മ സഖ്യം തുടരാനാണ് സാധ്യത. അവസാന പത്ത് ട്വന്റി 20മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ നേടിയ സഞ്ജുവിന്റെ സ്ഥാനം തത്ക്കാലം സേഫാണെന്ന് കരുതാം. സൂപ്പര്‍ താരം ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പ് കളിക്കുന്ന കാര്യം ഉറപ്പില്ല.

ബുമ്രയില്ലെങ്കില്‍ മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരാകും ഇന്ത്യയുടെ പേസ് ആക്രമണത്തെ നയിക്കുക. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തുമെന്ന് പ്രതീക്ഷ. സാധ്യത ടീം ഇങ്ങനെയൊക്കെ ആണെങ്കിലും ചീഫ് സെലക്ടര്‍ അഗാര്‍ക്കറിന്റേയും പരിശീലകന്‍ ഗൗതം ഗംഭീറിന്റേയും മനസിലെന്തെന്നത് സര്‍പ്രൈസായി തുടരുന്നു.

യുഎഇയിലെ പിച്ചും ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സെലക്റ്റര്‍മാര്‍ ടീം തെരഞ്ഞെടുക്കുക. യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ ടോപ് ഓര്‍ഡറില്‍ കളിക്കുന്നവരാണ്. മൂന്ന് പേരും മികച്ച ഫോമില്‍. ഇവരിലേക്കും കൂടി നോക്കാതെ സെലക്റ്റര്‍മാര്‍ക്ക് ടീം തെരഞ്ഞെടുക്കാനാവില്ല.

YouTube video player