കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോലിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

മുംബൈ: രോഹിത് ശര്‍മക്ക് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യൻ താരം വിരാട് കോലി. അടുത്തമാസം നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തയാറാണെന്ന് വിരാട് കോലി ബിസിസിഐയെ അറിയിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കോലിയോട് തീരുമാനം പുന:പരിശോധിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായാണ് വിവരം.

എന്നാല്‍ കോലി തന്‍റെ തീരുമാനം പുന:പരിശോധിക്കാമെന്ന ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളിലായി നടന്ന ഓസട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനമാണ് വിരാട് കോലിയെ കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ അപരാജിത സെഞ്ചുറി നേടി മികച്ച തുടക്കമിട്ടെങ്കിലും പിന്നീട് കോലിയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനങ്ങളൊന്നും വന്നില്ല. പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും കളിച്ച കോലിക്ക് ആകെ 190 റൺസ് മാത്രമാണ് നേടാനായത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം കോലി ആകെ നേടിയത് 1990 റണ്‍സ് മാത്രമാണ്. അടുത്തിടെ ആര്‍സിബി നായകനും ഇന്ത്യൻ നായകനുമായിരുന്നപ്പോഴത്തെ മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് വിരാട് കോലി ആര്‍സിബി പോഡ്കാസ്റ്റില്‍ മനസു തുറന്നിരുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കി സന്തോഷമാായിരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതെന്നും കോലി പറഞ്ഞിരുന്നു.

ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ചുറികളും 31 അര്‍ധസെഞ്ചുറികളുമാണ് വിരാട് കോലിയുടെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് കോലി ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വിരമിച്ചശേഷം ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്ത് വിരാട് കോലിയാണ് ഒരു ദശകത്തോളം ഇന്ത്യയുടെ നെടുന്തൂണായത്.

കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയശേഷം വിരാട് കോലി ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. ഐപിഎല്ലിനിടെ കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത മാസം 20 മുതല്‍ ആണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക