കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ആലപ്പി റിപ്പിള്‍സിന് 184 റണ്‍സ് വിജയലക്ഷ്യം. 

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിനെതിരായ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് 184 റണ്‍സ് വിജയലക്ഷ്യം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിത്തിയ ബ്ലൂ ടൈഗേഴ്‌സിന് വിനൂപ് മനോഹരന്‍ (31 പന്തില്‍ 66), ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍ (13 പന്തില്‍ 31) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. എട്ട് വിക്കറ്റുകള്‍ ബ്ലൂ ടൈഗേഴ്‌സിന് നഷ്ടമായി. ടൂര്‍ണമെന്റില്‍ ആദ്യമായി ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ (22 പന്തില്‍ 13) നിരാശപ്പെടുത്തി. ശ്രീഹരി എസ് നായര്‍, അക്ഷയ് ചന്ദ്രന്‍, ജലജ് സക്‌സേന എന്നിവര്‍ റിപ്പിള്‍സിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മോഹിപ്പിക്കുന്ന തുടക്കമാണ് ബ്ലൂ ടൈഗേഴ്‌സിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വിപുല്‍ ശക്തി (11) - വിനൂപ് സഖ്യം 49 റണ്‍സ് ചേര്‍ത്തു. നാലാം ഓവറില്‍ വിപുലിനെ പുറത്താക്കി വിഗ്നേഷ് പുത്തൂരാണ് റിപ്പില്‍സിന് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ മുഹമ്മദ് ഷാനു ക്രീസിലേക്ക്. അഞ്ച് പന്തില്‍ 15 റണ്‍സ് നേടിയ ഷാനു സ്‌കോര്‍ വേഗത്തില്‍ 80ലെത്താന്‍ സഹായിച്ചു. വിനൂപിനൊപ്പം 31 റണ്‍സാണ് ഷാനു കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സുകള്‍ ഷാനുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.

അക്ഷയ് ചന്ദ്രന്റെ പന്തില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കിയാണ് ഷാനു മടങ്ങിയത്. തുടര്‍ന്നെത്തിയ സാലി സാംസണ്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ് പായിച്ചു. എന്നാല്‍ മൂന്നാം പന്തില്‍ ബൗള്‍ഡായി. അക്ഷയാണ് സാലിയെ മടക്കിയത്. ശേഷം സഞ്ജുവിനെ പ്രതീഷിച്ചെങ്കിലും രാകേഷാണ് ക്രീസിലെത്തിയത്. ഇതിനിടെ വിനൂപ് അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുകയും ചെയ്തു. അധികം വൈകാതെ താരം മടങ്ങി. ജലജ് സക്‌സേനയുടെ പന്തില്‍ ആദിത്യ ബൈജുവിന് ക്യാച്ച്. അഞ്ച് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു വിനൂപിന്റെ ഇന്നിംഗ്‌സ്.

വിനൂപിന് പകരമാണ് സഞ്ജു ക്രീസിലെത്തുന്നത്. പ്രതിരോധത്തിലൂന്നിയാണ് സഞ്ജു കളിച്ചത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യാന്‍ സഞ്ജു നന്നായി ബുദ്ധിമുട്ടി. ഒരു ഫോര്‍ പോലും നേടാന്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജുവിന് സാധിച്ചില്ല. ഒടുവില്‍ ജലജ് സക്‌സേനയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി. ഇതിനിടെ രാകേഷ് (23 പന്തില്‍ 12), നിഖില്‍ തൊട്ടത്ത് (14 പന്തില്‍ 9) എന്നിവരുടെ വിക്കറ്റുകളും ബ്ലൂ ടൈഗേഴ്‌സിന് നഷ്ടമായിരുന്നു. മുഹമ്മദ് ആഷിഖ് (3 പന്തില്‍ 12), ആല്‍ഫി എന്നിവരുടെ ഇന്നിംഗ്‌സാണ് ബ്ലൂ ടൈഗേഴ്‌സിനെ 180 കടത്താന്‍ സഹായിച്ചത്. ജെറിന്‍ പി എസ് (1) ആല്‍ഫിക്കൊപ്പം പുറത്താവാതെ നിന്നു. ആല്‍ഫി നാല് സിക്‌സും ഒരു ഫോറും നേടി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ്: വിനൂപ് മനോഹരന്‍, സാലി സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് ഷാനു, സഞ്ജു സാംസണ്‍, നിഖില്‍ തോട്ടത്ത് (വിക്കറ്റ് കീപ്പര്‍), വിപുല്‍ ശക്തി, മുഹമ്മദ് ആഷിക്, രാകേഷ് കെ.ജെ, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, കെ.എം ആസിഫ്, ജെറിന്‍ പി.എസ്.

ആലപ്പി റിപ്പിള്‍സ്: ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍ & വിക്കറ്റ് കീപ്പര്‍), അഭിഷേക് പി നായര്‍, അനുജ് ജോതിന്‍, അക്ഷയ് ടി കെ, ബാലു ബാബു, ആദിത്യ ബൈജു, ശ്രീഹരി എസ് നായര്‍, നെടുമണ്‍കുഴി ബേസില്‍, വിഘ്‌നേഷ് പുത്തൂര്‍.

YouTube video player