ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹലിന്റെ തന്ത്രപരമായ ബൗളിംഗിനെ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെ പ്രശംസിച്ചു. ശുഭ്മാന്‍ ഗില്ലിനെയും ജോസ് ബട്ലറെയും പുറത്താക്കിയ ചാഹലിന്റെ പ്രകടനം പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണായകമായെന്ന് കുംബ്ലെ വിലയിരുത്തി. 

മുല്ലാന്‍പൂര്‍: യൂസ്വേന്ദ്ര ചാഹലിന്റെ തന്ത്രപരമായ മികവിനെയും പഞ്ചാബ് കിങ്സിന്റെ വിജയത്തെയും പ്രശംസിച്ച് ഇന്ത്യന്‍ ലെഗ് സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. ഐപിഎല്‍ 2026ല്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ പഞ്ചാബ് കിങ്സ് നേടിയ മൂന്ന് വിക്കറ്റ് വിജയത്തിന് പിന്നില്‍ ചാഹലിന്റെ ബൗളിംഗ് പ്രകടനം നിര്‍ണ്ണായകമായെന്ന് കുംബ്ലെ വിലയിരുത്തി. ശുഭ്മാന്‍ ഗില്ലിനെയും ജോസ് ബട്ലറെയും പുറത്താക്കിയ ചാഹലിന്റെ പ്രകടനം പഞ്ചാബ് കിങ്സിന് പുതിയ സീസണില്‍ മികച്ച തുടക്കം നല്‍കാന്‍ സഹായിച്ചതായി കുംബ്ലെ പറഞ്ഞു.

തന്ത്രപരമായ ബൗളിംഗ്

മത്സരത്തില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. ചാഹലിനൊപ്പം വിജയ്കുമാര്‍ വൈശാഖും (334) തിളങ്ങിയതോടെ ഗുജറാത്തിനെ 162/8 എന്ന സ്‌കോറില്‍ ഒതുക്കാന്‍ പഞ്ചാബിനായി. അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് ലക്ഷ്യം കണ്ടു. ശേഷം കുബ്ലെ പറഞ്ഞതിങ്ങനെ... ''യൂസ്വേന്ദ്ര ചഹാല്‍ വളരെ ബുദ്ധിമാനായ ബൗളറാണ്. ലൈനിലും ലെങ്തിലും വേഗതയിലും മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. ഗ്രൗണ്ടിന്റെ വലിപ്പക്കൂടുതലുള്ള വശങ്ങള്‍ കൃത്യമായി മനസ്സിലാക്കിയാണ് അദ്ദേഹം പന്തെറിഞ്ഞത്. ബാറ്റര്‍മാരെ വൈഡ് പന്തുകള്‍ എറിഞ്ഞ് പ്രകോപിപ്പിക്കാനും മികച്ച രീതിയില്‍ പന്ത് കണക്ട് ചെയ്യാന്‍ അനുവദിക്കാതിരിക്കാനും ചഹാലിന് സാധിച്ചു.'' കുംബ്ലെ വ്യക്തമാക്തി.

ശുഭ്മാന്‍ ഗില്ലും ജോസ് ബട്ലറും അപകടകാരികളായി മാറുന്ന ഘട്ടത്തിലാണ് ചഹാല്‍ അവരെ പുറത്താക്കിയത്. ഒരു ബാറ്റര്‍ 15 ഓവര്‍ വരെ ക്രീസില്‍ നിന്ന് ഇന്നിംഗ്സ് നയിക്കുന്ന ഗുജറാത്തിന്റെ പതിവ് രീതി ഇത്തവണ വിജയിച്ചില്ലെന്നും കുംബ്ലെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ സീസണിലെ പര്‍പ്പിള്‍ ക്യാപ് ജേതാവായ പ്രസിദ്ധ് കൃഷ്ണയെ വൈകി പന്തേല്‍പ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിന്റെ തീരുമാനത്തെ കുംബ്ലെ വിമര്‍ശിച്ചു.

കുംബ്ലെയുടെ വാക്കുകള്‍... ''പ്രസിദ്ധ് കൃഷ്ണയെപ്പോലൊരു ബൗളറെ 13ാം ഓവര്‍ വരെ പിടിച്ചുനിര്‍ത്തിയത് അത്ഭുതപ്പെടുത്തി. ആറാം ഓവറിനും പത്താം ഓവറിനും ഇടയില്‍ അദ്ദേഹം ഒരു ഓവര്‍ എങ്കിലും എറിയണമായിരുന്നു. ഇന്നിംഗ്സിന്റെ അവസാന എട്ട് ഓവറുകളില്‍ ഒരാളെക്കൊണ്ട് നാല് ഓവറും എറിയിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ടാണ് അവസാന ഓവറില്‍ പ്രസിദ്ധിന് 14 റണ്‍സ് വഴങ്ങേണ്ടി വന്നത്.'' കുംബ്ലെ പറഞ്ഞു.

YouTube video player