എം എസ് ധോണിയുടെ പിൻഗാമിയായി ചെന്നൈ സൂപ്പർ കിംഗ്‌സിൽ സഞ്ജു സാംസൺ എത്തുമെന്ന് മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ. സഞ്ജുവിനെപ്പോലൊരു താരത്തിനായാണ് സിഎസ്‌കെ കാത്തിരുന്നതെന്ന് എ ബി ഡിവിലിയേഴ്‌സും അഭിപ്രായപ്പെട്ടു.

ബെംഗളൂരു: സഞ്ജു സാംസന്റെ വരവോടെ എം എസ് ധോണിയുടെ പിന്‍ഗാമിക്കായുളള ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കാത്തിരിപ്പ് അവസാനിച്ചുവെന്ന് മുന്‍താരം അനില്‍ കുംബ്ലെ. അതേസമയം, ധോണിയില്‍ നിന്ന് സഞ്ജു അടക്കമുള്ളവര്‍ക്ക് ഇനിയും ഏറെ കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് മുന്‍താരം എ ബി ഡിവിലിയേഴ്‌സ് പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയാണ്. ധോണിയുടെ തലപ്പൊക്കത്തില്‍ അഞ്ച് കിരീടം നേടിയ സി എസ് കെ ഇത്തവണ ഉറ്റുനോക്കുന്നത് മലയാളിതാരം സഞ്ജു സാംസന്റെ ബാറ്റിലേക്ക്.

ഇതിനിടെയാണ് ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെ എത്തുന്ന സഞ്ജു സി എസ് കെയില്‍ ധോണിയുടെ പിന്‍ഗാമി ആകുമെന്ന് ഇന്ത്യയുടെ മുന്‍നായകന്‍ അനില്‍ കുംബ്ലെ വ്യക്തമാക്കിയത്. സി എസ് കെ ഇതുവരെ കാത്തിരുന്നത് സഞ്ജുവിനെപ്പോലെയൊരു താരത്തിന് വേണ്ടിയെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം എ ബി ഡിവിലിയേഴ്‌സും വ്യക്തമാക്കി. ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്കും റുതുരാജ് ഗെയ്ക്‌വാദിനും കൈമാറിയപ്പോഴും അവശ്യഘട്ടങ്ങളില്‍ ധോണി ടീമിനെ നയിച്ചു. ഇനിയൊരവസരം വന്നാല്‍ ടീമിനെ നയിക്കുക സഞ്ജു ആയിരിക്കും.ധോണിക്കപ്പുറത്തേക്ക് സി എസ് കെ ചിന്തിച്ച് തുടങ്ങിയെന്നും അനില്‍ കുംബ്ലെ.

ധോണിയുടെ സാന്നിധ്യം ചെന്നൈയ്ക്ക് ഇപ്പോഴും നിര്‍ണായകമെന്ന് ഡിവിലിയേഴ്‌സ്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയത്.ഐപിഎലില്‍ 177 മത്സരങ്ങള്‍ കളിച്ച സഞ്ജു മൂന്ന് സെഞ്ചറികളും 26 അര്‍ധ സെഞ്ചറികളും ഉള്‍പ്പടെ 4704 റണ്‍സ് നേടിയിട്ടുണ്ട്. സിഎസ്‌കെയുടെ ക്യാംപ് ചെന്നൈയില്‍ ആരംഭിച്ച് കഴിഞ്ഞു. സഞ്ജുവിനൊപ്പം ലോകകപ്പ് ജേതാവായ ചെന്നൈ താരം ശിവം ദുബെയും വൈകാതെ ക്യാംപില്‍ ചേരും. വലിയ സ്വീകരണമാണ് രണ്ട് താരങ്ങള്‍ക്കും ചെന്നൈ ഒരുക്കിയിരിക്കുന്നത്.

YouTube video player