ഡൽഹി ക്യാപിറ്റൽസിനായി സമീർ റിസ്വി നടത്തിയ തകർപ്പൻ പ്രകടനമാണ് മുംബൈ ഇന്ത്യൻസിനെതിരെ ടീമിന് വിജയം സമ്മാനിച്ചത്. 

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ തന്റെ മിന്നും ഫോം തുടരുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സിന്റെ യുവതാരം സമീര്‍ റിസ്വി. അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു. 90 റണ്‍സ് നേടിയ റിസ്വിയാണ് ഡല്‍ഹിയുടെ വിജയശില്പി. മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ കെ.എല്‍. രാഹുല്‍, നിതീഷ് റാണ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. വെറും 7 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയില്‍ പതറിയ ഡല്‍ഹിയെ റിസ്വിയും പാതും നിസ്സങ്കയും (44) ചേര്‍ന്നാണ് കരകയറ്റിയത്.

പിന്നീട് ഡേവിഡ് മില്ലറെ കൂട്ടുപിടിച്ച് റിസ്വി ഡല്‍ഹിയെ വിജയതീരത്തെത്തിച്ചു. ഏപ്രില്‍ ഒന്നിന് ലഖ്നൗവിനെതിരെ 70 റണ്‍സ് നേടിയ പ്രകടനത്തിന് പിന്നാലെയാണ് റിസ്വിയുടെ ഈ മാസ്മരിക ഇന്നിംഗ്‌സ്. സമീര്‍ റിസ്വിയുടെ തകര്‍പ്പന്‍ പ്രകടനത്തോടെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ ആരാധകര്‍ രംഗത്തെത്തി. 2024-ല്‍ 8.4 കോടി രൂപയ്ക്ക് ടീമിലെത്തിച്ച റിസ്വിയെ വെറും അഞ്ച് ഇന്നിംഗ്‌സുകള്‍ക്ക് ശേഷം സിഎസ്‌കെ ഒഴിവാക്കിയിരുന്നു.

Scroll to load tweet…

Scroll to load tweet…

എന്നാല്‍ കഴിഞ്ഞ സീസണില്‍ വെറും 95 ലക്ഷം രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കിയ ഈ 22-കാരന്‍ ഇപ്പോള്‍ ടൂര്‍ണമെന്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ബൗളിംഗിലും തിളങ്ങി ഡല്‍ഹി

നേരത്തെ ടോസ് ഭാഗ്യം തുണച്ച ഡല്‍ഹി മുംബൈയെ 162 റണ്‍സില്‍ ഒതുക്കിയിരുന്നു. മുംബൈയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അര്‍ധസെഞ്ചുറി നേടി ടീമിനെ താങ്ങിനിര്‍ത്തിയെങ്കിലും ഡല്‍ഹി ബൗളര്‍മാരുടെ കൃത്യതയാര്‍ന്ന യോര്‍ക്കറുകള്‍ റണ്‍റേറ്റ് ഉയരുന്നത് തടഞ്ഞു.

ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സുമായി ചേര്‍ന്ന് 119 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റിസ്വി, ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഈ സീസണിലെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി മാറിയിരിക്കുകയാണ്.

YouTube video player