ബാറ്റർമാർക്ക് കണ്ണ് ചിമ്മാനുള്ള സമയം പോലും നല്‍കാതെ ബുള്ളറ്റ് പന്തുകള്‍ പായിക്കുകയായിരുന്നു ഹെഡിംഗ്‍ലെയിലെ ലീഡ്‍സില്‍ ഇംഗ്ലീഷ് പേസർ മാർക്ക് വുഡ്

ഹെഡിംഗ്‍ലെ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം ആവേശകരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് മിച്ചല്‍ മാർഷിന്‍റെ ഏകദിന ശൈലിയിലുള്ള സെഞ്ചുറിക്കിടയിലും 263 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 68-3 എന്ന സ്കോറില്‍ ഒന്നാം ദിനം അവസാനിപ്പിച്ചു. തീപാറും പേസുമായി മാർക്ക് വുഡാണ് ഓസീസിനെ എറിഞ്ഞൊതുക്കിയത്. വുഡ് തന്‍റെ ആദ്യ ഓവർ തുടങ്ങിയത് തന്നെ എല്ലാ പന്തുകളും 90ലേറെ മൈല്‍ വേഗത്തില്‍ എറിഞ്ഞാണ്. 

ബാറ്റർമാർക്ക് കണ്ണ് ചിമ്മാനുള്ള സമയം പോലും നല്‍കാതെ ബുള്ളറ്റ് പന്തുകള്‍ പായിക്കുകയായിരുന്നു ഹെഡിംഗ്‍ലെയിലെ ലീഡ്‍സില്‍ ഇംഗ്ലീഷ് പേസർ മാർക്ക് വുഡ്. തന്‍റെ ആദ്യ ഓവറില്‍ 91mph, 93mph, 95mph, 93mph, 94mph, 93mph എന്നിങ്ങനെയായിരുന്നു ഈ ഓവറില്‍ വുഡിന്‍റെ പന്തുകളുടെ വേഗം. പിന്നാലെ ഒരോവറില്‍ വുഡിന്‍റെ പന്ത് 96.5 മൈല്‍ വേഗത്തില്‍ പാറിപ്പറന്നു. മാർക്ക് വുഡ് 11.4 ഓവറില്‍ 34 റണ്‍സിന് 5 വിക്കറ്റുമായി കൊടുങ്കാറ്റായതോടെ ഓസീസ് ഇന്നിംഗ്സ് 60.4 ഓവറില്‍ 263 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ 52.1 ഓവറില്‍ 240-5 എന്ന ശക്തമായ നിലയിലായിരുന്നു എങ്കില്‍ പിന്നീടുള്ള 23 റണ്‍സിനിടെ അവശേഷിക്കുന്ന അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഓസീസ് 263 റണ്‍സില്‍ പുറത്താവുകയായിരുന്നു. വുഡിന്‍റെ അഞ്ചിന് പുറമെ ക്രിസ് വോക്സ് മൂന്നും സ്റ്റുവർട്ട് ബ്രോഡ് രണ്ടും വിക്കറ്റ് വീഴ്ത്തി. 

85 റണ്‍സിന് നാല് വിക്കറ്റ് വീണ് തുടക്കത്തിലെ തകർച്ച നേരിട്ട ഓസീസിനെ മിച്ചല്‍ മാർഷും ട്രാവിഡ് ഹെഡും ചേർന്ന് അഞ്ചാം വിക്കറ്റിലെ 155 റണ്‍സ് കൂട്ടുകെട്ടുമായി കരകയറ്റുകയായിരുന്നു. 118 പന്തില്‍ 118 റണ്‍സടിച്ച മിച്ചല്‍ മാർഷാണ് ഓസീസിന്‍റെ ടോപ് സ്കോറർ. ഹെഡ് 74 പന്തില്‍ 39 റണ്‍സ് നേടി. ഡേവിഡ് വാർണർ(4) ഉസ്മാന്‍ ഖവാജ(13), മാർനസ് ലബുഷെയ്ന്‍(21), സ്റ്റീവ് സ്‍മിത്ത്(22) എന്നിങ്ങനെയായിരുന്നു ടോപ് ഫോറിന്‍റെ സ്കോർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയിലാണ്. 19 റണ്‍സോടെ ജോ റൂട്ടും ഒരു റണ്ണുമായി ജോണി ബെയ്ര്‍സ്റ്റോയുമാണ് ക്രീസില്‍. ബെന്‍ ഡക്കെറ്റ്(2), ഹാരി ബ്രൂക്ക്(3), സാക്ക് ക്രൗലി(33) എന്നിവർ പുറത്തായി. 

Scroll to load tweet…

Read more: ഏകദിന ലോകകപ്പ്: സഞ്ജു സാംസണ് അടുത്ത ഭീഷണി; അഞ്ചാം നമ്പറില്‍ പിടിവലി, മറ്റൊരു താരവും രംഗത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാംAsianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News