19 ടെസ്റ്റ് പരമ്പരകളില്‍ മൂന്നൂറിലധികം റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് റൂട്ടിന്‍റെ സ്ഥാനം

ഓവല്‍: ആഷസ് ക്രിക്കറ്റ് പരമ്പരയില്‍ ഓസ്ട്രേലിയക്ക് എതിരായ അഞ്ചാം ടെസ്റ്റിലും മികച്ച പ്രകടനം പുറത്തെടുത്ത ഇംഗ്ലീഷ് ബാറ്റിംഗ് മാസ്റ്റര്‍ ജോ റൂട്ട് അത്യപൂര്‍വ നേട്ടത്തില്‍. ഈ പരമ്പരയില്‍ ഇതിനകം 300 റണ്‍സ് മാര്‍ക്ക് പിന്നിട്ടാണ് റൂട്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കയ്യടക്കിവച്ചിരുന്ന റെക്കോര്‍ഡിലേക്ക് തന്‍റെ പേര് എഴുതിച്ചേര്‍ത്തത്. 

Add Asianetnews as a Preferred SourcegooglePreferred

ടെസ്റ്റ് പരമ്പരകളില്‍ 19-ാം തവണയാണ് ജോ റൂട്ട് 300+ റണ്‍സ് കണ്ടെത്തുന്നത്. 19 ടെസ്റ്റ് പരമ്പരകളില്‍ മൂന്നൂറിലധികം റണ്‍സ് നേടിയിട്ടുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കൊപ്പമാണ് റൂട്ടിന്‍റെ സ്ഥാനം. സച്ചിനും റൂട്ടും മാത്രമേ 19 തവണ ടെസ്റ്റ് പരമ്പരകളിൽ 300ലധികം റൺസ് നേടിയിട്ടുള്ളൂ. 18 തവണ 300+ റണ്‍സ് കണ്ടെത്തിയിട്ടുള്ള ഇന്ത്യന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ എന്നിവരെ റൂട്ട് പിന്തള്ളി. ഇംഗ്ലീഷ് ഇതിഹാസം അലിസ്റ്റര്‍ കുക്കും ഓസീസ് ഇതിഹാസം റിക്കി പോണ്ടിംഗും 17 തവണ വീതം 300+ സ്കോര്‍ ടെസ്റ്റ് പരമ്പരകളില്‍ സ്വന്തമാക്കിയിട്ടുണ്ട്. അഞ്ച് ടെസ്റ്റുകളുടെ ഈ ആഷസ് പരമ്പരയില്‍ ജോ റൂട്ട് 51.50 ബാറ്റിംഗ് ശരാശരിയോടെ 412 റണ്‍സ് പേരിലാക്കി. 

2012ല്‍ അരങ്ങേറ്റം കുറിച്ച ജോ റൂട്ട് ഇംഗ്ലണ്ടിനായി ഇതിനകം 135 ടെസ്റ്റുകളാണ് കളിച്ചത്. 247 ഇന്നിംഗ്‌സുകളില്‍ 50.29 ബാറ്റിംഗ് ശരാശരിയോടെ 30 സെഞ്ചുറികളും 60 അര്‍ധ സെഞ്ചുറികളും സഹിതം 11416 റണ്‍സ് പേരിലാക്കി. അഞ്ച് ഇരട്ട സെഞ്ചുറികളും റൂട്ടിന്‍റെ പേരിലുണ്ട്. ഓവലിലെ അഞ്ചാം ആഷസ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ വെറും 5 റണ്‍സെടുത്ത് പുറത്തായ റൂട്ട് രണ്ടാം ഇന്നിംഗ്‌സില്‍ 106 പന്തില്‍ 91 റണ്‍സുമായി ടോപ് സ്കോററായി. ജോ റൂട്ട്- ജോണി ബെയ്‌ര്‍സ്റ്റോ സഖ്യം മത്സരത്തില്‍ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയത് ഇംഗ്ലണ്ടിന് നിര്‍ണായകമായി. 

Read more: ഓപ്പണര്‍മാര്‍ അടിപൂരം, ആഷസില്‍ പ്രത്യാക്രമണവുമായി ഓസീസ്; രസംകൊല്ലിയായി മഴ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം