പന്ത് കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഏതൊരു വിഡ്ഢിക്കും വിക്കറ്റ് വീഴ്ത്താനാവുമെന്നും ഫീല്‍ഡറെന്ന നിലയില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയാണെന്നും ശിവരാമകൃഷ്ണന്‍ നേരത്തെ ആരോപിച്ചിരുന്നു.
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ നാലെ ഇറങ്ങാനിരിക്കെ ഇന്ത്യന്‍ താരം ആര്‍ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. നാളെ നൂറാം ടെസ്റ്റിനിറങ്ങുന്ന അശ്വിന് ആശംസ നേരാനായി പലതവണ വിളിച്ചെങ്കിലും അശ്വിന്‍ ഫോണ്‍ കട്ട് ചെയ്തുവെന്ന് ശിവരാമകൃഷ്ണന്‍ ആരോപിച്ചു.നൂറാം ടെസ്റ്റിനിറങ്ങുന്ന അശ്വിന് ആശംസ അറിയിക്കാനായി നിരവധി തവണ വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു. പിന്നീട് മെസേജ് അയച്ചു. അതിനും മറുപടിയില്ല. ഇതാണ് മുതിര്‍ന്ന താരങ്ങള്‍ക്ക് ഇപ്പോഴത്തെ താരങ്ങള്‍ നല്‍കുന്ന ബഹുമാനം എന്ന് ശിവരാമകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അശ്വിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ശിവരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പന്ത് കുത്തിത്തിരിയുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഏതൊരു വിഡ്ഢിക്കും വിക്കറ്റ് വീഴ്ത്താനാവുമെന്നും ഫീല്‍ഡറെന്ന നിലയില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിന് വലിയ ബാധ്യതയാണെന്നും ഇന്ത്യൻ ടീമില്‍ ഒട്ടും ഫിറ്റ്നെസില്ലാത്ത കളിക്കാരനാണ് അശ്വിനെന്നും ശിവരാമകൃഷ്ണന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ അശ്വിനെതിരായ ട്വീറ്റുകള്‍ക്ക് താഴെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയപ്പോള്‍ ശിവരാമകൃഷ്ണൻ വിശദീകരിച്ചത്, അശ്വിന്‍റെ ബൗളിംഗ് ആക്ഷനിലെ ചെറിയ പിഴവുകള്‍ തിരുത്താനാണ് താന്‍ ഉദ്ദേശിച്ചതെന്നും ബഹുമാനമെന്നത് സംസ്കാരമുള്ളവരില്‍ നിന്ന് മാത്രമെ കിട്ടൂവെന്നും ആയിരുന്നു. എന്നാല്‍ അന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെ അശ്വിന്‍ തന്നെ വിളിച്ചിരുന്നുവെന്നും ബൗളിംഗ് ആക്ഷനിലെ പിഴവുകളെക്കുറിച്ച് ചോദിച്ചിരുന്നുവെന്നും ശിവരാമകൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കുനേരെ നേരെ ആരാധകര്‍ മോശം കമന്‍റുകള്‍ ഇടുന്നതില്‍ അശ്വിന്‍ അത്ഭുതപ്പെട്ടുവെന്നും ശിവരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.
ഇന്ത്യക്കായി നൂറാം ടെസ്റ്റ് കളിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ സ്പിന്നറും പതിനാലാമത്തെ താരവുമാണ് അശ്വിന്‍. അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിംഗുമാണ് അശ്വിന് മുമ്പ് ഇന്ത്യക്കായി 100 ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍മാര്‍.
