സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു. തോറ്റന്ന് മാത്രമല്ല, ഹാര്‍ദിക്കിന് കടുത്ത കൂവലും പരിഹാസവും നേരിടേണ്ടി വന്നു.

മുംബൈ: ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റാനായത് മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിനെതിരായ അതൃപ്തി. ഈ സീസണിന് തൊട്ടുമുമ്പാണ് രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക് മുംബൈയുടെ ക്യാപ്റ്റനാകുന്നത്. രണ്ട് സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച ശേഷമാണ് ഹാര്‍ദിക് തന്റെ പഴയ ഫ്രാഞ്ചൈസിയായ മുംബൈയില്‍ തിരിച്ചെത്തുന്നത്. ടീമിനുള്ളിലുള്ളവര്‍ക്ക് തന്നെ ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിനോട് എതിര്‍പ്പുണ്ടായിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രിത് ബുമ്ര എന്നിവരെല്ലാം ഇത് പ്രകടമാക്കുകയും ചെയ്തു.

സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളിലും മുംബൈ പരാജയപ്പെട്ടിരുന്നു. തോറ്റന്ന് മാത്രമല്ല, ഹാര്‍ദിക്കിന് കടുത്ത കൂവലും പരിഹാസവും നേരിടേണ്ടി വന്നു. ഇപ്പോള്‍ ഹാര്‍ദിക്കിനെതിരെ കൂവുന്നതിനോട് സംസാരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍. ഹാര്‍ദിക്കിനെ കളിയാക്കുന്നത് നിര്‍ത്തണമെന്നാണ് അശ്വിന്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''എനിക്ക് മനസ്സിലാകുന്നില്ല. മറ്റേതെങ്കിലും രാജ്യത്ത് ഇത് നടക്കുമോ? ജോ റൂട്ടിന്റെയും സാക്ക് ക്രൗളിയുടെയും ആരാധകര്‍ വഴക്കിടുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? സ്റ്റീവ് സ്മിത്തിന്റെയും പാറ്റ് കമ്മിന്‍സിന്റെയും ആരാധകര്‍ തര്‍ക്കമുണ്ടാകുമോ?'' അശ്വിന്‍ ചോദിച്ചു.

ആര്‍സിബിയെ തോല്‍പ്പിച്ചത് കോലി? ടോപ് സ്‌കോററായിട്ടും കോലിക്ക് പരഹാസം! ട്രോളുന്നത് ടീം ആരാധകര്‍ തന്നെ

ഇന്ത്യന്‍ ക്രിക്കറ്റിലെ ഉദാഹരണവും അശ്വിന്‍ ചുണ്ടികാണിച്ചു. ''സച്ചിന്‍, സൗരവ് ഗാംഗുലിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്. ഇരുവരും ദ്രാവിഡിന് കീഴില്‍ കളിച്ചു. മൂന്ന് പേരും എം എസ് ധോണിക്ക് കീഴില്‍ കളിച്ചു. അവര്‍ തമ്മില്‍ ഒരു തര്‍ക്കവുമുണ്ടായിട്ടില്ല. ഫാന്‍സ് യുദ്ധം പറയിപ്പിക്കുന്നതാവരുണ്ട. എല്ലാവരും നമ്മുടെ താരങ്ങളാണ്. സ്വന്തം താരങ്ങളെ പരിഹസിക്കാതിരിക്കുക.'' അശ്വിന്‍ പറഞ്ഞു.

തിങ്കളാഴ്ച്ച് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സ് കളിക്കുക. വാംഖഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. സീസണില്‍ ആദ്യമായിട്ടാണ് മുംബൈ സ്വന്തം ഗ്രൗണ്ടിലിറങ്ങുക.