ആദ്യ ഓവറില്‍ വിറച്ചു നിന്ന ഇന്ത്യക്ക് ഷാനവാസ് ദഹാനി എറിഞ്ഞ രണ്ടാം ഓവറിലും കെട്ട് പൊട്ടിക്കാനായില്ല. ടൈമിംഗില്ലാതെ വിഷമിച്ച കോലിയും രോഹിത്തും പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കോലിയുടെ പുള്‍ ഷോട്ട് ബൗണ്ടറി മാത്രമായിരുന്നു രണ്ടാം ഓവറില്‍ ഇന്ത്യക്ക് എടുത്തു പറയാനുണ്ടായിരുന്നത്.

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരെ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ഓപ്പണര്‍ കെ എല്‍ രാഹുലിന്‍റെ വിക്കറ്റാണ് പവര്‍ പ്ലേയിലെ രണ്ടാം പന്തില്‍ ഇന്ത്യക്ക് നഷ്ടമായത്. അരങ്ങേറ്റക്കാരന്‍ നസീം ഷായുടെ രണ്ടാം പന്തില്‍ രാഹുല്‍ ബൗള്‍ഡായി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ ആറോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലാണ്. 24 പന്തില്‍ 29 റണ്‍സോടെ വിരാട് കോലിയും 11 പന്തില്‍ നാലു റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രീസില്‍.

വിറപ്പിച്ച് പാക് പേസര്‍മാര്‍

19കാരന്‍ നസീം ഷായുടെ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ വിറച്ചു. ആദ്യ പന്തില്‍ സിംഗിളെടുത്ത് സ്ട്രൈക്ക് രോഹിത് രാഹുലിന് കൈമാറി. രണ്ടാം പന്തില്‍ രാഹുല്‍ ബൗള്‍ഡായി. നസീം ഷായുടെ ആദ്യ പന്ത് കോലി ലീവ് ചെയ്തെങ്കിലും വിക്കറ്റിന് അടുത്തുകൂടെയാണ് പറന്നത്. അടുത്ത പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ പന്തില്‍ ബാറ്റുവെച്ച കോലിക്ക് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് പക്ഷെ കൈയിലൊതുക്കാന്‍ രണ്ടാം സ്ലിപ്പില്‍ ഫഖര്‍ സമന് കഴിയാതിരുന്നത് ഇന്ത്യയുടെയും കോലിയുടെയും ഭാഗ്യമായി.

ആദ്യ ഓവറില്‍ വിറച്ചു നിന്ന ഇന്ത്യക്ക് ഷാനവാസ് ദഹാനി എറിഞ്ഞ രണ്ടാം ഓവറിലും കെട്ട് പൊട്ടിക്കാനായില്ല. ടൈമിംഗില്ലാതെ വിഷമിച്ച കോലിയും രോഹിത്തും പലപ്പോഴും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. കോലിയുടെ പുള്‍ ഷോട്ട് ബൗണ്ടറി മാത്രമായിരുന്നു രണ്ടാം ഓവറില്‍ ഇന്ത്യക്ക് എടുത്തു പറയാനുണ്ടായിരുന്നത്.

തന്‍റെ രണ്ടാം ഓവറിലും നസീം ഷാ കോലിയയും രോഹിത്തിനെയും വിറപ്പിച്ചു. അഞ്ച് റണ്‍സ് മാത്രമാണ് മൂന്നാം ഓവറില്‍ ഇന്ത്യ നേടിയത്. ഹാരിസ് റൗഫ് എറിഞ്ഞ നാലാം ഓവറില്‍ ടോപ് എഡ്ജിലൂടെ കോലി നേടിയ സിക്സിലൂടെ ഇന്ത്യ എട്ട് റണ്‍സടിച്ചു. ദഹാനിയെറിഞ്ഞ അഞ്ചാം ഓവറില്‍ കോലിയുടെ ബൗണ്ടറിയിലൂടെ ഇന്ത്യ നേടിയത് ആറ് റണ്‍സ്. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ഹാരിസ് റൗഫിനെതിരെ വീണ്ടും കോലിയുടെ ബൗണ്ടറി. ലെഗ് ബൈയിലൂടെ രോഹിത്തിന്‍റെ വക വീണ്ടുമൊരു ഫോര്‍. പവര്‍ പ്ലേ പിന്നിടുമ്പോള്‍ ഇന്ത്യ 38ല്‍ എത്തി. പാക്കിസ്ഥാന്‍ പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സാണ് നേടിയത്.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. 42 പന്തില്‍ 43 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാക്കിസ്ഥാന്‍റെ ടോപ് സ്കോറര്‍. ഇന്ത്യക്കായി ഭൂവനേശ്വര്‍ കുമാര്‍ നാലും ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്നും വിക്കറ്റെടുത്തു.