ഏഷ്യാ കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആറാം നമ്പറിലെത്തി 87 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ഹാര്‍ദ്ദിക് ഇന്നലെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ ലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകളും വീഴ്ത്തി ബൗളിംഗിലും തിളങ്ങിയിരുന്നു.

കൊളംബോ: ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് കിരീടം നേടിയാണ് ഇന്ത്യ ലോകകപ്പ് പോരാട്ടത്തിനൊരുങ്ങുന്നത്. ഏഷ്യന്‍ രാജാക്കന്‍മാരായതിന്‍റെ ആത്മവിശ്വാസത്തില്‍ ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിലെ വജ്രായുധം വിരാട് കോലിയോ രോഹിത ശര്‍മയോ ജസ്പ്രീത് ബുമ്രയോ ഒന്നുമായിരിക്കില്ലെന്ന് തുറന്നു പറയുകയാണ് പാക് പേസ് ഇതിഹാസം വസീം അക്രം. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ കിരീടം നേടിയശേഷമാണ് ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരത്തിന്‍റെ പേര് അക്രം വെളിപ്പെടുത്തിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യയാവും ലോകകപ്പില്‍ ഇന്ത്യയുടെ വജ്രായുധമെന്ന് അക്രം പറഞ്ഞു. ഏറെ സന്തുലിതമായ ടീമായ ഇന്ത്യ ലോകകപ്പിലെ ഫേവറൈറ്റുകളാണെന്നും അക്രം സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു. തുടക്കത്തില്‍ സിറാജും ബുമ്രയും എറിഞ്ഞ് തകര്‍ത്തശേഷം വരുന്ന കുല്‍ദീപ് യാദവ് വലിയ ടീമുകള്‍ക്കെതിരെ വിക്കറ്റെടുക്കാന്‍ കഴിയുന്ന ബൗളറാണെന്ന് ഏഷ്യാ കപ്പിലൂടെ വീണ്ടും തെളിയിച്ചുവെന്നും അക്രം വ്യക്തമാക്കി.

ഏഷ്യാ കപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ തകര്‍ന്നടിഞ്ഞപ്പോള്‍ ആറാം നമ്പറിലെത്തി 87 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ഹാര്‍ദ്ദിക് ഇന്നലെ ശ്രീലങ്കക്കെതിരായ ഫൈനലില്‍ ലങ്കയുടെ അവസാന മൂന്ന് വിക്കറ്റുകളും വീഴ്ത്തി ബൗളിംഗിലും തിളങ്ങിയിരുന്നു.

ചരിത്രത്തില്‍ മറ്റൊരു ഇന്ത്യന്‍ പേസര്‍ക്കുമില്ലാത്ത അപൂര്‍വനേട്ടം സ്വന്തമാക്കി സിറാജ്-വീഡിയോ

ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 15.2 ഓവറില്‍ വെറും 50 റണ്‍സിന് ഓള്‍ ഔട്ടായി. ആറ് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും 2.2 ഓവറില്‍ മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയുമാണ് ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗില്‍ 6.1 ഓവറിലാണ് ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യത്തിലെത്തിയത്. 27 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 23 റണ്‍സെടുത്ത ഇഷാന്‍ കിഷനും ഇന്ത്യന്‍ ജയം അനായാസമാക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പകരം ഇഷാന്‍ കിഷനാണ് ഇന്നലെ ഗില്ലിനൊപ്പം ഓപ്പണറായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക