ഏഷ്യാ കപ്പ് ഫേവറൈറ്റുകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി

കൊല്‍ക്കത്ത: വീണ്ടുമൊരു ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടത്തിന് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഏഷ്യാ കപ്പില്‍ സെപ്റ്റംബർ 2നാണ് പരമ്പരാഗത വൈരികള്‍ എന്ന വിശേഷണമുള്ള ഇരു ടീമുകളും മുഖാമുഖം വരുന്നത്. ആരാധകർ കാത്തിരിക്കുന്ന ആവേശ മത്സരത്തിന് മുമ്പ് ഏഷ്യാ കപ്പ് ഫേവറൈറ്റുകളെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി. 

ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുന്ന ഏറ്റവും ആകാംക്ഷ നിറഞ്ഞ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. എന്നാല്‍ ഏതെങ്കിലുമൊരു ടീമിനെ ഫേവറൈറ്റുകളായി തെരഞ്ഞെടുക്കാന്‍ ഗാംഗുലി തയ്യാറായില്ല. 'ഫേവറൈറ്റുകളെ തെരഞ്ഞെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇന്ത്യയും പാകിസ്ഥാനും മികച്ച ടീമുകളാണ്. പാകിസ്ഥാന്‍ മികച്ച സംഘമാണ്. തീർച്ചയായും ഇന്ത്യ വളരെ മികച്ച ടീമാണ്. ഫേവറൈറ്റുകളില്ല, ആരാണോ നന്നായി കളിക്കുന്നത് ആ ടീം വിജയിക്കും' എന്നും ഗാംഗുലി കൊല്‍ക്കത്തയില്‍ പറഞ്ഞു. ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വാശിയേറിയ പോരാട്ടമായിരിക്കും ടീം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നടക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. 

11 മാസത്തെ ഇടവേളയ്ക്ക് ശേഷം കളിക്കാനെത്തി മികച്ച പ്രകടനം പുറത്തെടുത്ത ജസ്പ്രീത് ബുമ്രയില്‍ വലിയ പ്രതീക്ഷയാണ് ഗാംഗുലിക്ക്. 'ബുമ്ര അയർലന്‍ഡില്‍ മികച്ച പ്രകടനം പുറത്തെടുത്തത് ടീമിന് അനുഗ്രഹമാണ്. പരിക്കിന് ശേഷം ട്വന്‍റി 20 കളിച്ചാണ് ബുമ്ര തുടങ്ങിയത്. ഇനി ഏകദിന മത്സരങ്ങള്‍ വരുന്നു. ബുമ്ര 10 ഓവറും എറിയണം. അദേഹത്തിന്‍റെ ഫിറ്റ്നസ് മെച്ചമായിക്കൊണ്ടിരിക്കും' എന്നും ദാദ വ്യക്തമാക്കി. ഏഷ്യാ കപ്പ് സ്ക്വാഡില്‍ നിന്ന് യുസ്‍വേന്ദ്ര ചഹലിനെ ഒഴിവാക്കിയതിനെ ഗാംഗുലിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 'മൂന്ന് സ്പിന്നർമാരാണ് ടീമിലുള്ളത്. ബാറ്റ് ചെയ്യാന്‍ കഴിയുന്ന അക്സർ പട്ടേലിനെ ടീമിലെടുത്ത് കൃത്യമായ കാര്യമാണ് ടീം മാനേജ്‍മെന്‍റ് ചെയ്തിരിക്കുന്നത്' എന്നും ഗാംഗുലി കൂട്ടിച്ചേർത്തു. 

Read more: അവസാന ഓവറില്‍ അഫ്ഗാന്റെ അട്ടിമറി പ്രതീക്ഷയും അവസാനിച്ചു; ഏകദിന പരമ്പര പാകിസ്ഥാന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം