ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ ടീം ഇന്ത്യ കളത്തിലിറങ്ങുന്നതില്‍ വിമര്‍ശനം ശക്തം. മത്സരം വന്‍ വിവാദത്തിലായ സാഹചര്യത്തില്‍ ബിസിസിഐ പ്രതിനിധികൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ ബിസിസിഐ പ്രതിനിധികൾ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനങ്ങൾക്കിടെയാണ് ബിസിസിഐ നീക്കമെന്നാണ് ദൈനിക് ജാഗ്രണ്‍ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്. ഇതിനിടെ വിവിധ സംഘടനകൾ ഇന്ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്‌തു. മത്സരം ബഹിഷ്‌കരിക്കാനും ബിഗ് സ്ക്രീനിൽ കളി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നുമാണ് ഭീഷണി.

ബിസിസിഐ പ്രതിനിധികള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്കില്ല?

ഇന്ത്യ- പാക് മത്സരത്തിനായി മുതിര്‍ന്ന ബിസിസിഐ പ്രതിനിധികളാരും ദുബായില്‍ എത്തിയിട്ടില്ലെന്ന് ദൈനിക് ജാഗ്രണിന്‍റെ വാര്‍ത്തയില്‍ പറയുന്നു. ബിസിസിഐ സെക്രട്ടറി ദേവജിത് സെയ്‌ക്യ, ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍, ട്രഷറര്‍ പ്രഭ്‌തേജ് ഭാട്യ, ജോയിന്‍റ് സെക്രട്ടറി രോഹന്‍ ദേശായി എന്നിവര്‍ മത്സരം നേരിട്ട് വീക്ഷിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സ്ഥിരീകരിക്കാത്ത വിവരങ്ങള്‍. അതേസമയം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ മെമ്പര്‍ കൂടിയായതിനാല്‍ ആക്‌ടിംഗ് ബിസിസിഐ പ്രസിഡന്‍റ് രാജീവ് ശുക്ല ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം വീക്ഷിച്ചേക്കും. അമേരിക്കയിലായതിനാല്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷായും മത്സരം വീക്ഷിക്കാനുണ്ടാവില്ല. മള്‍ട്ടി-നേഷന്‍ ഇവന്‍റായതിനാലാണ് പാകിസ്ഥാനെതിരായ മത്സരത്തിനിറങ്ങാന്‍ ടീം ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് എന്നും ദൈനിക് ജാഗ്രണിന്‍റെ വാര്‍ത്തയില്‍ വിശദീകരിക്കുന്നു.

ഇന്ത്യ-പാക് അങ്കം ഇന്ന് രാത്രി

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരം നടക്കേണ്ടത്. സൂര്യകുമാര്‍ യാദവാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഏഷ്യാ കപ്പില്‍ ആദ്യ മത്സരം ജയിച്ച ശേഷമാണ് ഇരു ടീമുകളും മുഖാമുഖം വരുന്നത്. ഇന്ത്യ ആദ്യ മത്സരത്തില്‍ യുഎഇയെ തോല്‍പിച്ചപ്പോള്‍ പാകിസ്ഥാന്‍ ഒമാനെ പരാജയപ്പെടുത്തി. രാഷ്ട്രീയ വിവാദങ്ങൾക്ക് നടുവിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമ്പോള്‍ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് തീപാറും പോരാട്ടമുറപ്പാണ്. പാകിസ്ഥാനെതിരെ ട്വന്‍റി 20യിലെ നേർക്കുനേർ ബലാബലത്തിൽ ടീം ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ട്. കളിച്ച 13 മത്സരങ്ങളിൽ പത്തിലും ജയം ടീം ഇന്ത്യക്കൊപ്പമായിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming