ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോവുമെന്നായിരുന്നു സംഘാടകര്‍ കരുതിയിരുന്നത്.
ദുബായ്: ഏഷ്യാ കപ്പില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സര ടിക്കറ്റുകള്‍ ഇപ്പോഴും പൂര്‍ണമായും വിറ്റുപോയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സാധാരണയായി ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ വില്‍പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോകുകയാണ് പതിവെങ്കില്‍ ഇത്തവണ ധാരാളം ടിക്കറ്റുകള്‍ ബാക്കിയായതാണ് അമ്പരപ്പിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കുംശേഷം ഇന്ത്യയും പാകിസ്ഥാനും ആദ്യമായാണ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുന്നത്.
അതുകൊണ്ട് തന്നെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന്‍റെ ടിക്കറ്റുകള്‍ വില്‍പ്പനക്കെത്തി മണിക്കൂറുകള്‍ക്കകം വിറ്റുപോവുമെന്നായിരുന്നു സംഘാടകര്‍ കരുതിയിരുന്നത്. ടിക്കറ്റുകളുടെ ഉയര്‍ന്ന വിലയും പാക്കേജുകളായി ടിക്കറ്റ് കൊടുക്കുന്നതുമാണ് ഇത്തവണ ടിക്കറ്റുകള്‍ വിറ്റുപോവാതിരിക്കാൻ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. Viagogo, Platinumlist വെബ്സൈറ്റുകള്‍ വഴിയാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക. എന്നാല്‍ സാധാരണക്കാരായ ആരാധകര്‍ക്ക് താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും പാക്കേജുകളായി ടിക്കറ്റ് വില്‍പനക്ക് വെച്ചതും തിരിച്ചടിയായതായാണ് വിലയിരുത്തല്‍.
ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള വിഐപി സ്യൂട്ട് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 2,57,815 രൂപയാണ് ടിക്കറ്റ് നിരക്ക്. മികച്ച സീറ്റിംഗ്, അണ്‍ലിമിറ്റഡ് ഫുഡ്, ഡ്രിങ്ക്സ്, ലോഞ്ച് ആക്സസ്, പ്രൈവറ്റ് എന്‍ട്രി, പ്രത്യേകം റെസ്റ്റ് റൂമുകള്‍ എന്നിവയാണ് ഈ പ്രീമിയം ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ലഭിക്കുക. റോയല്‍ ബോക്സ് ടിക്കറ്റിന് രണ്ട് പേര്‍ക്ക് 2,30,700 രൂപയും സ്കൈ ബോക്സ് ഈസ്റ്റ് ടിക്കറ്റിന് രണ്ടുപേര്‍ക്ക് 1,67,851 രൂപയുമാണ് ടിക്കറ്റ് നിരക്കുകള്‍. പ്ലാറ്റിനം ടിക്കറ്റിന് 75,659 രൂപയും ഗ്രാന്‍ഡ് ലോഞ്ചിന് 41,153 രൂപയും ടിക്കറ്റിനായി മുടക്കണം. ഏറ്റവും കുറഞ്ഞ നിരക്കുള്ള ജനറല്‍ ഈസ്റ്റ് ടിക്കറ്റുകള്‍ക്ക് പോലും രണ്ടുപേര്‍ക്ക് 10000 രൂപ മുടക്കണം. ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്ലാമര്‍ പോരാട്ടത്തിന്‍റെ ടിക്കറ്റുകള്‍ പോലും വിറ്റുപോവാതാരിക്കാന്‍ കരണമെന്നാണ് സൂചന. ഏഷ്യാ കപ്പില്‍ ഇന്ന് യുഎഇയെ നേരിടുന്ന ഇന്ത്യ 14നാണ് പാകിസ്ഥാനുമായി ഏറ്റുമുട്ടുക.


