ശ്രേയസ് അയ്യരെയും ദീപക് ഹൂഡയെയും പോലുള്ള കളിക്കാര്‍ തന്‍റെ സ്ഥാനത്തിനായി റിസര്‍വ് ബെഞ്ചില്‍ കാത്തിരിക്കുന്നുവെന്ന കാര്യത്തെക്കുറിച്ചും കോലി ബോധവനായിരിക്കും. ദീപക് ഹൂഡ അടുത്തിടെ സെഞ്ചുറി നേടിയിരുന്നു. അതുപോലെ ഇഷാന്‍ കിഷനുണ്ട്, ശ്രേയസ് അയ്യരുണ്ട്, ഇവരൊക്കെ അന്തിമ ഇലവനിലെത്താന്‍ മത്സരിക്കുന്നു എന്നതും കോലിയുടെ കാര്യം ബുദ്ധിമുട്ടിലാക്കുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

ദുബായ്: ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വിരാട് കോലി തന്‍റെ പ്രതാപകാലത്തെ ഫോമിന് അടുത്തൊന്നുമല്ലെന്ന് ആരാധകര്‍ക്ക് അറിയാം. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ഭീഷണിയിലാണെന്നാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നത്. മഞ്ജരേക്കറുടെ വാക്കുകള്‍ കേട്ട് തനിക്കിത് വിശ്വസിക്കാനാവുന്നില്ലെന്ന് ന്യൂസിലന്‍ഡ് മുന്‍ താരം സ്കോട് സ്റ്റൈറിസും പറഞ്ഞു.

സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് മ‍ഞ്ജരേക്കര്‍ വിരാട് കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചും ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന്‍റെ ഭാവിയെക്കുറിച്ചും പറഞ്ഞത്. ടി20 ക്രിക്കറ്റിലെ ഇന്ത്യയുടെ പുതിയ ആക്രമണ ശൈലി അനുസരിച്ചാണ് വിരാട് കോലി ഇപ്പോള്‍ ബാറ്റ് ചെയ്യുന്നതെന്ന് മഞ്ജരേക്കര്‍ പറഞ്ഞു. ഇത് അദ്ദേഹത്തിന്‍റെ സ്വാഭാവിക രീതിക്ക് വിരുദ്ധമാണ്. നിലയുറപ്പിച്ചശേഷം ആക്രമിച്ചു കളിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ശൈലി. എന്നാല്‍ പുതിയ ശൈലി അദ്ദേഹത്തിന്‍ ക്രീസില്‍ നിലയുറപ്പിക്കാനുള്ള സമയം നല്‍കുന്നില്ല.

എന്നോട് സംസാരിക്കുന്നതില്‍ കുഴപ്പമില്ലല്ലൊ? രവീന്ദ്ര ജഡേജയോട് മഞ്ജരേക്കര്‍- വൈറല്‍ വീഡിയോ

രണ്ടാമത്തെ കാര്യം ഇനി ഒന്നും നഷ്ടപ്പെട്ടാനില്ലാത്ത സാഹചര്യത്തില്‍ ടീമിനായി ആക്രമിച്ചു കളിക്കുക എന്നതാണ്. പക്ഷെ നാളെ ഹോങ്കോങിനെതിരെ എത്ര റണ്‍സടിച്ചാലും അടുത്ത മത്സരം പാക്കിസ്ഥാനെതിരെ കളിക്കേണ്ടതുണ്ട്. ശ്രേയസ് അയ്യരെയും ദീപക് ഹൂഡയെയും പോലുള്ള കളിക്കാര്‍ തന്‍റെ സ്ഥാനത്തിനായി റിസര്‍വ് ബെഞ്ചില്‍ കാത്തിരിക്കുന്നുവെന്ന കാര്യത്തെക്കുറിച്ചും കോലി ബോധവനായിരിക്കും. ദീപക് ഹൂഡ അടുത്തിടെ സെഞ്ചുറി നേടിയിരുന്നു. അതുപോലെ ഇഷാന്‍ കിഷനുണ്ട്, ശ്രേയസ് അയ്യരുണ്ട്, ഇവരൊക്കെ അന്തിമ ഇലവനിലെത്താന്‍ മത്സരിക്കുന്നു എന്നതും കോലിയുടെ കാര്യം ബുദ്ധിമുട്ടിലാക്കുന്നുവെന്ന് മഞ്ജരേക്കര്‍ പറഞ്ഞു.

തിരിച്ചെത്തിയല്ലോ, ഒടുവില്‍ കോലിയെക്കുറിച്ച് നല്ലവാക്കുകളുമായി കപില്‍ ദേവ്

എന്നാല്‍ മഞ്ജരേക്കര്‍ ഇത് പറഞ്ഞതും ഇടക്ക് കയറി ഇടപെട്ട സ്റ്റൈറിസ് ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം സുരക്ഷിതമല്ലെന്നത് തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് വ്യക്തമാക്കി. ദീപക് ഹൂഡ എത്ര നല്ല കളിക്കാരനാണെന്ന് എനിക്കറിയാം, അതുപോലെ ഇഷാന്‍ കിഷനെയും എനിക്കിഷ്ടമാണ്. ഇവരൊക്കെ കോലിക്ക് പകരം ടോപ് ഓര്‍ഡറിലെത്തുമെന്നാണോ താങ്കള്‍ പറയുന്നത്. എത്ര നല്ല കളിക്കാരാണെങ്കിലും കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആരും ആയിട്ടില്ലെന്നും സ്റ്റൈറിസ് തുറന്നടിച്ചതോടെ മഞ്ജരേക്കര്‍ വിശദീകരണവുമായി എത്തി.

കോലി ഇതിനെക്കുറിച്ചൊക്കെ ബോധവാനായിരിക്കുമെന്നാണ് താന്‍ പറഞ്ഞതെന്നും കോലിയെ എന്തായാലും ലോകകപ്പില്‍ കളിപ്പിക്കുമെന്നും അത്രക്കും ധൈര്യമുള്ളൊരാളെ അദ്ദേഹത്തെ ഒഴിവാക്കൂ എന്നും മ‍ഞ്ജരേക്കര്‍ വ്യക്തമാക്കി.