നെഞ്ചിടിപ്പേറ്റും അവസാന സെഷന്‍; ഇന്ത്യക്ക് ജയിക്കാന്‍ 127 റണ്‍സ്, അഞ്ച് വിക്കറ്റ് കയ്യില്‍
രവിചന്ദ്ര അശ്വിനും(25 പന്തില്‍ ഏഴ്) ഹനുമ വിഹാരിയുമാണ്(52 പന്തില്‍ നാല്) ക്രീസില്‍.
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ജയിക്കാന്‍ ഒരു സെഷനും അഞ്ച് വിക്കറ്റും കയ്യിലിരിക്കേ ഇന്ത്യക്ക് 127 റണ്‍സ് കൂടി. അവസാന ദിനം ചായക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം ഇന്നിംഗ്‌സില്‍ 280-5 എന്ന നിലയിലാണ് ഇന്ത്യ. രവിചന്ദ്ര അശ്വിനും(25 പന്തില്‍ ഏഴ്), ഹനുമ വിഹാരിയുമാണ്(52 പന്തില്‍ നാല്) ക്രീസില്‍. അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, ചേതേശ്വര്‍ പൂജാര എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് ഇന്ത്യക്ക് നഷ്‌ടമായത്.
രഹാനെ നേരത്തെ മടങ്ങി
രണ്ടാം ഇന്നിംഗ്‌സില്‍ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ രണ്ടിന് 98 എന്ന നിലയിലാണ് അവസാനദിനം ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡ് നൂറ് കടന്ന ഉടനെ ഇന്ത്യക്ക് ക്യാപ്റ്റന്‍ രഹാനെയെ(4) നഷ്ടമായി. അവസാന ദിവസത്തെ രണ്ടാം ഓവറില്‍ ഓസീസ് ഇന്ത്യയെ ഞെട്ടിച്ചു. തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിച്ചേര്‍ക്കാനാവാതെയാണ് ക്യാപ്റ്റന്‍ മടങ്ങിയത്. നഥാന്‍ ലിയോണിന്റെ പന്തില്‍ ഷോര്‍ട്ട് ലെഗില്‍ മാത്യൂ വെയ്ഡിന് ക്യാച്ച് നല്‍കുകയായിരുന്നു.
പന്ത് നേരത്തെ ക്രീസിലേക്ക്
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് കീപ്പ് ചെയ്യാതിരുന്ന റിഷഭ് പന്താണ് പിന്നീട് ക്രീസിലെത്തിയത്. സാധാരണഗതിയില്‍ ഹനുമ വിഹാരിയാണ് ഈ സ്ഥാനത്ത് കളിക്കാറ്. എന്നാല്‍ ഇന്ത്യ തിരിച്ചടിക്കണമെന്ന് ഉറപ്പിച്ചത് പോലെ പന്തിനെ നേരത്തെ ഇറക്കുകയായിരുന്നു. പന്തിന്റെ ആക്രമണോത്സുകത ഫലം കാണുകയും ചെയ്തു. സാവധാനം തുടങ്ങിയ റിഷഭ് പിന്നാലെ കത്തിക്കയറി. എന്നാല്‍ ലിയോണിനെ ക്രീസിന് പുറത്തേക്കിറങ്ങി പറത്തി സെഞ്ചുറി തികയ്‌ക്കാനുള്ള ശ്രമം പിഴച്ചു. 118 പന്തില്‍ 97 റണ്‍സെടുത്ത് നില്‍ക്കേ പുറത്ത്. 12 ഫോറും മൂന്ന് സിക്‌സും താരത്തിന്‍റെ ബാറ്റില്‍ നിന്ന് ബൗണ്ടറിയിലെത്തി. നാലാം വിക്കറ്റില്‍ പന്ത്-പൂജാര സഖ്യം 148 റണ്‍സ് ചേര്‍ത്തു.
പൂജാര വീണ്ടും കരുതലായി
ക്യാപ്റ്റനെ നേരത്തെ നഷ്ടമായെങ്കിലും പ്രതിരോധത്തിലൂന്നിയ പൂജാര ഒരറ്റത്ത് നിലയുറപ്പിച്ചു. ആദ്യ ഇന്നിംഗ്‌സില്‍ അമിത പ്രതിരോധത്തില്‍ പഴികേട്ട പൂജാര ഇത്തവണ അല്‍പം കൂടി വേഗത കൂട്ടി. ഇതിനിടെ ടെസ്റ്റ് കരിയറില്‍ ആറായിരം റണ്‍സ് പൂര്‍ത്തിയാക്കി. നേട്ടത്തിലെത്തുന്ന പതിനൊന്നാം ഇന്ത്യന്‍ ബാറ്റ്സ്‌മാനാണ്. എന്നാല്‍ പന്തിന് പിന്നാലെ പൂജാരയും സെഞ്ചുറിയിലെത്തിയില്ല. 89-ാം ഓവറില്‍ ഹേസല്‍വുഡിന്‍റെ ഒന്നാന്തരമൊരു പന്ത് പൂജാരയുടെ സ്റ്റംപ് കവര്‍ന്നു. 205 പന്തില്‍ 12 ബൗണ്ടറികള്‍ സഹിതം 77 റണ്‍സാണ് നേട്ടം.
പിന്നാലെ ക്രീസിലൊന്നിച്ച അശ്വിനും വിഹാരിയും സുരക്ഷിതമായി അവസാന ദിനം രണ്ടാം സെഷന്‍ കടത്തുകയായിരുന്നു.
ഇന്ത്യക്ക് ലഭിച്ചത് മികച്ച തുടക്കം, പക്ഷേ...
മികച്ച തുടക്കമാണ് ഗില്‍- രോഹിത് സഖ്യം ഇന്ത്യക്ക് നല്‍കിയത്. മോശം പന്തുകള്‍ മാത്രം നോക്കി ശിക്ഷിച്ച ഇരുവരും ആദ്യ വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും ക്രീസിലുണ്ടായിരുപ്പോള്‍ ടീമിന് ജയസാധ്യത പോലും ഉണ്ടായിരുന്നു. എന്നാല്‍ ഗില്ലിനെ മടക്കിയയച്ച് ജോഷ് ഹേസല്‍വുഡ് ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. വിക്കറ്റ് കീപ്പര്‍ ടിം പെയ്നിന് ക്യാച്ച് നല്‍കുകയായിരുന്നു. 64 പന്തില്‍ നാല് ഫോറ് അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. നാലാം ദിവസത്തെ കളി അവസാനിക്കാന്‍ 22 പന്തുകള്‍ മാത്രം ശേഷിക്കെ രോഹിത് ശര്‍മയും മടങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി. ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെയാണ് രോഹിത് 52 റണ്‍സെടുത്തത്. കമ്മിണ്‍സിന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിച്ചപ്പോള്‍ ഫൈന്‍ ലെഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു രോഹിത്.
ഓസീസിന് കരുത്തായത് മധ്യനിര
നേരത്തെ, കാമറൂണ്‍ ഗ്രീന്‍ (84*), സ്റ്റീവന്‍ സ്മിത്ത് (81), മര്‍നസ് ലബുഷാനെ (73) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് 406 റണ്‍സിന്റെ ലീഡ് സമ്മാനിച്ചത്. ടിം പെയ്ന്‍ (39*) മികച്ച പ്രകടനം പുറത്തെടുത്തു. ഡേവിഡ് വാര്‍ണര്‍ (13), വില്‍ പുകോവ്‌സ്‌കി (10), മാത്യൂ വെയ്ഡ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഇന്ത്യക്ക് വേണ്ടി നവ്ദീപ് സൈനി, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജസ്പ്രീത് ബുമ്രയ്ക്ക് ഒരു വിക്കറ്റുണ്ട്.
കമ്മിന്‍സിന്റെ ബൗളിങ്
നേരത്തെ, പാറ്റ് കമ്മിന്‍സിന്റെ മാരക ബൗളിങ്ങാണ് ഇന്ത്യ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ശുഭ്മാന്‍ ഗില്‍ (50), അജിന്‍ക്യ രഹാനെ (22), ചേതേശ്വര്‍ പൂജാര (50), മുഹമ്മദ് സിറാജ് (4) എന്നിവരുടെ വിക്കറ്റുകള്‍ കമ്മിന്‍സ് വീഴ്ത്തി. കൂടാതെ ആര്‍ അശ്വിനെ റണ്ണൗട്ടാക്കുന്നതിനും താരം പങ്കാളിയായി. ഹേസല്‍വുഡ് രണ്ടും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും വീഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മൂന്ന് റണ്ണൗട്ടുകളുണ്ടായിരുന്നു.