വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍താരവും കമന്‍റേറ്റുമായ മാര്‍ക് വോ ഉയര്‍ത്തിയത്. 

സിഡ്നി: പരിക്കിന് ശേഷമുള്ള മടങ്ങിവരവിലെ ആദ്യ ഇന്നിംഗ്‌സില്‍ മോശം പ്രകടനമാണ് ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ പുറത്തെടുത്തത്. ഇന്ത്യക്കെതിരെ സിഡ്നി ടെസ്റ്റില്‍ എട്ട് പന്തില്‍ അഞ്ച് റണ്‍സ് മാത്രം നേടി ആദ്യ സെഷനില്‍ തന്നെ വാര്‍ണര്‍ കൂടാരം കയറി. ഇതില്‍ വാര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍താരവും കമന്‍റേറ്റുമായ മാര്‍ക് വോ ഉയര്‍ത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ നാലാം ഓവറിലെ മൂന്നാം പന്തിലാണ് വാര്‍ണര്‍ പുറത്തായത്. സ്ലിപ്പില്‍ ചേതേശ്വര്‍ പൂജാരയ്‌ക്കായിരുന്നു ക്യാച്ച്. 

'അതൊരു മോശം ഷോട്ടായിരുന്നു. ടെസ്റ്റ് മത്സരത്തില്‍ ആദ്യ 20 മിനുറ്റില്‍ കളിക്കേണ്ട ഷോട്ടല്ല അത്. വിക്കറ്റില്‍ നിന്ന് ഏറെ മാറിയുള്ള പന്തില്‍ ഏന്തിവലിഞ്ഞ് ഡ്രൈവ് കളിക്കാനായിരുന്നു വാര്‍ണറുടെ ശ്രമം. അല്‍പം കൂടി ബാറ്റ് പന്തിലേക്ക് അടുക്കേണ്ടതുണ്ടായിരുന്നു. അക്ഷമയോടെയാണ് ഷോട്ട് കളിച്ചത്. ചിലപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ വേഗം റണ്‍സ് ചേര്‍ക്കാനായിരിക്കാം വാര്‍ണര്‍ ഇങ്ങനെ ശ്രമിച്ചത്' എന്നുമായിരുന്നു കമന്‍ററിക്കിടെ മാര്‍ക് വോയുടെ പ്രതികരണം. 

സംശയം പ്രകടിപ്പിച്ച് ഹസി

'വാര്‍ണറുടെ പരിക്ക് പൂര്‍ണമായി ഭേദമായിട്ടില്ല എന്ന സംശയമാണ് മറ്റൊരു കമന്‍റേറ്ററായ മൈക്ക് ഹസി പ്രകടിപ്പിച്ചത്. വാര്‍ണര്‍ അല്‍പം കഷ്‌ടപ്പെടുന്നുണ്ട്. നമ്മള്‍ സ്ഥിരമായി കാണുന്ന വാര്‍ണര്‍ ഇങ്ങനെയല്ല. വാര്‍ണര്‍ 100 ശതമാനം ഫിറ്റ്നസ് ചിലപ്പോള്‍ വീണ്ടെടുത്തിട്ടുണ്ടാവില്ല. അത് നല്ല സൂചനയല്ല' എന്നും ഹസി പറഞ്ഞു. അരങ്ങേറ്റക്കാരന്‍ വില്‍ പുക്കോവ്‌സ്‌കിക്കൊപ്പമാണ് സിഡ്‌നിയില്‍ വാര്‍ണര്‍ ഇന്നിംഗ്‌സ് തുടങ്ങിയത്. 

സിറാജ് തുടങ്ങി, വാര്‍ണര്‍ മടങ്ങി: മഴയെത്തും മുന്‍പ് ഓസീസിന് ഇന്ത്യയുടെ ആദ്യ പ്രഹരം