Asianet News MalayalamAsianet News Malayalam

ലബുഷാനെ- ഹെഡ് കൂട്ടുകെട്ട് പൊളിഞ്ഞു; ഇന്ത്യക്കെതിരെ രണ്ടാം സെഷനിലും പിടിച്ചുനില്‍ക്കാനാവാതെ ഓസീസ്

രണ്ടാം സെഷില്‍ രണ്ട് ഓസീസ് താരങ്ങള്‍കൂടി കൂടാരം കയറി. രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവരാണ് ഓസീസിന് തകര്‍ത്തത്. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 

 

aussies middle order collapsed against india in second test
Author
Melbourne VIC, First Published Dec 26, 2020, 10:02 AM IST

മെല്‍ബണ്‍: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓസീസ് താരങ്ങള്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ അഞ്ചിന് 136 എന്ന നിലയിലാണ്. ആദ്യ സെഷനില്‍ ഓസീസിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. രണ്ടാം സെഷില്‍ രണ്ട് ഓസീസ് താരങ്ങള്‍കൂടി കൂടാരം കയറി. രണ്ട് വിക്കറ്റ് വീതം നേടിയ ജസ്പ്രീത് ബുമ്ര, ആര്‍ അശ്വിന്‍ എന്നിവരാണ് ഓസീസിന് തകര്‍ത്തത്. അരങ്ങേറ്റക്കാരന്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് നേടി. 

രണ്ടാം സെഷനില്‍ പേസര്‍മാരുടെ മികവ്

രണ്ടാം സെഷനില്‍ ബുമ്ര, സിറാജ് എന്നിവരുടെ ബൗളിങ്ങാണ് ഇന്ത്യക്ക് മേല്‍ക്കൈ നല്‍കിയത്. ക്രീസില്‍ നിലയുറപ്പിച്ചിരുന്ന ട്രാവിഡ് ഹെഡ് (38), മര്‍നസ് ലബുഷാനെ (48) എന്നിവരെ പുറത്താക്കി മുന്‍തൂക്കം നേടാന്‍ ഇന്ത്യക്കായി. ബുമ്രയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് ക്യാച്ച് നല്‍കിയാണ് ഹെഡ് മടങ്ങിയത്. നാല് ബൗണ്ടിറികള്‍ അടങ്ങുന്നതായിരുന്നു ഹെഡിന്റെ ഇന്നിങ്‌സ്.

ലബുഷാനെ രഹാനെ ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. അത്രത്തോളം മികച്ചതൊന്നുമല്ലാത്ത പന്തിലായിരുന്നു ലുഷാനെയുടെ മടക്കം. ലെഗ് സ്റ്റംപിന് പുറത്തുപോവുമായിരുന്ന പന്ത് ലബുഷാനെ ഫ്‌ളിക്ക് ചെയ്തു. എന്നാല്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ശുഭ്മാന്‍ ഗില്ലിന് ക്യാച്ച് നല്‍കി. താഴ്ന്നിറങ്ങിയ പന്ത് മുന്നോട്ടാഞ്ഞാണ് ഗില്‍ കയ്യിലൊതുക്കിയത്. 

ബേണ്‍സിനെ എറിഞ്ഞിട്ട് ബുമ്ര

മെല്‍ബണില്‍ ടോസിലെ ഭാഗ്യം ഓസീസിനെ തുണച്ചപ്പോള്‍ തന്നെ ഇന്ത്യന്‍ ആരാധകര്‍ നിരാശരായി. കാരണം ആദ്യദിനം ബാറ്റിംഗ് അനുകൂലമായ മെല്‍ബണില്‍ ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങിയാല്‍ അത് ഇന്ത്യക്ക് തിരിച്ചടിയാവുമായിരുന്നു. എന്നാല്‍ അഞ്ചാം ഓവറിലെ ജോണ്‍ ബേണ്‍സിനെ(0) വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ച് ബുമ്ര ഇന്ത്യയെ തുടക്കത്തിലെ മുന്നിലെത്തിച്ചു.

രഹാനെയുടെ മാസ്റ്റര്‍ സ്‌ട്രോക്ക്

ഉമേഷിനെയും ബുമ്രയെയും കരുതലോടെ കളിച്ച മാത്യു വെയ്ഡും ലാബുഷെയ്‌നും ചേര്‍ന്ന് ഓസീസിനെ 35ല്‍ എത്തിച്ചപ്പോഴായിരുന്നു ക്യാപ്റ്റന്‍ രഹാനെയുടെ തന്ത്രപരമായ നീക്കം. പതിനൊന്നാം ഓവറില്‍ തന്നെ മൂന്നാം പേസറായ സിറാജിനും മുമ്പെ അശ്വിനെ രഹാനെ പന്തേല്‍പ്പിച്ചു. അതിന് ഉടന്‍ ഫലവും കണ്ടു. നിലയുറപ്പിച്ചെന്ന് കരുതിയ മാത്യു വെയ്ഡിനെ(30) ജഡേജുടെ കൈകളിലെത്തിച്ച് അശ്വിന്‍ ഓസീസിന്റെ തകര്‍ച്ചക്ക് തുടക്കമിട്ടു.

പിന്നീടായിരുന്നു ഇന്ത്യ കാത്തിരുന്ന വിക്കറ്റ്. മെല്‍ബണില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുള്ള സ്റ്റീവ് സ്മിത്തിനെ (0) ലെഗ് സ്ലിപ്പില്‍ പൂജാരയുടെ കൈകകളിലെത്തിച്ച് അശ്വിന്‍ ഓസീസിനെ ഞെട്ടിച്ചു. ആദ്യ ടെസ്റ്റില്‍ സ്മിത്തിനെ ഫസ്റ്റ് സ്ലിപ്പില്‍ രഹാനെയുടെ കൈകളിലെത്തിച്ചാണ് അശ്വിന്‍ പുറത്താക്കിയത്. മൂന്നിന് 38ലേക്ക് തകര്‍ന്ന ഓസീസിനെ ലബുഷാനെ- ഹെഡ് സഖ്യമാണ് വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 86 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. ലഞ്ചിന് തൊട്ടുമുമ്പ് അശ്വിന്‍ ലാബുഷെയ്‌നെ വിക്കറ്റിന് മുന്നില്‍ കുടുക്കിയെന്ന് അമ്പയര്‍ വിധിച്ചെങ്കിലും ഡിആര്‍എസ് എടുത്ത ലാബുഷെയ്ന്‍ രക്ഷപ്പെട്ടു.

Follow Us:
Download App:
  • android
  • ios